വനിതാദിനം
രാവിലെ കണ്ണുമിഴിയ്ക്കവേ ആധിയായ്
പ്രാതലിനെന്തൊരുക്കേണം
വാഴപ്പഴമുണ്ട് പുട്ടുപൊടിയൊരു-
നാഴിയോളംബാക്കിയുണ്ട്
പാചകംചെയ്യാനെളുപ്പമാണെന്നോർത്തു
നാളികേരമൊന്നുടുച്ചു
ആവിയിൽവേവിച്ചു ചൂടോടെതട്ടിയ-
ങ്ങാലോചനയിലായ് വീണ്ടും
ഉച്ചയ്ക്കുചോറുവിളമ്പുമ്പോളെന്തൊന്നു തൊട്ടുകൂട്ടാൻ ചമയ്ക്കേണം
നല്പരിപ്പോടൊത്തു പച്ചമാങ്ങാക്കഷ്ണം കുക്കറിൽവേവിച്ചിടേണം
തേങ്ങ,മുളകോടുചേർത്തരച്ചീടണം
ആയത്തിൽചേർത്തിളക്കേണം
പപ്പടംചുട്ടതുംവറ്റലുംമോരുമായ്
സദ്യയെന്നായുണ്ടിടേണം
ഊണുകഴിഞ്ഞുനടുനീർത്തി,കഷ്ടമേ!
വേവലാതിയ്ക്കുണ്ടോ പഞ്ഞം
ചായയ്ക്കുതിന്നുവാനൊന്നുമില്ലെങ്കിലോ
ചായക്കോപ്പയ്ക്കും മടുക്കും
ഏവംനിരൂപിച്ചിരിക്കവേ,നല്ലൊരു
ബോധംമനസ്സിലുദിച്ചു
നാടനവിലുകുഴച്ചി*ടനേരവുമീവിധ- മാഘോഷക്കാം
'അത്താഴപ്പൂജ'കഴിഞ്ഞുകിടക്കവേ
ഞെട്ടലോടോർത്തുപോയയ്യോ..!
പച്ചരിനന്നായ് കുതിർത്തരച്ചീടുവാൻ
വിട്ടുപോയെന്തിനിച്ചെയ് വൂ...!
ഓരോദിനവുമിതുപോലെയായുസ്സു,
ഹോമിച്ചിടുന്നവർ നമ്മൾ
നാരിമാർക്കുള്ളദിനമാണിതെന്നല്ലോ
മാലോകർ വാഴ്ത്തുന്നു ചിത്രം...!!
ഗിരിജ ചെമ്മങ്ങാട്ട്
*ഇടനേരം=ഉച്ചതിരിഞ്ഞസമയം