Monday, 23 March 2026

 അയലത്തെ ലഹള


അടുത്തുപാർപ്പിനായെത്തി
അയല്ക്കാർ രണ്ടുവീട്ടുകാർ
ചെവിയ്ക്കു സ്വൈരമേകാത്ത
വഴക്കാളികളാണവർ

ഇരുട്ടുവീണിടുംമുമ്പെ
തുടങ്ങും രണകാഹളം
അറിഞ്ഞിട്ടെന്തിനെന്നോർത്തു-
മേനിഭാവിച്ചുനിന്നുഞാൻ

നിത്യയുദ്ധം പൊറുക്കാഞ്ഞു
കച്ചകെട്ടിയിറങ്ങവേ
മുറ്റത്തെൻ നിഴൽ കണ്ടിട്ടോ
സത്യമൂർത്തികളായവർ

"തമ്പുരാൻ വന്നുനില്ക്കുന്നു
മിണ്ടാൻപാടില്ല"യെന്നതോ..?
ഉള്ളിലിപ്പൊഴുമുണ്ടെന്നോ
തമ്പുരാനെന്നൊരാദരം!!

പിറ്റേന്നുംകേട്ടുസന്ധ്യയ്ക്ക്
പൊട്ടലും ചീറ്റലും തഥാ
പറമ്പിൽ ചെന്നുനിന്നൂ,ഹാ! വെടിനിർത്തുകയായുടൻ

രണ്ടുനാളുകഴിഞ്ഞില്ല
പിന്നെയുംകേട്ടുപോർവിളി
എന്തുമൂലമിതെന്നോർത്തു
രണ്ടുംകല്പിച്ചൊരുങ്ങി ഞാൻ

മരങ്ങൾ മറയാക്കീട്ടു
സമീപത്തു പതുങ്ങവേ
ലഹളയ്ക്കിടയിൽകേട്ടു
സമരോത്ഭവകാരണം

"മനയ്ക്കൽ കായ്ച്ചുനില്ക്കുന്ന
തെങ്ങിൽനിന്നുകൊഴിഞ്ഞിടും
തേങ്ങ ഞാനിന്നെടുത്തീടാം
നാളത്തേതുനിനക്കുമാം"

കരാറുവച്ചുസൂത്രക്കാ-
രെന്നാൽ,തെറ്റിയ്ക്കുമെപ്പൊഴും
അതിന്റെവകയാണെന്നും
അരങ്ങേറുന്നു സംഗരം

തലയ്ക്കൊരടിയേറ്റയ്യോ!
ഒന്നുതീർച്ചപ്പെടുത്തിഞാൻ
അടുത്തനാളുതൊട്ടെന്നും
പറമ്പിൽ ചുറ്റിടാമിനി...

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 18 March 2026

 അടുപ്പ്


റേഷൻകടയിൽനിന്നല്പം
കിട്ടുംമണ്ണെണ്ണ,വേണ്ടപോൽ-
ശേഖരിച്ചൊരുടിന്നിൽഞാൻ
എടുക്കാൻകാലമെത്തിയോ..?

" എന്തിനായിത്രമണ്ണെണ്ണ
കരുതീടുന്നിതെൻസഖേ
കമ്പിറാന്തലൊരേടത്തും
കാണുന്നില്ലിഹ,യത്ഭുതം!'
ചിരിച്ചുംകൊണ്ടൊരാൾമെല്ലെ-
യാരാഞ്ഞെന്നോടുകൗതുകാൽ
പകരംനല്കിനേ,നന്നു-
മൗനംചേർത്തൊരുസുസ്മിതം

