Sunday, 8 March 2026

 വനിതാദിനം


രാവിലെ കണ്ണുമിഴിയ്ക്കവേ ആധിയായ്
പ്രാതലിനെന്തൊരുക്കേണം
വാഴപ്പഴമുണ്ട് പുട്ടുപൊടിയൊരു-
നാഴിയോളംബാക്കിയുണ്ട്
പാചകംചെയ്യാനെളുപ്പമാണെന്നോർത്തു
നാളികേരമൊന്നുടുച്ചു
ആവിയിൽവേവിച്ചു ചൂടോടെതട്ടിയ-
ങ്ങാലോചനയിലായ് വീണ്ടും

ഉച്ചയ്ക്കുചോറുവിളമ്പുമ്പോളെന്തൊന്നു തൊട്ടുകൂട്ടാൻ ചമയ്ക്കേണം
നല്പരിപ്പോടൊത്തു പച്ചമാങ്ങാക്കഷ്ണം കുക്കറിൽവേവിച്ചിടേണം
തേങ്ങ,മുളകോടുചേർത്തരച്ചീടണം
ആയത്തിൽചേർത്തിളക്കേണം
പപ്പടംചുട്ടതുംവറ്റലുംമോരുമായ്
സദ്യയെന്നായുണ്ടിടേണം

ഊണുകഴിഞ്ഞുനടുനീർത്തി,കഷ്ടമേ!
വേവലാതിയ്ക്കുണ്ടോ പഞ്ഞം
ചായയ്ക്കുതിന്നുവാനൊന്നുമില്ലെങ്കിലോ
ചായക്കോപ്പയ്ക്കും മടുക്കും
ഏവംനിരൂപിച്ചിരിക്കവേ,നല്ലൊരു
ബോധംമനസ്സിലുദിച്ചു
നാടനവിലുകുഴച്ചി*ടനേരവുമീവിധ- മാഘോഷക്കാം

'അത്താഴപ്പൂജ'കഴിഞ്ഞുകിടക്കവേ
ഞെട്ടലോടോർത്തുപോയയ്യോ..!
പച്ചരിനന്നായ് കുതിർത്തരച്ചീടുവാൻ
വിട്ടുപോയെന്തിനിച്ചെയ് വൂ...!
ഓരോദിനവുമിതുപോലെയായുസ്സു,
ഹോമിച്ചിടുന്നവർ നമ്മൾ
നാരിമാർക്കുള്ളദിനമാണിതെന്നല്ലോ
മാലോകർ വാഴ്ത്തുന്നു ചിത്രം...!!

ഗിരിജ ചെമ്മങ്ങാട്ട്
*ഇടനേരം=ഉച്ചതിരിഞ്ഞസമയം

Tuesday, 10 February 2026

 ആയിരത്തിരി


ഇന്നുഞാൻ*ഋതുസ്നാത
യായവൾ,അന്തിച്ചോപ്പിൻ-
ഭംഗിയുംനോക്കിക്കൊണ്ട
ങ്ങിരിക്കും വൈകുന്നേരം
വന്നൊരാളരികത്ത്
തോന്നലായീടാമൊരു-
മന്ദ്രമാംവിളി"ഭദ്രേ..."
കാതിനിമ്പമാമീണം !

ചുറ്റിലും നോക്കീടവേ
ആരുമില്ലരികത്തു
തെച്ചിപ്പൂങ്കുലയൊന്നു
പുഞ്ചിരിപ്പതായ് കണ്ടു
കൊച്ചുതെന്നലാവഴി
യെങ്ങോട്ടോപോകുന്നേരം
തട്ടിയതാണോ,കവി
ളത്തൊരുമൃദുസ്പർശം!

എന്നിലുണ്ടായോചെറു
തായൊരുമാറ്റം!ചിന്തി-
ച്ചങ്ങനെയുറങ്ങാതെ
ശയ്യയിൽകിടക്കവേ
പിന്നെയുംസ്വകാര്യമായ്
വന്നെന്റെകാതിൽ,ചിത്ത-
മൊന്നുലയ്ക്കുമ്പോലാണാ
നിസ്വനംസ്നേഹാർദ്രമായ്

"കന്യകേ,പേടിയ്ക്കായ്ക
ഞാനൊരുഗന്ധർവ്വനാ
ണെല്ലാരുമെന്നെ"വിശ്വ
വസു"വായ് വിളിക്കുന്നു
വന്നുഞാൻ രജസ്വല
യായനിൻചാരത്തിപ്പോൾ
ഗന്ധർവ്വരാജാവിന്റെ
കല്പനപ്രകാരമായ്

