Friday, 20 December 2024

 ശ്രീ ഗുരുവായൂരപ്പന്റ

ഉച്ചപ്പൂജാലങ്കാരവർണ്ണന 139
20.12.2024

തുറുങ്കിൽപെറ്റുവീണോരീ
ചെറുപൈതലെയെങ്ങനെ
രക്ഷിച്ചീടേണമെന്നോർത്തു
ദു:ഖിച്ചിടുന്നുരണ്ടുപേർ

കുഞ്ഞിക്കരച്ചിൽകേട്ടെന്നാ-
ലുണരുംകാവലാളുകൾ
കയ്യിൽവാളുമായെത്തും
കംസൻ,കോപിച്ചുകൊണ്ടുടൻ

എന്തുചെയ്യേണ്ടുവെന്നായി
ഭീതിപൂണ്ടവർനില്ക്കവേ
ഉണ്ണിക്കൈകളിൽകാണായി
ശംഖചക്രഗദാസുമം

കിടന്നിടത്തുനിന്നേറ്റു-
നില്ക്കുന്നു !വിഷ്ണുരൂപമായ്!
ഇതെന്തുകഥയെന്നായി
ജന്മദാതാക്കൾ നില്ക്കയായ്!

ദേവകീവസുദേവർക്കു
മായാമോഹമകറ്റുവാൻ
നേരുകാട്ടിയരൂപത്തിൽ
കളഭംചാർത്തി,ഭംഗിയിൽ

കാലിൽതളകൾകാണുന്നു
കൈകളിൽകങ്കണങ്ങളും
മഞ്ഞപ്പട്ടുടയാടയ്ക്കു-
മേലല്ലോ,കാണ്മു കിങ്ങിണി

നെഞ്ചിൽതിലകഗോപിപ്പൂ-
വഞ്ചെണ്ണംമാലപോലെയായ്
കേയൂരം കാതിലെപ്പൂവും
കാണാം,ശോഭിച്ചുകൊണ്ടതാ

മന്ദഹാസമിളംചുണ്ടിൽ
പൊൻഗോപി,നിടിലത്തിലും
പീലിയും,പൂമാലകളും
ചൂടിനിൽക്കുന്നുകോവിലിൽ

ഭവസാഗരതീരത്തു
ഭീതയായ്നില്ക്കുമെന്നെനീ
ഭവതാരണനായ് വന്നു
കൈപിടിക്ക,മഹാപ്രഭോ!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹരേഹരേ
കൃഷ്ണ!കൃഷ്ണ!മഹാവിഷ്ണോ
വിശ്വരൂപ!ജനാർദ്ദന!

ഗിരിജ ചെമ്മങ്ങാട്ട്

Thursday, 19 December 2024

           ആശംസ


അച്ഛമ്മയ്ക്കാദ്യമായ് പൗത്ര-
സൗഭാഗ്യാമൃതമേകിനീ
മുത്തച്ഛനോ,ദൗഹിത്ര-
ഭാഗ്യംനൽകിയൊരുണ്ണിനീ

അച്ഛനും ജനയിത്രിക്കും
പുത്രലാഭത്തെ നൽകിനീ
പണ്ടീദിനത്തിൽ വന്നൂ,നീ-
യെല്ലാർക്കുംഭാഗ്യതാരമായ്

വിദ്യയിൽസംഗീതത്തിൽ
വിദ്വാനായിഭവിക്കണം
ധ്രുവ!നീ,യോഗ്യനാവേണം
ധ്രുവനക്ഷത്രമെന്നപോൽ!
                  *******
സതിയുടെ ധുവിക്ക് ജന്മദിനാശംസകൾ....

     ഗിരിജ ചെമ്മങ്ങാട്ട്.

Thursday, 12 December 2024

              കാക്കക്കൂട്


*കാക്കച്ചുള്ളിക്കമ്പിനാലെയെന്നോ
കാക്കകൾനല്ലൊരുകൂടൊരുക്കി
മുറ്റത്തെ മൂവാണ്ടൻമാവിന്മേലെ
തെക്കോട്ടുചാഞ്ഞപെരുങ്കൊമ്പത്ത്

കീറക്കടലാസും പാഴ്ത്തുണിയും
തൂവലും പുൽനാമ്പിൻനാരുമായി
കൂടിനകത്തുമിനുപ്പുകൂട്ടാൻ
കാകമിഥുനമൊരുക്കുകൂട്ടി

