Friday 20 June 2014

ചക്കരപ്ലാവ് സ്വപ്നം കാണുന്നു.

എട്ടുപത്തു ദശകങ്ങൾ മുൻപൊരു 
കർക്കടമാരി കോരിച്ചൊരിഞ്ഞ നാൾ 
സുപ്തി വിട്ടു പടുമുളയായ് വന്നു 
മുത്തിയായൊരു ചക്കരപ്ലാവു ഞാൻ 

ദുഷ്ട ജന്തുക്കൾ നാൽക്കാലികൾ പല-
വട്ടമെൻ തല തിന്നുപോയെങ്കിലും 
പട്ടുപോകാതെ ജീവിച്ചുഞാൻ ദൈവ-
മിഷ്ടമെന്നിൽ തികച്ചുമേൽപ്പിക്കയാൽ 

ഇച്ചെറുതടി വണ്ണിച്ചു കൊമ്പിന്നു -
വച്ചു ചില്ലകൾ പക്ഷികൾക്കിമ്പമായ് 
പച്ച നീൾമുത്തു നന്നായ് വളർന്നപോൽ 
കൊച്ചു ചക്കകൾ കണ്കൾക്കു മോദമായ്

മണ്ണു മാടത്തിലഞ്ചാറുമക്കളൊ-
ത്തുണ്ണുവാൻ ഗതിയില്ലാത്ത രണ്ടുപേർ 
കന്നി കായ്ച്ചു ഞാനെന്നറിഞ്ഞുള്ളത്തി -
ലന്യമല്ലാത്ത സന്തോഷമാർന്നു പോൽ 

ചക്ക മൂത്തു കരിമുൾ പരന്നു ന-
ന്നെത്രയും ചിലതൊക്കെ പഴുക്കവേ 
പച്ചയോടെ ചുള പറിച്ചും പിന്നെ 
വെട്ടി വേവിച്ചുമാർത്തി മാറ്റീടിനാർ 

കുട്ടികൾ കരുത്താർന്നു വളർന്ന നാൾ 
കൊറ്റു തേടി പ്രവാസംവരിക്കവേ   
വിത്തനാഥരായ് സൗഭാഗ്യമാം ഗ്രഹ-
മുത്തമത്തിൽ വിരാജിക്ക മൂലമായ് 

ചെറ്റ തട്ടിപ്പൊളിച്ചു മനോരമ്യ -
സ്വർഗതുല്യമുയർന്നു വെണ്മാളിക 
അച്ഛനമ്മമാർ വൃദ്ധരായ് തീർന്നിന്നു 
മുക്കിലെപ്ലാവു ഞാൻ നില്പനാഥയായ് 

ചക്ക വെട്ടലും കോലാൽ മുളഞ്ഞെടു-
ത്തെത്രയും മെനക്കെട്ടു നന്നാക്കലും 
ഉപ്പുചേർത്തു വറുക്കലും നേരമി-
ല്ലൊട്ടു മെന്നാണിളംമുറക്കാരിവർ 

കിട്ടുമിഗ്ലീഷുപച്ചക്കറികളി -
ന്നെത്രയെങ്കിലു മങ്ങാടിയെത്തുകിൽ 
ചക്ക നന്നായ് വറുത്തും വരട്ടിയും 
സപ്ലേ ചെയ്യും കുടുംബശ്രീനാരികൾ 

കഷ്ടമാണ്ടുകൾ തോറുമെൻ മേനിയിൽ 
പൊട്ടിയെത്രയോ ചക്കകൾ നിഷ്ഫലം 
പക്വമായ് താഴെ വീണു ചീയുന്നു വ -
ന്നെത്തിയില്ലാരു മെന്നു കേഴുന്നു ഞാൻ

ദു:ഖിതയെന്ടെ കർണ്ണത്തിലിന്നൊരു 
പത്രവാർത്ത യണഞ്ഞു സുഖപ്രദം 
അർബുദരോഗ നാശിനിയാണു പാഴ്-
ച്ചക്കതൻ പഴച്ചാറിലുള്ളെൻസെയിം 

ശാസ്ത്രമംഗീകരിച്ചാൽ വിദേശങ്ങൾ 
പേറ്റന്ടും വാങ്ങീട്ടിന്ത്യയിൽ വന്നിടും 
ഏറ്റിടും കരാർ മൊത്തം സമർത്ഥമായ് 
കേറ്റിടും കപ്പൽ തോറും വണിക്കുകൾ 

അന്നു നിങ്ങൾ കൊതിക്കും കിടാങ്ങളേ 
അമ്മതൻ സ്നേഹവായ്പിൻ സുഖത്തിനായ് 
മന്നിലേറ്റം വലുതാം പഴത്തിന്ടെ
ധന്യ മാധുര്യ മാർദ്ദവ സ്വാദിനായ്.

(മഴക്കാലമായി,ചക്കകൾ പഴുത്തു വീണു ചീയുന്നു)

************************      

      

4 comments:

  1. ആര്‍ക്കും വേണ്ടാതെ പാവം ചക്കപ്പഴങ്ങള്‍.
    കഴിഞ്ഞ അവധിയ്ക്ക് ഞാന്‍ കുറെ അധികം തിന്നു
    ഇവിടെ കിലോയ്ക്ക് 250-300 രൂപ കൊടുത്ത് ഇടയ്ക്കൊക്കെ വാങ്ങാറുമുണ്ട്.

    (കവിത പതിവുപോലെ നന്നായിട്ടുണ്ടെന്ന് പറയട്ടെ)

    ReplyDelete
  2. ഓരോ കവിതകളും വായിച്ച് അഭിപ്രായം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  3. 'ചക്ക വേണമെങ്കില്‍ ഇട്ടോണ്ട് പൊയ്ക്കോളൂ' എന്ന എന്‍റെ ഔദാര്യത്തെ
    ഒരു 'കുരിശ്' ആയി കണ്ട് ആളുകള്‍ വഴി മാറി നടന്നത് ഓര്‍ക്കുന്നു!

    ReplyDelete
  4. ഇവിടെ ആര്‍ക്കും ചക്ക വേണ്ട,പ്രവാസികള്‍ക്ക് നഷ്ടബോധവും !

    ReplyDelete