Friday, 4 September 2026

 എളവൻ


കുളമാവിന്റെ ചോട്ടിലൊരിക്കൽ
അരിയുംതോലുമെറിഞ്ഞൂഞാൻ
പുതുമഴപെയ്തൊരുനേരമൊരാളാ
ചെളിയിൽനിന്നും തലനീട്ടി
പിരിയൻ കയ്യാലങ്ങുപിടിച്ച-
ച്ചെറുവള്ളിച്ചെടിയായല്ലോ
തനുമൂത്തപ്പോളങ്ങിങ്ങായി
പലപെൺപൂക്കൾ ചേലായി
അവയുടെയിടയിലൊരാൺപൂവിപ്പോൾ
എളവൻ ചേലിലണഞ്ഞാഹാ!
കറിവച്ചീടാനരിയണമിപ്പോൾ
ചിരകാംതേങ്ങയുമതിനായി...

ഗിരിജ ചെമ്മങ്ങാട്ട്

കുളമാവ്...കുളത്തിന്റെ അടുത്തുള്ള മാവ്

 മറക്കാത്ത നമ്പർ


ആദ്യമായൊറ്റയ്ക്കു യാത്രപോകുന്നുഞാൻ
കൂട്ടിനായാരെയും കിട്ടിയില്ല
പോക്കിനിടയ്ക്കു മൊബൈലങ്ങുകൈവിട്ടു
പോക്കണക്കേടെന്നുചൊല്ലിടട്ടെ

ആരെയാണെങ്ങനെയൊന്നറിയിക്കണ-
മാധിപൂണ്ടേവം ഭ്രമിച്ചുനില്ക്കേ
പാവമാണെന്നായ്,ദയപൂണ്ടൊരു*സഹ-
ചാരിയെനിക്കേകി തന്റെ യന്ത്രം

നന്ദിച്ചുഞാനങ്ങെടുത്തു കീപാഡിലായ്
നമ്പറുകുത്താൻ തുനിഞ്ഞീടവേ
ഹന്ത!യെനിക്കോർമ്മവന്നില്ലൊരാളുടെ
നമ്പറും,ഞാനിനിയെന്തുചെയ്യും?

അന്തിച്ചുനില്ക്കവേ പണ്ടെന്റെവീട്ടിലെ
ലാന്റ്ഫോണിലേയ്ക്കെന്റെ ചിന്തയെത്തി
അന്നത്തെ മേൽവിലാസങ്ങളുംനമ്പറു-
മുള്ളത്തിലല്ലോകുറിച്ചുവച്ചൂ!

അങ്ങനെയുള്ളൊരുനമ്പറുടനെയെ-
ന്നന്തരംഗത്തേയ്ക്കിരച്ചുവന്നു
പിന്നെയെന്തിന്നായമാന്തം,ഡയൽചെയ്തു
സംഗതിസെറ്റപ്പിലാക്കിവച്ചു....

ഗിരിജ ചെമ്മങ്ങാട്ട്

* സഹചാരി...സഹയാത്രിക(സഹയാത്രികൻ)

കൗമുദി ചാനലിലെ "അളിയൻസ്"എന്ന ഹാസ്യപരമ്പരയോട് കടപ്പാട്





Monday, 31 August 2026

 




ഓണംവരുന്നതിനുമുമ്പുവിരുന്നുവന്നു
കേമത്തമുള്ളജലദോഷമെനിക്കുകഷ്ടം!
ആവുന്നപോലെയതുമൂടി,മിടുക്കുകാട്ടി
നാലുംചമച്ചു പലമട്ടുരുചിക്കുവേണ്ടി..