മുട്ടകളിട്ടിടാൻ,ചൂടുനല്കീ-
ട്ടക്ഷമകൂടാതടയിരിക്കാൻ
പൊട്ടിവിടർന്നൊരാപ്പൊന്മക്കൾക്കാ-
യഷ്ടികൊടുത്തുവളർത്തീടുവാൻ കുഞ്ഞിച്ചിറകുമുളച്ചുവന്നാൽ
മെല്ലെ പറക്കുന്ന കണ്ടിരിക്കാൻ കാത്തിരിക്കുന്നവർക്കൊപ്പമല്ലോ  കാത്തിരിപ്പിങ്ങീപുരയിൽഞാനും

പള്ളിക്കൂടംപൂട്ടി,കുഞ്ഞുമക്കൾ
വന്നീടുമല്ലോതിമിർത്തുതുള്ളാൻ
കാക്കക്കൂടപ്പോളവർക്കുകാണാം
കാക്കക്കുടുംബമവർക്കുകാണാം
                       *****
നാലഞ്ചുനാളുകഴിഞ്ഞൊരിക്കൽ
മാവിന്റെചോട്ടിലേയ്ക്കൊന്നുചെന്നു
മാവിലയൊന്നുപഴുത്തതുണ്ടോ?
നാവുവടിക്കുവാൻമോഹമാണേ

താഴേയ്ക്കുനോക്കി തിരഞ്ഞീടവേ
മേലേന്നിതെന്തൊരുകോലാഹലം?
ആരെൻനെറുകയിൽവന്നിരുന്ന്,
മേടുന്നു!നൊന്തുഞാൻ മണ്ണിൽവീണു.

മൂത്തോരുപണ്ടെന്നോപാടിയല്ലോ
പാട്ടെന്റെയുള്ളിൽതെളിഞ്ഞിതപ്പോൾ
"കാക്കക്കൂടുള്ളോടംചെന്നുനിന്നാൽ
കാക്കകൾ മണ്ടയ്ക്കുഞോടുനൽകും"

                      ********

*കാക്കച്ചുള്ളി=നന്നേ ചെറിയ ചുള്ളിക്കമ്പ്

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 11 December 2024

 ഗുരുവായൂർ ഏകാദശി

11.12.2024

ഏകാദശിനിവേദ്യത്താൽ
പ്രീതനായുള്ള കണ്ണനെ
ഏതുരൂപത്തിലാണിന്നു-
കളഭം ചാർത്തി ഭൂസുരൻ?

പാൽക്കടൽതന്നിലായ്ലക്ഷ്മീ-
ദേവിയൊത്തുമഹാപ്രഭു
അനന്തശായിഭാവത്തി-ലരുളുംദിവ്യദർശനം!

ഇന്നല്ലോഗീതയാൽപാർത്ഥ-
സന്ദേഹംമാറ്റിമാധവൻ!
വൃന്ദാവനത്തിൽദേവേന്ദ്രൻ
പാലാടീ,സ്വർഗ്ഗഗോവിനാൽ!

ഇന്നുകാണുന്നപോൽപൂജാ-
കർമ്മങ്ങൾചിട്ടയാക്കുവാൻ
*ശിവാവതാരമാചാര്യ-
രിന്നല്ലോവന്നതിപ്പുരി!

തന്ത്രപൂജകളില്ലാതെ
ഭക്തദർശനമേകുവാൻ
ഭഗവാൻനേരിലെത്തുന്ന
ദിനമാണിന്നതത്ഭുതം!

പുരുഭക്തിതികഞ്ഞുള്ള
കുറൂരമ്മയ്ക്കു,മാവിധം  പൂന്താനം,സ്വാമിയാർ,പിന്നെ-
നാരായണീയകാരനും
ദർശനംനൽകി,സാഫല്യം
ചേർത്തതീദിവസത്തിലാം!
മനസ്സുകൊണ്ടുവന്നെത്തി
ഞാനുംവന്ദിച്ചിടുന്നിതാ...

പ്രതിഷ്ഠാദിനമിന്നല്ലോ
കൊണ്ടാടാൻമറ്റൊരുത്സവം!
ഗജേന്ദ്രൻകേശവൻ,പാദേ
ചേർന്നതീദിനമാണുപോൽ!

ചെമ്പൈക്കുപാടുവാൻവീണ്ടും
നാദംനൽകിയതീദിനം!
ചെമ്പൈ,ശിഷ്യരുമായാദ്യം
സംഗീതാർച്ചന ചെയ്തതും!


ഇന്നുവായുപുരേവിഷ്ണു-
ദേവാംശംനേടുമേവരും!
ചരാചരങ്ങളെന്നല്ല
സർവ്വവുംവിഷ്ണുവായിടും!

ഏകാദശീവ്രതംനോറ്റു
"നാരായണ"ജപിക്കുകിൽ
ഭൂവൈകുണ്ഠമിതും,സാക്ഷാൽ
വൈകുണ്ഠം തന്നെയായ്  വരും!

