മഴതോർന്നു വെയിൽവന്നു മലവെള്ളം കടലിലേ-
യ്ക്കൊഴുകിയീ നദി വീണ്ടും പഴയപോലായ്
പ്രളയങ്ങൾ വന്നുപോയെന്നൊന്നുമറിയാതെ -
യൊഴുകുന്നു പുഴ വീണ്ടുമതിശാന്തയായ്
മണൽവാരി മണലൂറ്റി നിലയിളക്കുഴികളോ
പുതുമണൽ വന്നേറെ സമനിലയായ്
പൊരിവേനൽവറുതിയിൽ ചമയും തുരുത്തുകൾ
പടുമുളയോടങ്ങൊലിച്ചതാപോയ്
അരികുകളതിമോഹമോടെ കവർന്നത-
ങ്ങധികാരമോടെ തിരിച്ചെടുത്തു
പലതരം മാലിന്യമിട്ടതെല്ലാം തെല്ലു-
പരിഹാസമോടെ തിരിച്ചുതന്നു
*************
ഒരുരാവിൽ ഞാനുമെൻ കൂട്ടുകാരുംചേർന്നു
മണലിൽ മലർന്നു മാനംനോക്കവെ
അകലെ നൂറായിരം താരകപ്പൂക്കൾതൻ
മിഴിചിമ്മലുംകണ്ടു കരൾനിറയ്ക്കേ
പുഴതൻടെയങ്ങേക്കരയ്ക്കലായാൾക്കൂട്ട-
മിടയിലായ് കേൾക്കുന്നൊരാർത്തനാദം
അരികിലായോളത്തിലാടുന്ന തോണിയിൽ
കഥയറിഞ്ഞീടുവാൻ ചെന്നുഞങ്ങൾ
സഭകൂടിനിൽക്കുവോരെങ്ങളെകണ്ടളവി-
ലെവിടെയോ മിന്നൽപോൽ പോയ്മറഞ്ഞു
മണലിൽ കിടന്നൊരാളുരുളുന്നു നോവുമായ്
ചുടുചോരയങ്ങിങ്ങു ചിതറിവീണു
പിടയുന്ന പ്രാണൻടെയരികിലേയ്ക്കായവേ
പതറാത്ത ഞങ്ങൾ തരിച്ചുനിന്നു
പതിതൻടെ ചാരത്തു വരിയായൊരഞ്ചാറു
മണൽനിറച്ചാക്കുണ്ടു വഴിതടഞ്ഞു
*****************