അയലത്തെ ലഹള
അടുത്തുപാർപ്പിനായെത്തി
അയല്ക്കാർ രണ്ടുവീട്ടുകാർ
ചെവിയ്ക്കു സ്വൈരമേകാത്ത
വഴക്കാളികളാണവർ
ഇരുട്ടുവീണിടുംമുമ്പെ
തുടങ്ങും രണകാഹളം
അറിഞ്ഞിട്ടെന്തിനെന്നോർത്തു-
മേനിഭാവിച്ചുനിന്നുഞാൻ
നിത്യയുദ്ധം പൊറുക്കാഞ്ഞു
കച്ചകെട്ടിയിറങ്ങവേ
മുറ്റത്തെൻ നിഴൽ കണ്ടിട്ടോ
സത്യമൂർത്തികളായവർ
"തമ്പുരാൻ വന്നുനില്ക്കുന്നു
മിണ്ടാൻപാടില്ല"യെന്നതോ..?
ഉള്ളിലിപ്പൊഴുമുണ്ടെന്നോ
തമ്പുരാനെന്നൊരാദരം!!
പിറ്റേന്നുംകേട്ടുസന്ധ്യയ്ക്ക്
പൊട്ടലും ചീറ്റലും തഥാ
പറമ്പിൽ ചെന്നുനിന്നൂ,ഹാ! വെടിനിർത്തുകയായുടൻ
രണ്ടുനാളുകഴിഞ്ഞില്ല
പിന്നെയുംകേട്ടുപോർവിളി
എന്തുമൂലമിതെന്നോർത്തു
രണ്ടുംകല്പിച്ചൊരുങ്ങി ഞാൻ
മരങ്ങൾ മറയാക്കീട്ടു
സമീപത്തു പതുങ്ങവേ
ലഹളയ്ക്കിടയിൽകേട്ടു
സമരോത്ഭവകാരണം
"മനയ്ക്കൽ കായ്ച്ചുനില്ക്കുന്ന
തെങ്ങിൽനിന്നുകൊഴിഞ്ഞിടും
തേങ്ങ ഞാനിന്നെടുത്തീടാം
നാളത്തേതുനിനക്കുമാം"
കരാറുവച്ചുസൂത്രക്കാ-
രെന്നാൽ,തെറ്റിയ്ക്കുമെപ്പൊഴും
അതിന്റെവകയാണെന്നും
അരങ്ങേറുന്നു സംഗരം
തലയ്ക്കൊരടിയേറ്റയ്യോ!
ഒന്നുതീർച്ചപ്പെടുത്തിഞാൻ
അടുത്തനാളുതൊട്ടെന്നും
പറമ്പിൽ ചുറ്റിടാമിനി...
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment