Saturday 15 September 2018

പുഴ വീണ്ടും പുഴയായപ്പോൾ

മഴതോർന്നു വെയിൽവന്നു മലവെള്ളം കടലിലേ-
യ്ക്കൊഴുകിയീ നദി വീണ്ടും പഴയപോലായ് 
പ്രളയങ്ങൾ വന്നുപോയെന്നൊന്നുമറിയാതെ -
യൊഴുകുന്നു പുഴ വീണ്ടുമതിശാന്തയായ് 

മണൽവാരി മണലൂറ്റി നിലയിളക്കുഴികളോ 
പുതുമണൽ വന്നേറെ സമനിലയായ് 
പൊരിവേനൽവറുതിയിൽ ചമയും തുരുത്തുകൾ 
പടുമുളയോടങ്ങൊലിച്ചതാപോയ് 

അരികുകളതിമോഹമോടെ കവർന്നത-
ങ്ങധികാരമോടെ തിരിച്ചെടുത്തു 
പലതരം മാലിന്യമിട്ടതെല്ലാം തെല്ലു-
പരിഹാസമോടെ തിരിച്ചുതന്നു 

                 *************

ഒരുരാവിൽ ഞാനുമെൻ കൂട്ടുകാരുംചേർന്നു 
മണലിൽ മലർന്നു മാനംനോക്കവെ 
അകലെ നൂറായിരം താരകപ്പൂക്കൾതൻ 
മിഴിചിമ്മലുംകണ്ടു കരൾനിറയ്ക്കേ 
പുഴതൻടെയങ്ങേക്കരയ്ക്കലായാൾക്കൂട്ട-
മിടയിലായ് കേൾക്കുന്നൊരാർത്തനാദം 
അരികിലായോളത്തിലാടുന്ന തോണിയിൽ 
കഥയറിഞ്ഞീടുവാൻ ചെന്നുഞങ്ങൾ 
സഭകൂടിനിൽക്കുവോരെങ്ങളെകണ്ടളവി-
ലെവിടെയോ മിന്നൽപോൽ പോയ്മറഞ്ഞു 
മണലിൽ കിടന്നൊരാളുരുളുന്നു നോവുമായ് 
ചുടുചോരയങ്ങിങ്ങു ചിതറിവീണു 
പിടയുന്ന പ്രാണൻടെയരികിലേയ്ക്കായവേ 
പതറാത്ത ഞങ്ങൾ തരിച്ചുനിന്നു 
പതിതൻടെ ചാരത്തു വരിയായൊരഞ്ചാറു 
മണൽനിറച്ചാക്കുണ്ടു വഴിതടഞ്ഞു 

                       *****************