ആരുമോരാത്തനേരത്തു
രണഭേരിമുഴങ്ങവേ
വ്യോമമാർഗ്ഗത്തിൽ വന്നെത്തി
തീഗോളങ്ങൾ വിതയ്ക്കവേ
ഭീതിയിൽ ജനലക്ഷങ്ങ-
ളാധിപൂണ്ടുവസിയ്ക്കവേ
ലോകംസ്തംഭിക്കവേ,ദൂര-
സാഗരപ്പാതപൂട്ടവേ
പാചകത്തിനുവേണ്ടുന്നൊ-
രിന്ധനം കമ്മിയാകവേ
നാടെല്ലാം വിറകിന്നായി
നെട്ടോട്ടപ്പട നീക്കവേ
ഭദ്രം!മച്ചിനകത്തുള്ള
മണ്ണെണ്ണസ്റ്റൗവ്വെടുത്തുടൻ
തുടച്ചുതിരിയുംനീട്ടി
നീലദ്രവമൊഴിച്ചു,ഹാ!
തിളച്ചുതുള്ളുംവെള്ളത്തി-
ലരിയിട്ടുതെരുക്കനെ
തീകൂട്ടിവേകുവാൻകാത്തി-
ങ്ങിരിപ്പൂ,ശങ്കയെന്യെഞാൻ...

ഗിരിജ ചെമ്മങ്ങാട്ട്


Thursday, 12 March 2026

 അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്...


കഷ്ണംവെന്തതുപോരയൊരുവട്ടംകൂടിസ്റ്റീമേകുവാൻ
തത്രപ്പെട്ടുടനങ്ങുതിരികൾമേലോട്ടുകേറ്റീടവേ
പെട്ടെന്നെന്റെമൊബൈലുബഹളംകൂട്ടീട്ടുവെയ്റ്റൊട്ടിടാൻ-
വിട്ടേ,നയ്യ!കരിഞ്ഞുയിനിയിന്നെന്തുണ്ടുശാപ്പാടിനായ്...

ഗിരിജ ചെമ്മങ്ങാട്ട് (മന്ദാക്രാന്താ)

Sunday, 8 March 2026

 വനിതാദിനം


രാവിലെ കണ്ണുമിഴിയ്ക്കവേ ആധിയായ്
പ്രാതലിനെന്തൊരുക്കേണം
വാഴപ്പഴമുണ്ട് പുട്ടുപൊടിയൊരു-
നാഴിയോളംബാക്കിയുണ്ട്
പാചകംചെയ്യാനെളുപ്പമാണെന്നോർത്തു
നാളികേരമൊന്നുടുച്ചു
ആവിയിൽവേവിച്ചു ചൂടോടെതട്ടിയ-
ങ്ങാലോചനയിലായ് വീണ്ടും

ഉച്ചയ്ക്കുചോറുവിളമ്പുമ്പോളെന്തൊന്നു തൊട്ടുകൂട്ടാൻ ചമയ്ക്കേണം
നല്പരിപ്പോടൊത്തു പച്ചമാങ്ങാക്കഷ്ണം കുക്കറിൽവേവിച്ചിടേണം
തേങ്ങ,മുളകോടുചേർത്തരച്ചീടണം
ആയത്തിൽചേർത്തിളക്കേണം
പപ്പടംചുട്ടതുംവറ്റലുംമോരുമായ്
സദ്യയെന്നായുണ്ടിടേണം

ഊണുകഴിഞ്ഞുനടുനീർത്തി,കഷ്ടമേ!
വേവലാതിയ്ക്കുണ്ടോ പഞ്ഞം
ചായയ്ക്കുതിന്നുവാനൊന്നുമില്ലെങ്കിലോ
ചായക്കോപ്പയ്ക്കും മടുക്കും
ഏവംനിരൂപിച്ചിരിക്കവേ,നല്ലൊരു
ബോധംമനസ്സിലുദിച്ചു
നാടനവിലുകുഴച്ചി*ടനേരവുമീവിധ- മാഘോഷക്കാം

'അത്താഴപ്പൂജ'കഴിഞ്ഞുകിടക്കവേ
ഞെട്ടലോടോർത്തുപോയയ്യോ..!
പച്ചരിനന്നായ് കുതിർത്തരച്ചീടുവാൻ
വിട്ടുപോയെന്തിനിച്ചെയ് വൂ...!
ഓരോദിനവുമിതുപോലെയായുസ്സു,
ഹോമിച്ചിടുന്നവർ നമ്മൾ
നാരിമാർക്കുള്ളദിനമാണിതെന്നല്ലോ
മാലോകർ വാഴ്ത്തുന്നു ചിത്രം...!!

ഗിരിജ ചെമ്മങ്ങാട്ട്
*ഇടനേരം=ഉച്ചതിരിഞ്ഞസമയം