Tuesday 7 February 2012

മുത്തശ്ശി അമ്മയുടെ പെട്ടി.





കത്തിത്തീരാറായ് ചിത
 കാണികളകന്നുപോയ്
അച്ഛമ്മ ഉണ്ണിക്കുട്ട-
നോര്‍മ്മയായ്‌ മാറാറായി 
പൊട്ടിക്കര ഞ്ഞീ ടുവാ-
നാകാതെ വിങ്ങിത്തേങ്ങി 
തെക്കേ പറമ്പില്‍ കഷ്ട-
മേകനായ് ഞാന്‍ നില്പായി 

അച്ഛനു,മപ്ഫന്മാരും 
  സംസ്കാരച്ചടങ്ങുകൾ 
ദു:ഖവും  മന്ത്രങ്ങളും 
ചേര്‍ന്ന് നിര്‍വഹിക്കവേ 
പത്തു പെറ്റൊരമ്മക്ക്
 നോവാതെയീശന്‍ തന്ന 
പുത്രന്‍ ഞാനകന്നൊരു 
കോണില്‍ തനിച്ചായ് നിന്നു 

പത്തുമാസം ചോന്നെന്നെ
 പെറ്റമ്മ യകാലത്തു 
മര്‍ത്യലോകവും വിട്ടു
 സ്വര്‍ല്ലോകം പൂകീടവേ 
പത്തു മക്കള്‍ക്കും ചേര്‍ത്തു
 നല്‍കിയ വാത്സല്യങ്ങള്‍
മുത്തവും കണ്ണീരു മാ-യെന്‍ നേര്‍ക്ക്‌ നല്കിപ്പോന്നോര്‍ 

നാളെയച്ഛനും മറ്റു
 സഹജന്മാരും ചേര്‍ന്നു
മാതൃകര്‍മ്മങ്ങള്‍ വേണ്ട-
 വിധിയായ് ചെയ്യുന്നേരം 
ഞാനനര്‍ഹനായ് നില്കും
 എങ്ങനെ വീട്ടാനാകും
ഈ ഋണം അശ്രുക്കള്‍ കൊ-
-ണ്ടല്ലാതെ ഏതാം വിധം

ഒച്ചയുമനക്കവു-
മില്ലാതായ് കിളികള്‍ ഒ-
ന്നുച്ചത്തില്‍ ചിലക്കാതായ് വൃക്ഷങ്ങള്‍ അനങ്ങാതായ്
ഇച്ചിത  എരിയുന്ന
 പൊട്ടല്‍ മാത്രം ബാക്കിയായ്‌ 
മച്ചിലേയ്ക്കധോമുഖ-
നായി ഞാന്‍ കേറിച്ചെന്നു

മൃത്യുഗന്ധം വീശീടു-
മീയറക്കുള്ളില്‍ കയര്‍-
ക്കട്ടിലിന്‍ ചോട്ടില്‍ കാര്യം
 ഒന്നുമേ അറിയാതെ 
മുത്തശ്ശി അമ്മയ്ക്കേക
 സമ്പാദ്യമാകും മര-
പ്പെട്ടിയങ്ങിരിക്കുന്ന
 കണ്ടു ഞാന്‍ വിഷണ്ണനായ്

ഉൾത്തുടിപ്പോടും വിറ-
യാര്‍ന്ന കൈകളോടുമാ-
പ്പെട്ടി ഞാനെടുത്തോരോ
 വസ്തുവും വീക്ഷിക്കവേ 
വസ്ത്രങ്ങള്‍ കണ്ടേന്‍ ഒരു
 വാല്‍ കണ്ണാടിയും കണ്ടേന്‍
അദ്ധ്യാത്മരാമായണ-
ഗ്രന്ഥവും പിന്നെക്കണ്ടേൻ 

ചട്ടപോയ്‌ താളും കീറി-
യങ്ങിങ്ങു  പൊടിഞ്ഞോരാ-
പ്പുസ്തകത്തീന്നും വീണി-
തേതാനുമെഴുത്തുകള്‍ 
തപ്പിഞാനെടുത്തോരോ-
ന്നായത് വായിച്ചീടാന്‍
തപ്തമാം ഹൃദന്തത്തില്‍
 ആകാംക്ഷ ചേര്‍ന്നീടവെ 

നിറവും മങ്ങീ വിലാ-
സങ്ങളും മാഞ്ഞീ  മഷി-
ത്തെളിവും പോയെന്നാലു-
മക്ഷരത്തെറ്റില്ലാതെ 
എന്നമ്മ പ്രിയം  ചേര്‍‍ന്നോ-
രമ്മക്ക്  പോകും മുന്‍പ്
പണ്ടയച്ചതാണെന്ന-
റിഞ്ഞു ഞാന്‍ വിവര്‍ണനായ്‌ 

ഒട്ടുമേയിടം ബാക്കി
വക്കാതെ കുനുകുനെ -
ക്കത്തുകള്‍ ഓരോന്നിലും
 എന്നമ്മ കുറിച്ചിട്ടു 
കുട്ടനെക്കുറിച്ചുള്ള 
കാര്യങ്ങളെല്ലാം നൂറു-
വട്ടമീ മുത്തശ്ശ്യമ്മ 
 വായിച്ചറിഞ്ഞിട്ടുണ്ടാം

 ഞാനാദ്യം നടന്നതിന്‍
 ഹര്‍ഷവും കമിഴ്ന്നങ്ങു-
വീണപ്പോള്‍  നിലം മുട്ടി
 ചുണ്ടുകള്‍ മുറിഞ്ഞതും
താതന്ടെ കുപ്പായങ്ങൾ 
 ഒന്നൊന്നായ് നനച്ചതും 
നാലുകാലിന്മേല്‍ എല്ലാ-
യിടവും നിറഞ്ഞതും 

'എട്ടാംമാസമായെന്തേ-
 പൊട്ടടി' വക്കു ന്നീ ലെ -
ന്നൊ ട്ടു  ശുഷ്കാന്തിപ്പെട്ടു
 വേവലാതി പൂണ്ടതും 
പെറ്റമ്മ തന്‍ ഹൃസ്പന്ദം
 ചേര്‍ന്ന ലേഖനങ്ങളെ 
പെട്ടിയിലടുക്കവേ
 പൊ ട്ടിക്കരഞ്ഞേ പോയി 

****************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്) 






































































































































































  

















































































































   




     
      


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































  ‍  































































































                  

No comments:

Post a Comment