ഗിരിജ ചെമ്മങ്ങാട്ട്

*ശിവാവതാരമാചാര്യൻ=ശങ്കരാചാര്യർ

Sunday, 1 December 2024

             പൂച്ച..... കവിത



രാവിലെയുമ്മറവാതിൽതുറന്നുഞാ-
നേകയായ്മുറ്റത്തിറങ്ങേ
ദൂരെനിന്നല്ലൊരു ' മ്യാവൂ'വിളികേട്ടു
നാലുപാടൊന്നുവീക്ഷിച്ചു

മാവിന്റെകൊമ്പത്തിരുന്നൊരു*പൂശകൻ
കേഴുകയാണെന്നെനോക്കി
ഞാനൊന്നുഞൊട്ടിവിളിക്കേ,മരത്തീന്നു
താഴേക്കിറങ്ങീപതുക്കെ

ചാരത്തുവന്നെൻമുഖത്തൊരുസന്ദേഹ-ഭാവമായൊട്ടിടനോക്കി
പേടിവിട്ടെന്നപോലങ്ങുരുമ്മിക്കൊണ്ടു
പാവമാജീവിനില്പായി

ഏറിയകാരുണ്യമോടൊരുപാത്രത്തിൽ
പാലുമായ്ചെന്നതിൻചാരെ
സ്നേഹമോടേകവേ,മോദിച്ചുവേഗമാ,
ഭാജനംനക്കിത്തുടച്ചു

പിറ്റേന്നുകാലത്തുമെത്തിയാപൂച്ചയെൻ
പക്കത്തു,ക്ഷുത്തുമാറ്റാനായ്
ചുറ്റിയുംപറ്റിയുമെന്റെപാദങ്ങളിൽ
കിക്കിളികൂട്ടാൻതുടങ്ങി

ഒറ്റയ്ക്കുഞാനിരിക്കുമ്പോൾപതിവുപോ-
ലെത്തീടുമല്ലോ കുറുമ്പൻ
മുട്ടിയുരുമ്മിനടന്നീടുമെപ്പൊഴും
കറ്റക്കിടാവിനെപ്പോലെ

പെട്ടെന്നുവന്നവൻകാൽക്കൂടുനൂഴവേ
തട്ടിവീണില്ലെന്റെ,ഭാഗ്യം!
കൊച്ചുചരലൊന്നെടുത്തെറിഞ്ഞെങ്കിലും
ചിറ്റമായ്പിന്നെയുമെത്തി

മർത്ത്യരോടൊട്ടുമിണങ്ങില്ല,കാടന്മാർ
കുട്ടിക്കുറിഞ്ഞിയെപ്പോലെ
അത്ഭുതപ്പെട്ടു,ഞാനെ,ന്നെയെന്തിത്രമേ-
ലിഷ്ടപ്പെടാൻഹേതുവെന്നായ്!

പോയജന്മത്തിലെന്നൊപ്പംകളിച്ചൊരു
സ്നേഹിതനായിരുന്നെന്നോ?
ഞാനറിയാതെന്നെ മോഹിച്ചിരുന്നൊരു
കാമുകനായിരുന്നെന്നോ?

                       ****
നാളുകളേറെക്കഴിഞ്ഞു,ഞാൻ,ദീനമാം
രോദനമൊന്നതുകേൾക്കേ
വാതില്ക്കലെത്തി,പതുങ്ങീട്ടുനോക്കവേ
കാണുന്നൊരുത്തനെവീണ്ടും

നന്നേകരുത്തനാണല്ലോ,മസിലുമായ്
വന്നുനിൽക്കുന്നോൻ,വരത്തൻ
സിംഹമാണെന്നപോലട്ടഹാസങ്ങളാ-
ലെന്തോകയർത്തുചൊല്ലുന്നു

"നിന്ദിച്ചിടുന്ന മനുഷ്യരെച്ചെന്നുനീ
വന്ദിച്ചിടുന്നോ വഷളൻ ?
*'പെണ്ണുങ്ങളെ'പ്പോലെകൊഞ്ചിക്കിണുങ്ങുന്നോ
ഞങ്ങൾക്കപമാനമാകാൻ?"

ആക്രമിക്കാനവനെത്തിവാലുംപൊക്കി
ദേഷ്യത്തിൽ,ശാന്തന്റെ നേരെ
ആർത്തനായെങ്ങോമറഞ്ഞിതെൻചങ്ങാതി
നോക്കു,ഞാനെന്തുചെയ്യേണ്ടു...?

                 *****************
         ഗിരിജ ചെമ്മങ്ങാട്ട്
* പൂശകൻ=പൂച്ചയ്ക്ക് കുഞ്ചൻനമ്പ്യാരിട്ട പേര്
*പെണ്ണുങ്ങളെപ്പോൽ=കുറിഞ്ഞികളെപ്പോൽ