നിന്നിൽമോഹങ്ങൾ,പ്രേമ
ഭാവങ്ങളുണർത്തുവാൻ
നിന്റെയൗവ്വനത്തിന്നു
പൂർണ്ണതനല്കീടുവാൻ
തിണ്ണംഞാനശരീരി
യായിതാമനോഹരീ
മുന്നിൽനില്ക്കുന്നൂ,കാവ
ലാളായി,യുറക്കാംഞാൻ"

മൃദുവായ്തലോടിയെൻ
മേനിയിലവൻ,മിഴി-
യറിയാതടഞ്ഞുപോയ്
പാതിയുറക്കത്തിലായ്
അറിയാതേതോസ്വർഗ്ഗ-
ലോകത്തിലെത്തിപ്പോയി
മധുരക്കിനാവിന്റെ-
യൂഞ്ഞാലിലാടിപ്പോയി

പുലരുന്നേരം കണ്ണു-
തുറക്കേ,യുണർന്നോരോ
ദിനകൃത്യങ്ങൾനിത്യ-
മെന്നപോൽചെയ്യുന്നേരം
നവമാമൊരുലോല
ഭാവത്തിന്നടിമയായ്
അറിയാതെഞാനനു-
രാഗിണിയായീമന്ദം

ഗന്ധർവ്വപ്രണയത്തി-
ലലിഞ്ഞു,മോദംപൂണ്ടൊ-
രഞ്ചാറുസംവത്സര-
മങ്ങനെകൊഴിഞ്ഞപ്പോൾ
ബന്ധുതതേടീട്ടോരോ
നമ്പൂരിയുവാക്കൾത-
ന്നില്ലത്തുനിന്നുംവന്നൂ
ജന്മപത്രികയ്ക്കായി

സുന്ദരനൊരാളുടെ
ജാതകം ചേർന്നൂ,പിന്നെ
പെങ്കൊടമുഹൂർത്തവും
നല്ലൊരുനാളിൽ വന്നൂ
എന്നുമെൻസമീപത്തു-
വന്നീടു,മശരീര-
ഗന്ധർവ്വവിയോഗംഞാ
നോർത്തുസന്താപംപൂണ്ടു

ആയനൂണുനാൾ,കുളി
ച്ചകത്തുചെന്നൂ,അട-
നേദിച്ചൂകൈകാലിന്മേൽ
മൈലാഞ്ചിയണിഞ്ഞൂഞാൻ
ആയിരത്തിരിതെറു
ത്തീടുമ്പോളടുത്തെത്തി
കാതിലൊന്നോതീമെല്ലെ
സഖിയാമന്തർജ്ജനം

"ആയിരത്തിരികളാ
ലുഴിയുംസങ്കല്പംഞാ-
നീയിടെയറിഞ്ഞതു
ചൊല്ലുന്നു നിന്നോടിപ്പോൾ
നാളെനീ,ചിരകാലം
നീണ്ടുനിന്നീടും,പുതു
ജീവിതത്തിനായൊരു-
ങ്ങീടുകയല്ലേതോഴീ

കോമളനാകുംനിന്റെ
നാഥനൊത്തിരിക്കുമ്പോൾ
വേറൊരാളിടയ്ക്കേറി
വന്നെന്നാൽശോഭിക്കില്ല"
ശുദ്ധമായലക്കിയ
ശീലയാൽതെറുത്തതാ-
മീ,തിരിയെല്ലാമൊതു
ക്കീടുമീയിണങ്ങത്തി

ആയിരത്തിരിയുമാ
യടിയാനെത്തീടുമാ
വേളിച്ചടങ്ങിൻനേരം
നീകുമ്പിട്ടിരിക്കുമ്പോൾ
ഏറെനാളായീനിന്നിൽ
ചേർന്നൊരുഗന്ധർവ്വനെ
പൂജിച്ചുഴിഞ്ഞുംകൊണ്ടു
പ്രീതനായയച്ചീടും"

ബന്ധുക്കളെല്ലാവരു
മുറങ്ങി ദേഹണ്ഡക്കാ-
രങ്ങിങ്ങൊതുങ്ങിക്കൂടി
പാതിരാക്കിളിപാടി
ശയ്യയിൽസമീപത്ത
റിഞ്ഞേനാമൃദുസ്വര-
മെന്നുള്ളംനൂറായ്നുറു
ങ്ങീടുന്നുനോവാൽ കഷ്ടം!