ഗിരിജ ചെമ്മങ്ങാട്ട്

 അത്തംമുതലുത്രാടംവരെയും

ചിത്തംകുളിരും പൂക്കളവും
തൃക്കാക്കരെയപ്പനുമായാഹാ!
പൂത്തിരുവോണം ഗ്രൂപ്പോണം...🩷🩷

എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ...
ഗിരിജ ചെമ്മങ്ങാട്ട് 

Saturday, 18 July 2026

   ഞാൻ ശാന്ത അയോദ്ധ്യയുടെ മകൾ


ഞാനൊരുരാജാവിന്റെ
സീമന്തസന്താനമെ-
ന്നാകിലും,വ്യഥയേറും
ജീവിതം നയിച്ചവൾ
കേമനാം ദശരഥരാജന്നു
കൗസല്യയിൽ
ജാതയായവൾ,ശാന്ത!
ശാന്തസ്വഭാവം ചേർന്നോൾ
പുത്രിയുണ്ടായാൽ വംശം
നശിയ്ക്കും,അശുഭങ്ങ-
ളൊട്ടേറെ ഭവിയ്ക്കുമെ
ന്നാ രാജഗുരുവാക്കാൽ
ദത്തായിനൽകീ താതൻ
*അനപത്യതദു:ഖാൽ
ചുട്ടുനോവീടും,സുഹൃ
ത്തംഗരാജാവിന്നായി
പെറ്റമ്മതന്നീടുന്ന
സ്നേഹംഞാനറിഞ്ഞീല
ഉത്തമം മുലപ്പാലിൻ
സ്വാദുഞാനോർക്കുന്നീല
കൊട്ടാരക്കെട്ടിൽധാത്രി
മാരാലെ പരിചരി-
ച്ചത്രെ,ഞാൻ വളർന്നതും
യൗവ്വനംപ്രാപിച്ചതും!
മാരിയില്ലാതെ രാജ്യം
വരൾച്ച നേരിട്ടപ്പോൾ
ചേടിമാരോടൊത്തന്നു
കാട്ടിലേയ്ക്കയച്ചെന്നെ
ഋഷ്യശൃംഗനാം മുനി
യുവാവെയാകർഷിച്ചു
പട്ടണത്തിലെത്തിയ്ക്കാൻ
വർഷമുണ്ടാക്കാനുമായ്
സ്വന്തംരക്തത്തിൽ പിറ
ന്നവളാണുഞാനെങ്കിൽ
ഹന്ത!താതന'ങ്ങഴി
ഞ്ഞാടുവാ'നയയ്ക്കുമോ!
സ്വന്തമച്ഛനും,ഉപേ
ക്ഷിയ്ക്കുന്നകാലം,പിന്നെ-
യെന്തെല്ലാം വളർത്തുന്ന
താതനുമായിക്കൂടാ !വൃഷ്ടിവന്നൊരാസന്തോ
ഷത്തിലാമുനിവര്യ-
നിഷ്ടമായ് കന്യാദാനം
ചെയ്തുടൻ രാജാവപ്പോൾ
ദുർഘടമാകും കാട്ടു
ജീവിതമെനിയ്ക്കേകി
പട്ടുചേലയും പൊന്നും
കാണാത്തകിനാവായി
ചൊൽപ്പൊങ്ങുമയോദ്ധ്യയിൽ
മക്കൾ ജനിയ്ക്കാതാകേ
പുത്രകാമേഷ്ടീയാഗം
നിർവ്വഹിച്ചീടാനായി
അച്ഛനെൻ ഭർത്താവിനെ,
യാദരപൂർവ്വം,ക്ഷണി-
ച്ചെത്രയും വിനീതനാ
യെന്നതുമോർക്കുന്നൂഞാൻ
"ദൈവികമാകും പായ
സത്തിന്റെപേരുംപറ-
ഞ്ഞന്നത്തെക്കാലംനാട്ടു
നടപ്പാം*"നിയോഗ"ത്താൽ
അമ്മമാരുമായ്ചേർന്നു രമിപ്പാനെൻനാഥനെ
യെന്തുനിർഭാഗ്യം!താത-
സമ്മതമെന്തത്ഭുതം!
മറ്റൊരുനാരിയ്ക്കായി
പങ്കുവച്ചീടാൻ,തന്റെ
ഭർത്താവിനെയേതു
പെണ്ണുസമ്മതിച്ചീടും
പെറ്റമ്മയോടും, ചെറി
യമ്മമാരോടും സന്ത-
ത്യർത്ഥമൊത്തുചേരാനാ
യെങ്ങനെനല്കീടുംഞാൻ
സീതയെവാഴ്ത്തീനിങ്ങൾ
വീരമാതാവാം കുന്തീ
ദേവിയെ,പാഞ്ചാലിയെ
താരയെ,അഹല്യയെ
രാവണരാജാവിന്റെ
ജായയെ,കഷ്ടംകഷ്ട-
മീ,ദു:ഖവതിയെന്നെ
യോർത്തില്ലയാരുംതന്നെ...!

ഗിരിജ ചെമ്മങ്ങാട്ട്
*അനപത്യത =കുട്ടികളില്ലാത്ത അവസ്ഥ

* പഴയകാലത്ത് "നിയോഗ"എന്നൊരു സമ്പ്രദായമുണ്ടായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്.മഹാഭാരതത്തിൽധൃതരാഷ്ട്രർ,പാണ്ഡു,വിദുരർ എന്നിവരുടെ ജനനം ഇങ്ങനെയായിരുന്നല്ലോ.











