എളവൻ
കുളമാവിന്റെ ചോട്ടിലൊരിക്കൽ
അരിയുംതോലുമെറിഞ്ഞൂഞാൻ
പുതുമഴപെയ്തൊരുനേരമൊരാളാ
ചെളിയിൽനിന്നും തലനീട്ടി
പിരിയൻ കയ്യാലങ്ങുപിടിച്ച-
ച്ചെറുവള്ളിച്ചെടിയായല്ലോ
തനുമൂത്തപ്പോളങ്ങിങ്ങായി
പലപെൺപൂക്കൾ ചേലായി
അവയുടെയിടയിലൊരാൺപൂവിപ്പോൾ
എളവൻ ചേലിലണഞ്ഞാഹാ!
കറിവച്ചീടാനരിയണമിപ്പോൾ
ചിരകാംതേങ്ങയുമതിനായി...
ഗിരിജ ചെമ്മങ്ങാട്ട്
കുളമാവ്...കുളത്തിന്റെ അടുത്തുള്ള മാവ്
മറക്കാത്ത നമ്പർ
ആദ്യമായൊറ്റയ്ക്കു യാത്രപോകുന്നുഞാൻ
കൂട്ടിനായാരെയും കിട്ടിയില്ല
പോക്കിനിടയ്ക്കു മൊബൈലങ്ങുകൈവിട്ടു
പോക്കണക്കേടെന്നുചൊല്ലിടട്ടെ
ആരെയാണെങ്ങനെയൊന്നറിയിക്കണ-
മാധിപൂണ്ടേവം ഭ്രമിച്ചുനില്ക്കേ
പാവമാണെന്നായ്,ദയപൂണ്ടൊരു*സഹ-
ചാരിയെനിക്കേകി തന്റെ യന്ത്രം
നന്ദിച്ചുഞാനങ്ങെടുത്തു കീപാഡിലായ്
നമ്പറുകുത്താൻ തുനിഞ്ഞീടവേ
ഹന്ത!യെനിക്കോർമ്മവന്നില്ലൊരാളുടെ
നമ്പറും,ഞാനിനിയെന്തുചെയ്യും?
അന്തിച്ചുനില്ക്കവേ പണ്ടെന്റെവീട്ടിലെ
ലാന്റ്ഫോണിലേയ്ക്കെന്റെ ചിന്തയെത്തി
അന്നത്തെ മേൽവിലാസങ്ങളുംനമ്പറു-
മുള്ളത്തിലല്ലോകുറിച്ചുവച്ചൂ!
അങ്ങനെയുള്ളൊരുനമ്പറുടനെയെ-
ന്നന്തരംഗത്തേയ്ക്കിരച്ചുവന്നു
പിന്നെയെന്തിന്നായമാന്തം,ഡയൽചെയ്തു
സംഗതിസെറ്റപ്പിലാക്കിവച്ചു....
ഗിരിജ ചെമ്മങ്ങാട്ട്
* സഹചാരി...സഹയാത്രിക(സഹയാത്രികൻ)
കൗമുദി ചാനലിലെ "അളിയൻസ്"എന്ന ഹാസ്യപരമ്പരയോട് കടപ്പാട്