മന്ദമായ്മനസ്സിൽഞാ
നോതിയന്നേരം,ദേഹ
മില്ലയെങ്കിലും,കേൾക്കു-
ന്നുണ്ടാമെന്റെയീസ്വനം
"എന്നെവിട്ടുപോകേണം
നാളെയാ തിരിവെട്ടം
കണ്ടിടുന്നേരം,ഭവാൻ
വേദനയുണ്ടിപ്പോഴും!

എന്നെന്നേയ്ക്കുമായ്ഭൂവിൽ
നിന്നങ്ങുവിടവാങ്ങാൻ
സമ്മതിയ്ക്കയില്ലല്ലോ
നിന്നെ,നിൻവിധാതാക്കൾ
അങ്ങേയില്ലത്തേയ്ക്കൊന്നു
ചെല്ലുക,കിടാവൊരാ-
ളിന്നലെ ഋതുസ്നാനം
ചെയ്തു ! നീയറിഞ്ഞില്ലേ....?

ഗിരിജ ചെമ്മങ്ങാട്ട്

* ഋതുസ്നാത=ഋതുസ്നാനം ചെയ്തവൾ














Sunday, 18 January 2026

 അതിഥി


അന്യഗൃഹത്തിലതിഥിയെത്തീടവേ-
യെല്ലാർക്കുമന്നവൻ "താര"മാകും
രണ്ടുനാൾപോകിലോ മാറീടുമദ്ദേഹ-
മെന്തൊരു'ഭാര'മിതെന്നമട്ടിൽ

നാലുനാൾചെന്നെന്നുവച്ചാൽപതുക്കവേ
'കീട'മായീടുമേ,ശങ്കവേണ്ട
ഏറെപ്പഴകവേ വെണ്ണയും നാറിടും
കേറിവന്നോനുമതേവിധത്തിൽ

ദേവനെപ്പോലാം*ഗൃഹാഗതനെന്നത-
ന്നോലയിലാരോ കുറിച്ചതത്രെ!
ഓർക്കേണമെന്നുംവിരുന്നുപോംനേരമീ-
വാക്കുകൾ,മൂത്തവർചൊല്ലതെന്നായ്...🤭😅😂

ഗിരിജ ചെമ്മങ്ങാട്ട്

(അതിഥിയും വെണ്ണയും പഴകുന്തോറും അഴുകും)
*ഗൃഹാഗതൻ=അതിഥി

Wednesday, 14 January 2026

 ബർത്ത്ഡേ ഗിഫ്റ്റ്...


കുട്ടന്റെ ജന്മനാളിങ്ങു-
വന്നെത്തീപൊടിപൂരമായ്
വർണ്ണചിത്രങ്ങളോടൊപ്പം
ബലൂണുകളുമേറെയാം

പേരുകൊത്തിയകേയ്ക്കെത്തി
തിരിയഞ്ചുമതുംശരി
സമ്മാനപ്പൊതിയുംകൊണ്ടു
വന്നെത്തീകൂട്ടുകാരഹോ!

മൂർച്ചയില്ലാത്തപ്ലാസ്റ്റിക്കിൻ-
കത്തിയാലതിമോദമായ്
മുറിച്ചൂ കേയ്ക്കു,മറ്റുള്ളോർ
പാടീയാശംസ,തല്ക്ഷണം

അമ്മയ്ക്കുമച്ഛനും പിന്നെ
വന്നോർക്കുംകേയ്ക്കുനല്കയായ്
തിരിച്ചും വാങ്ങിനാൻമെല്ലെ-
യതല്ലോപതിവെപ്പൊഴും

ലഘുഭക്ഷണമെല്ലാരും
കഴിച്ചൂരുചിയോടുടൻ
പിരിയാൻകാലമായപ്പോൾ
കൈകൊടുത്തുകുലുക്കയായ്

വിരുന്നുവന്നോർപോയപ്പോ-
ളെടുത്തൂ ഗിഫ്റ്റുപായ്ക്കുകൾ
തുറന്നുനോക്കീ,തോഷത്താ-
ലോതീ,അച്ഛനൊടിങ്ങനെ
"പത്തുസമ്മാനമുണ്ടച്ഛാ
കാണാൻഭംഗിയെഴുന്നതായ്
കാറും,തീവണ്ടിയും,ബൈക്കും
റോബോട്ടും,ലോറിയൊന്നതും"

എല്ലാംനോക്കിരസിക്കുമ്പോൾ
വന്നൂ,കുട്ടനൊരൈഡിയ
"അടുത്തകൊല്ലമാവട്ടെ
നൂറുപേരെ വിളിച്ചിടാം!! "
🤭😅😂

ഗിരിജ ചെമ്മങ്ങാട്ട്

Monday, 8 December 2025

 സതീ...