Sunday, 21 June 2026

 വീണ്ടും കുചേലവൃത്തം


പരീക്ഷാഫലം വന്നി-ട്ടൊന്നാമതായെന്മകൾ
തുടർന്നുപഠിപ്പിയ്ക്കാൻ
മാർഗ്ഗമോകാണുന്നില്ല
കയ്യിലില്ലൊരുചില്ലി-
ക്കാശുമേ,യച്ഛന്നയ്യോ!
ശമ്പളംകിട്ടീട്ടാറു-
മാസങ്ങൾകഴിഞ്ഞിപ്പോൾ

ബന്ധുവുണ്ടൊരാളിങ്ങു
കോടീശനെന്നാകിലും
കയ്യൊന്നുകമിഴ്ത്തുവാ-
നൊട്ടുമേയൊരുങ്ങാത്തോൻ
കണ്ടുനോക്കീടാമൊരു
പെൺകുഞ്ഞിൻഭാവിയ്ക്കല്ലേ
ഉള്ളൊന്നുകനിഞ്ഞാലോ
പോകുവാൻ തുനിഞ്ഞുഞാൻ

പുതുതായ് ചായംതേച്ച
മതിലോടുറപ്പിച്ച
നെടുനീളനാം ഗേറ്റു
തുറന്നുകേറീടുമ്പോൾ
ഇറയത്തൊരുചാരു
പീഠത്തിലിരിയ്ക്കയാ-
ണളകാപുരീനാഥ
നെന്നപോലെൻബാന്ധവൻ

"ഇരിയ്ക്കൂ,കണ്ടിട്ടെത്ര
കാലമായ് വിശേഷങ്ങൾ
മുഴുക്കെ ചൊല്ലിത്തരൂ
കേൾക്കട്ടെയൊന്നൊന്നായി "
ആതിഥേയനീവണ്ണം
ചൊല്ലവേപരുങ്ങിക്കൊ
ണ്ടോതിഞാൻ,സ്വരംതാഴ്ത്തി-
യെന്റെ,ദർശനോദ്ദേശം

ചിന്താമഗ്നനായൊട്ടു
നേരമദ്ദേഹംനിന്നു
ചൊല്ലിനാനൊടുവിലായ്
നിർദ്ദോഷഭാവത്തോടെ

"പെങ്ങളേനീയിങ്ങോട്ടു
വന്നതീനേരത്തായി
എന്നുടെകാര്യംതെല്ലു
ഞരുക്കംകൂടുംകാലം"

വിത്തിടാറായീ,കണ്ടം
പൂട്ടണം,പെണ്ണുങ്ങൾക്കു
കൃത്യമായന്നന്നത്തെ
കൂലിയും കൊടുക്കേണം
തെക്കേപ്പറമ്പിൽ തെങ്ങിൻ
കടവാങ്ങണം പിന്നെ
പച്ചച്ചാണകംപൊന്നിൻ
വിലയ്ക്കുവാങ്ങീടണം

തേങ്ങ കക്കുവാനോരോ
ചോരന്മാരെത്തീടുന്നു
വേലികെട്ടണം കമ്പി
മുള്ളാലെയെല്ലാടവും
നീയിപ്പോൾനിന്നിട്ടൊരു
കാര്യവുമില്ലാകുട്ടീ
ഞാനിന്നുവിചാരിച്ചാ
ലൊന്നുമേനടക്കില്ല "

ഇച്ഛാഭംഗവുമായി
തിരിഞ്ഞുനടന്നുഞാ-
നെത്തിയെൻവീട്ടിൽ,കാത്തു
നില്ക്കുന്നൂഗൃഹനാഥൻ
"ഒത്തുകിട്ടിയോ,കാര്യ
മെന്തായി" ചോദിച്ചായാ-
ളുത്തരമിതേവിധം
ചൊല്ലിനേൻ പതുക്കവേ

ഇത്രയും ദാരിദ്ര്യത്തി
ലാണെന്നകാര്യം,പാവ
മച്ചുവേട്ടനെപ്പറ്റി
മുമ്പേയറിഞ്ഞെന്നാകിൽ
മച്ചിലെ കുട്ടിച്ചെമ്പിൽ
റേഷനായ് കിടച്ചതാം
പച്ചരിയിടങ്ങഴി
കൊണ്ടുപോയേനെ,കഷ്ടം!

ഗിരിജ ചെമ്മങ്ങാട്ട്










Friday, 19 June 2026

 യഥാർത്ഥ ഗദ്യകവിത


എല്ലാവരോടും മര്യാദയോടെ പെരുമാറുകയും,നിർദ്ദോഷമായ നേരമ്പോക്കുകൾ പറഞ്ഞ് രസിപ്പിയ്ക്കുകയും ചെയ്യുന്ന എല്ലാവരുടേയും മുമ്പിൽ ഞാനൊരു ഭദ്രദീപമാകാം...❤️❤️
സ്വന്തം കണ്ണിലെ കോലുകൊണ്ട് അന്യരുടെ കണ്ണിലെ കരടെടുക്കുന്ന,എല്ലാവരേയും പരിഹസിക്കുന്ന(പ്രത്യേകിച്ച് നേരെവാ..നേരെപോ..വ്യക്തിത്വങ്ങളെ)പരദൂഷണക്കാരുടെ മുമ്പിൽ ഇനിമുതൽ ഞാനൊരു ഭദ്രകാളിയും...ഹ..ഹ.👹👹

ഗിരിജ ചെമ്മങ്ങാട്ട്