Saturday 15 September 2018

പുഴ വീണ്ടും പുഴയായപ്പോൾ

മഴതോർന്നു വെയിൽവന്നു മലവെള്ളം കടലിലേ-
യ്ക്കൊഴുകിയീ നദി വീണ്ടും പഴയപോലായ് 
പ്രളയങ്ങൾ വന്നുപോയെന്നൊന്നുമറിയാതെ -
യൊഴുകുന്നു പുഴ വീണ്ടുമതിശാന്തയായ് 

മണൽവാരി മണലൂറ്റി നിലയിളക്കുഴികളോ 
പുതുമണൽ വന്നേറെ സമനിലയായ് 
പൊരിവേനൽവറുതിയിൽ ചമയും തുരുത്തുകൾ 
പടുമുളയോടങ്ങൊലിച്ചതാപോയ് 

അരികുകളതിമോഹമോടെ കവർന്നത-
ങ്ങധികാരമോടെ തിരിച്ചെടുത്തു 
പലതരം മാലിന്യമിട്ടതെല്ലാം തെല്ലു-
പരിഹാസമോടെ തിരിച്ചുതന്നു 

                 *************

ഒരുരാവിൽ ഞാനുമെൻ കൂട്ടുകാരുംചേർന്നു 
മണലിൽ മലർന്നു മാനംനോക്കവെ 
അകലെ നൂറായിരം താരകപ്പൂക്കൾതൻ 
മിഴിചിമ്മലുംകണ്ടു കരൾനിറയ്ക്കേ 
പുഴതൻടെയങ്ങേക്കരയ്ക്കലായാൾക്കൂട്ട-
മിടയിലായ് കേൾക്കുന്നൊരാർത്തനാദം 
അരികിലായോളത്തിലാടുന്ന തോണിയിൽ 
കഥയറിഞ്ഞീടുവാൻ ചെന്നുഞങ്ങൾ 
സഭകൂടിനിൽക്കുവോരെങ്ങളെകണ്ടളവി-
ലെവിടെയോ മിന്നൽപോൽ പോയ്മറഞ്ഞു 
മണലിൽ കിടന്നൊരാളുരുളുന്നു നോവുമായ് 
ചുടുചോരയങ്ങിങ്ങു ചിതറിവീണു 
പിടയുന്ന പ്രാണൻടെയരികിലേയ്ക്കായവേ 
പതറാത്ത ഞങ്ങൾ തരിച്ചുനിന്നു 
പതിതൻടെ ചാരത്തു വരിയായൊരഞ്ചാറു 
മണൽനിറച്ചാക്കുണ്ടു വഴിതടഞ്ഞു 

                       ***************** 

Sunday 26 August 2018

പുഴ വഴിമാറിയപ്പോൾ

തെളിനീരിലൊഴുകുന്ന പുഴയോരംചേർന്നേറെ -
യഴകാർന്നോരോടിട്ട ഭവനമുണ്ട് 
ചെറുതാണെന്നാകിലുമതിമോദമീ വീട്ടി-
ലുടയോരുമൊത്തു ഞാൻ പാർത്തിടുന്നു 

പടികടന്നെത്തിയാലോടിക്കളിക്കുവാ-
നൊരുമുറ്റമൊന്നതിൻ നടുവിലായി 
പകലോൻ മടങ്ങവേ തിരികൊണ്ടുവെച്ചിടാ-
നരിയോരു തുളസിത്തറയുമുണ്ട് 

അരികുചേർന്നരുമയായ് ചെറുമുല്ല പിച്ചകം 
പനിനീർപ്പൂവല്ലികൾ ചേമന്തികൾ 
നിരയൊത്തുനിൽക്കുന്നു മിഴികൾക്കു പൂരമായ് 
നിറവോടെയഴകാർന്ന പൂവാടിയും 

അമൃതുപോൽ തെളിനീരു കോരിക്കുടിക്കുവാൻ 
തുടിയുണ്ട് മതിലുള്ള കിണറുമുണ്ട് 
തൊടിതൻ കിഴക്കാണു പൂവാലി മകളൊത്തു 
നറുപുല്ലു നുണയുന്ന ചെറുതൊഴുത്ത് 

പുരയിടത്തിൻ തെക്കുഭാഗത്തു നിൽക്കുന്നു 
പുളിമരം ചക്കരത്തേൻവരിക്ക 
അരികിലായ് വേനലിൽ മധുഫലം നൽകുന്ന 
ചെറുനാട്ടുമാവുണ്ടു തണൽവിരിപ്പു 

വഴിനടന്നെത്തവേ ചുടുദാഹമാറ്റിടാൻ 
മധുരക്കുളിർ തരും ചെന്തെങ്ങതാ 
പലതരം സുഖമൊത്തുചേരുന്ന വീടുഞാ-
നൊരു നാകമെന്നായറിഞ്ഞിടുന്നു 

                          *************  

ഒരുരാവിൽ മഴതൻടെ താരാട്ടുകേട്ടുഞാൻ 
കുളിരോടെ മൂടിപ്പുതച്ചുറങ്ങേ 
അരികത്തു വന്നമ്മ തൊട്ടുണർത്തിച്ചൊല്ലി 
" മലവെള്ളം പുഴകവിഞ്ഞൊഴുകിയെത്തി 
മതികെട്ടുറങ്ങാതെയകലേയ്ക്കു പോയിടാം "
ഇറയത്തു ചെന്നവാറൊന്നുഞെട്ടി
ഗതിയില്ലാതൊഴുകുന്ന ചെളിവെള്ളം നാലുപാ-
ടൊരു തോണിയിൽ ഞാൻ വലിഞ്ഞു കേറി 

പലനാളു പോകവേ മഴതോർന്നു പുരതൻടെ
നിലയെന്തു നോക്കുവാൻ ചെന്നുഞങ്ങൾ 
എവിടെയെൻ കുഞ്ഞുവീ,ടെവിടെയെൻ കളിമുറ്റ-
മെവിടെയെൻ മലർവാടി തുളസിത്തറ 
എവിടെയാണാ കുഞ്ഞു വെള്ളരിപ്പൂവുക-
ളെവിടെയക്കിണറെങ്ങുചെറുതൊഴുത്തും 
അയവിറക്കീടുന്ന പൂവാലി മകളൊത്തു 
പ്രളയപ്പരപ്പിലൂടൊഴുകിയെന്നോ 
 പുളിയും വരിക്കയും ചെന്തെങ്ങു തേന്മാവും 
കടപൊട്ടി പലപാടലച്ചുവീണോ 
പുരനിന്ന തറയെങ്ങു മുറികല്ലു,മോടിൻടെ 
പൊടികളും ചേർന്ന മൺകൂനയായോ 

കളകളം പാടുന്ന ചെറുപുഴയ്ക്കെന്താണു 
വഴിമാറിയൊഴുകേണ മെന്നുതോന്നി 
ഒരുനാളുമിടയാത്തസൗമ്യയാം യമുനയെ-
ന്തൊരു മദഗജമായ്‌ കലമ്പിയെത്തി 

                   *****************