ഗുരുവായൂരെത്തി തൊഴുതുനില്ക്കയാ-

ണൊരുവളെന്നുടെ പ്രിയതോഴി 

അവളെയെന്നെന്നും സുഖമായ് വാഴുവാൻ 

മുരവൈരേ സ്വാമീ കനിയേണേ...


പലതാം ദുർഘടവഴികൾ താണ്ടിയാ-

ണെഴുപതിലെത്തിയവളിപ്പോൾ 

പുതുതാ,മാവാസസദനത്തിലെത്തി-

ച്ചിരകാലംവാഴാൻകൊതികൊൾവൂ!


മകനുണ്ടല്ലൊരാൾ ജനനിതന്നിഷ്ടം 

മുറപോലെചെയ്യാനൊരുഭാഗേ 

സഹജനോടൊത്തുനില്ക്കുന്നൂ,പെങ്ങൾ 

മറുഭാഗേ,പൂർണ്ണമനമോടെ 


നവമാം ഗേഹത്തിൽപലരെക്കണ്ടീടാം

സഖിയെക്കൂട്ടാനെന്നറിവൂഞാൻ

മൃദുഹാസംതൂകി ചേർന്നുപോയീടാൻ

വിരുതുമുള്ളവളാണല്ലോ


കരളിൽസംഗീതമുണ്ടു ഭംഗിയി-

ലതുപാടാനുള്ള കഴിവുണ്ട് 

കലയുമുണ്ടു,കൈവേലയുമുണ്ട്

തനുവിനാരോഗ്യമതുമുണ്ട് 


*തുനിവുനല്കുവാൻ ശാസ്താവുമുണ്ട് 

കനിവേകീടുവാൻ പെരുവനേ-

മരുവും ഗൗരീശനുണ്ടു,കണ്ണനോ

ഗുരുപുരിയിങ്കൽ നില്പുണ്ട് 


തരിപോലുമീഷൽ മനതാരിലില്ലാ-

തവിടെ ചെല്ലണം വൈകാതെ

നിവസിച്ചീടേണംസാമോദംനീയാ

സദനേ,വിശ്രാന്തശാന്തയായ്...❤️❤️


 ഗിരിജ ചെമ്മങ്ങാട്ട്

തുനിവ്...ധൈര്യം

Friday, 14 November 2025

 നഷ്ടബോധം...


നാല്പതാണ്ടുകൾമുമ്പേ ഞാൻ
കേട്ടതാണീ ചിരിക്കഥ
നാലുമാസംമുമ്പുള്ളി-
ലെഴുതാൻവന്നൊരാശയം
കുത്തിക്കുറിച്ചിടാനന്നേ
തോന്നാഞ്ഞതു കഷ്ടമായ്
"ഇച്ചമ്മ"കണ്ടുവായിച്ചാ-
ലിഷ്ടപ്പെട്ടു ചിരിച്ചിടും
മക്കളോടൊത്തുചേർന്നിട്ടു
സൂപ്പറെന്നുകമന്റിടും
ബുദ്ധിമോശമിതെന്നോർത്തു
ദു:ഖിയ്ക്കുന്നതു നിഷ്ഫലം
ഇത്രവേഗമിഹംവിട്ടു-
പോകുമെന്നോർത്തതില്ല ഞാൻ
കുത്തുന്നു കുറ്റബോധത്തിൻ
കൂരമ്പെൻ മനതാരിതിൽ...😔😔

      ഗിരിജ ചെമ്മങ്ങാട്ട്

Monday, 27 October 2025

 മോന്ത..


"മോന്ത"യെന്നചുഴലിക്കുഭൂഷയായ്
ന്യൂനമർദ്ദമഴയാർത്തിരമ്പവേ
ശാന്തയായ്ഭവനവാസമെന്നിയേ
മോന്തവീർത്തുമരുവുന്നതെന്തുഞാൻ

ഗിരിജ ചെമ്മങ്ങാട്ട്.