Monday 23 April 2012

കുറെ വേനല്‍ക്കാല സത്യങ്ങള്‍

ഇവിടെ നഗരത്തിലുഷ്ണക്കാറ്റ്
നെറുക കാണാത്തൊരു വന്‍ 'എടുപ്പ്'
അതിനുള്ളി,ലുണ്ടോരിടുക്കു,ഫ്ലാറ്റ്
അവിടെ ഞാന്‍ വാഴ്വൂ കുടുംബമൊത്ത്‌

അകലെയകലെയെന്‍ കൊച്ചുഗ്രാമം
ചെറു,പുര,യൊന്നുണ്ട,ല്ലോടുമേഞ്ഞ്
അവിടെ,പ്പോകാം നമുക്കൊഴിവുകാലം
അവിടെ,പ്പാര്‍ക്കാം നമുക്കൊട്ടുകാലം

അരികത്തുണ്ടല്ലോ മനപ്പറമ്പ്
തല പൊക്കി നില്‍ക്കുന്നോ,രെട്ടുകെട്ട്
പടുകൂറ്റന്‍ മാവുകളേറെ,യുണ്ട്
പുളി,നെല്ലി,മുള പിന്നെ തേന്‍ വരിക്ക
ഗണപതി ഹോമപ്പുക പരക്കും  
കുളിര്‍ കാറ്റുണ്ടെന്നും മനപ്പറമ്പില്‍ 
അയല്‍വക്കത്തേക്കും വരുന്ന കാറ്റ്
അതുമേറ്റ് രാവില്‍ സുഖിച്ചുറങ്ങാം 

പുലരിയില്‍ കുഞ്ഞിക്കിളികള്‍ പാടും
പുതുപാട്ടു, കേട്ടു നമുക്കുണരാം
പുഴയില്‍ പോയ്‌ മുങ്ങി,ക്കുളിച്ചുകേറാം
മണലില്‍ മണ്ണപ്പങ്ങള്‍ ചുട്ടുവാങ്ങാം 

വയല്‍ വരമ്പത്തൂടെ പാട്ടും പാടി 
വഴുതാതെ മെല്ലെ തിരിച്ചുപോരാം 
അരികിലെ കുണ്ടനിടവഴിയില്‍ 
മണികിലുക്കി,പ്പോകും കാളവണ്ടി 
വഴിയോര,പ്പച്ചകള്‍ കണ്ടുകണ്ട് 
മണിയനോടൊത്തു നടന്നുനീങ്ങാം 
പുതു മണ്ണിന്‍ മണമുള്ള ശീലു കേട്ട്‌
കൊതുകടിയേറ്റെന്‍ മകനുറങ്ങി 

****************
ഒരുനാളില്‍ ഞാനുമെന്‍ വീട്ടുകാരും 
മറുനാട്ടില്‍ നിന്നിതാ വന്നിറങ്ങി 
പഴ മണ്ണു മോഹിച്ചു വന്നിറങ്ങി 
പുതുപച്ച മോഹിച്ചു വന്നിറങ്ങി

എവിടെപ്പോയെന്ടെ മനപ്പറമ്പ്
കുളിര്‍ കാറ്റു വീശും മനപ്പറമ്പ്
മനയെല്ലാം തമ്പുരാ,'ണ്ടു'വിറ്റു
ചുളുവിലക്കാരന്നു കൊണ്ടുവിറ്റു
തലപൊക്കി,നില്‍ക്കുന്നോ.രെട്ടുകെട്ട്
കൊതിയന്‍ തരംപോല്‍ പൊളിച്ചു വിറ്റു
മരമായ മരമൊക്കെ വെട്ടി വിറ്റു 
പുരയിടം കഷ്ണം മുറിച്ചു വിറ്റു 
അവിടെയിന്നഞ്ചാറു കൂട്ടക്കാര്
പുരയും പണിഞ്ഞങ്ങു പൊറുതി,യാണേ 
ഗണപതി ഹോമപ്പുകയില്ലിപ്പോള്‍
കരിമീന്‍ വറുക്കുന്ന നാറ്റം മാത്രം
പുലരിക്കിളി,പ്പാട്ടുകേട്ടു,ണരാന്‍   ‍
തരമില്ലൊ,രമ്പല'ക്കോളാമ്പി'യില്‍ 
ചലച്ചിത്ര ഭക്തിപ്പാട്ടുച്ചഘോഷം!
പറയടി,തിറയടി പക്കമേളം!
(അതുകേട്ടു ഞെട്ടി,യുണര്‍ന്നു,പാവം!
ഭഗവാനു,മെങ്ങോട്ടോ നാടുവിട്ടു!) 
പുഴയില്‍,ചെന്നോടി,ക്കുളിച്ചു,കേറാന്‍
കഴിയില്ലൊരുതുള്ളി വെള്ളമില്ല 
കരയിലെന്നു,ണ്ണിക്കു,മണ്ണപ്പങ്ങള്‍ 
 ചുടുവാ,നൊ,രിരുനാഴി മണലുമില്ല
മണലൊക്കെ ലോറി കയറിപ്പോയി 
പുതുപുത്തന്‍ പുരകളായ് മാറിപ്പോയി
കുളികഴിഞ്ഞീറനുടുത്തുപോരാന്‍
വയലില്ല,വഴുതും വരമ്പുമില്ല
വയലെല്ലാം മണ്ണിട്ടുതൂര്‍ത്തുവല്ലോ
അവിടിപ്പം നല്ലൊര,'പ്പാര്ട്ടുമെന്റ്റ്'
വയലെല്ലാം തൂര്‍ന്നുവരുന്ന കണ്ട്
മഴവെള്ളം  കെറുവോടൊലിച്ചു പോയി
പുഴവെള്ളം തുണയായി കൂടെപ്പോയി
കിണറെല്ലാം വറ്റി,വരണ്ടുപോയി
ഇടവഴി തോറും മണികിലുക്കി
വരവില്ല മണിയന്ടെ കട്ടവണ്ടി
അരികിലെ പച്ചയില്‍ ചോപ്പു,തൂളി
ഇടവിടാതോടുന്നു,മണ്ണുവണ്ടി
******
ഇവിടെയെന്‍ ഗ്രാമത്തില്‍ ചുട്ടുചുട്ട്
കുടിവെള്ളം കിട്ടാതെ പൊറുതി കെട്ട്
കദനം നിറഞ്ഞു മനസ്സുകെട്ട്‌
നഗരത്തിലേക്കായ്‌ പൊതിഞ്ഞു 'കെട്ട്'

**********
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)

   ‍

No comments:

Post a Comment