Friday 25 April 2014

അന്തിക്കൊയ്ത്ത്

 പാടത്തുന്നവസാനക്കറ്റ,
വേച്ചും കൊണ്ടാണു 
പാറുട്ടിയെത്തീടുന്നു
 മൂന്നാലു ചുരുട്ടുമായ് 
കാലത്തിൻ മാറ്റം കൊയ്യാ-
നാളില്ല പൊയ്പ്പോയുള്ള -
കാലത്തു കൊയ്യാൻ കിട്ടാ-
തെത്ര പേർ മടങ്ങിപ്പോയ്

കല്യാണി മനപ്പണി
 വിട്ടിട്ടു നാളേറെയായ് 
രണ്ടാണു മക്കൾ ഗൾഫിൽ
 കൊയ്ത്തിനി മഹാമോശം 
ഉണ്ടൊരു മകൾ ടൌണിൽ
 കമ്പ്യൂട്ടർ പഠിക്കുന്നു 
കൊള്ളാവും ബന്ധം വന്നാൽ
പൊന്നുമായയച്ചിടും  

കണ്ടത്തിൻ ഗന്ധം സ്വപ്നം 
കണ്ടുറങ്ങുവാൻ മാത്രം 
കണ്ടന്നു യോഗം മുന്നേ-
യില്ലത്തെയടിയാളൻ 
മുണ്ടിയോ കിടപ്പായി 
വാർപ്പിന്ടെ പണിക്കാരൻ 
കുഞ്ചാത്തൻ,കളത്രമോ
വീട്ടുവേലകൾ ചെയ്‌വൂ 

ഉണ്ടുരണ്ടുപേർ പേര-
ക്കിടാങ്ങൾ ചെക്കൻ പെട്ടി-
വണ്ടിയാണോടിക്കുന്നു
നില്ലില്ലാതോട്ടം കിട്ടും 
പെണ്ണവൾ തുണി ഷോപ്പിൽ
    ചെയ്യുന്നു "പുടമുറി "
കൊയ്യാനും മെതിക്കാനും 
കുഞ്ഞിലേ ശീലിച്ചില്ല 

പണ്ടത്തെ പാരമ്പര്യ-
ക്കൊയ്ത്തുകാരന്യം വന്നു
കണ്ടത്തിന്നുടയോന്മാർ 
തന്നത്താൻ മാഴ്കീടുന്നു 
തണ്ടോടെ പഴുത്തുള്ള 
"പൊന്മണി"മുറ്റത്തെത്തി-
ക്കണ്ടില്ല യെന്നോർത്തുള്ളിൽ 
കുണ്ഠിതം ചേർത്തീടുന്നു 

കൊച്ചുമേരിയും റോസാ-
ക്കുട്ടിയും മീനാക്ഷിയും 
പുത്തൻ കൊയ്ത്തു ശൈലി തൻ 
വക്താക്കൾ പെണ്‍ നേതാക്കൾ 
കൊത്തിടും കതിർ വൈക്കോൽ 
മുക്കാലും കണ്ടങ്ങളി-
ലിട്ടിടും മേയാനെത്തും 
പൈക്കൾക്കു ഭക്ഷ്യോത്സവം 

എത്തിടും മറുനാട്ടിൽ 
നിന്നേറെ കൊയ്യാളന്മാ-
രൊട്ടേറെ ഡിമാൻഡുമായ് 
താഴ്ത്തിക്കൊയ്യുമെന്നാലും 
കിട്ടണം വെറും കാപ്പി 
കാലത്ത്,വെയിൽ മൂത്താ-
ലെത്തണം കറിയോടെ 
ചപ്പാത്തി ചായയ്ക്കൊപ്പം 
ഉച്ചക്ക് ചോറാണിഷ്ടം
സാമ്പാറും നിർബന്ധമാ-
ണച്ചാറ് മോരുണ്ടെങ്കിൽ 
ശാപ്പാട് കെങ്കേമമാം
മൊത്തണം പാലില്ലാത്ത 
ചായയെന്നാലും കടി-
മുട്ടാതെ വേണം മുറു-
ക്കെങ്കിലും വൈകുന്നേരം

മേലാകെ ചേറാണെണ്ണ-
സോപ്പുകൾ വേണം കുളി-
ച്ചീറൻ മാറിയാൽ ചൂടോ-
ടത്താഴം വിളമ്പേണം 
മാറി മാറിയീ നാട്ടു-
കാരാലും കൊയ്ത്തും തേടി 
നാടോടി വന്നോരാലും 
കൊയ്യിച്ചു വശം കെട്ടു 

പുഞ്ചയെന്നാലും പണി 
ചെയ്യാതെ തരിശിട്ടു 
നിന്ദിച്ചിടാമോ പൂർവ-
സമ്പത്തീ കേദാരത്തെ 
നെഞ്ചത്തു കയ്യും വച്ചു 
തമ്പുരാൻ സത്യം ചെയ്‌വൂ 
"പഞ്ചാബിൽ നിന്നെത്തീടും 
ഹാർവെസ്റ്റെർ, വരും കൊല്ലം".

********************     

     

No comments:

Post a Comment