കവിത ഷൂസുകളിട്ടപ്പോൾ
അടുത്തവീട്ടിലുണ്ടല്ലോ
പ്രവാസിക്കുട്ടിയൊന്നവൾ
അണിഞ്ഞ ഷൂസുകൾകാണ്കേ-
യുള്ളിൽതോന്നിടുമാഗ്രഹം
രണ്ടുവാറിൽ ചരിച്ചീടും
ചെരിപ്പേയന്നു ദുർല്ലഭം
ഷൂസ് ധരിച്ചുനടന്നീടാൻ
നാടൻകിടാവിനാകുമോ
വളർന്നുവലുതായിട്ടും
തളർന്നില്ലെന്റെയാശകൾ
മറക്കുംചിലനേരത്തു
വീണ്ടുംവന്നിടുമോർമ്മയായ്
അറിഞ്ഞുതന്നതായീടാം
വിധി,നല്ലൊരുകാരണം
മകനൊത്തുവിദേശത്തു
പോകാനുള്ളൊരുസംഗതി
മഞ്ഞുപെയ്യുന്നനാടാണ്
വേണം കരുതലൊക്കെയും
കോട്ടുംസൂട്ടുമെടുക്കേണം
കാലിൽ ഷൂകൾ ധരിയ്ക്കണം
("വൈദ്യൻ കല്പിച്ചു,പാലെന്നു")
മോദിച്ചല്ലോ സ്വകാര്യമായ്
പാദങ്ങൾപൊതിയാനായി
വാങ്ങിച്ചൂ സോക്സുമങ്ങുടൻ
വ്യോമമാർഗ്ഗത്തിൽശീമയ്ക്കു
ചെന്നെത്തീയെന്തൊരത്ഭുതം!
നാടും നഗരവുംകണ്ടു
നേടിയുല്ലാസമങ്ങനെ
നാളുപത്തുകഴിഞ്ഞില്ല
വേദനിയ്ക്കുന്നുകാലുകൾ
പാദാംഗുലത്തിലാണല്ലോ
നോവിന്നാരംഭമെന്തു,ഹാ!
ഒരിടത്തൊന്നിരുന്നിട്ടു
വിസ്തരിച്ചുതലോടവേ
കാണുന്നൂ പോളരണ്ടെണ്ണം
*'പാണൽപ്പഴ'വലുപ്പമായ്
ഗിരിജ ചെമ്മങ്ങാട്ട്
പാണൽ =ഒരു കുറ്റിച്ചെടി
No comments:
Post a Comment