ഏതുനേരവും വന്നെത്തുമെന്നോർത്തു
ഭീതിയോടെ ഞാൻ മൃത്യു കാത്തീടവേ
കാതര ഭാവമോടെയെന്നന്തികേ
കേണിരിക്കുന്നു നീ കഷ്ടമോമനേ
ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടു മൂന്നാലു-
വർഷമായ് നേര,മുച്ചതിരിഞ്ഞുപോയ്
എത്തി,നീ,വൈകിയെങ്കിലും വാർദ്ധക്യ-
ദുഃഖപീഡകളൊപ്പമറിഞ്ഞിടാൻ
കാലമേറെയായ്,നമ്മളന്നേ ബാല്യ-
കാലമൊക്കെയുമൊന്നായ് കഴിഞ്ഞതും
കാടുകാട്ടി നടന്നതു മോണവു-
മാതിരയും വിഷുവുമറിഞ്ഞതും
പൊട്ടിവീണ മാറോട്ടുകഷ്ണങ്ങളാൽ
കുട്ടിയമ്പലം തീർത്തതിൻ മുന്നിലായ്
കാട്ടുമല്ലികപ്പൂക്കളാൽ മാല്യങ്ങൾ
കോർത്തു കല്യാണവേദി ഭാവിച്ചതും
പിന്നെ നമ്മൾ വളർന്നതും നമ്മളിൽ
നമ്മളോരാതെ രാഗം കലർന്നതും
കണ്‍കളാൽ നമ്മളന്യോന്യമാശകൾ
പങ്കുവെച്ചതും കോൾമയിർ കൊണ്ടതും
തെല്ലുമേ പിരിഞ്ഞീടുവാൻ വയ്യെന്നു
ധന്യമാം പ്രേമവായ്പിൽ നിറഞ്ഞതും
ഇന്നുമോർക്കവേ സ്നേഹാർദ്രമാം മന-
മെന്തുമാത്രം കുളിർക്കുന്നിതോമലേ
വന്നു ദുർവ്വിധി,മംഗല്യമാല്യമായ്
കള്ളനെന്നപോൽ നിന്നെക്കവർന്നുപോയ്
അന്നു ഞാൻ ഹതഭാഗ്യനായ് ജീവിത-
മെന്തിനെന്നോർത്തു തേങ്ങിക്കരഞ്ഞു പോയ്
ഇല്ല,മറ്റൊരാളെൻ വാമഭാഗമായ്
വന്നു ചേരുകില്ലെന്നങ്ങുറച്ചു ഞാൻ
നല്ല യൗവ്വനം ലോകർക്കു വേണ്ടുന്ന
നന്മ ചെയ്യുവാൻ നീക്കി വെച്ചീടിനാൻ
എന്നുമാരാഞ്ഞു നീയറിഞ്ഞീല നിൻ
സുന്ദര പൂർണ്ണമായുള്ള ഗാർഹികം
അമ്മയായതു,മേറെ വർഷം ചെന്നു
കുഞ്ഞു മക്കൾക്കു മുത്തശ്ശിയായതും
പിന്നെയെത്രയോ കാലം കഴിഞ്ഞിന്നു-
വന്നിതെൻ മുന്നിലോർക്കാത്ത വേളയിൽ
മംഗലക്കുറി മാഞ്ഞ നിൻ നെറ്റിയും
മങ്ങലേറ്റ നേത്രങ്ങളും കണ്ടു ഞാൻ
ഏകനായ്ത്തന്നെയിന്നും വസിക്കുന്ന
തോഴനോടൊത്തു നിർദ്ദോഷചിത്തയായ്
നാഥനില്ലാത്ത നീ സഖീ തുഷ്ടയാ-
യാഗമിച്ചതിന്നെന്ടെ സൌഭാഗ്യമോ
ജീവിതം നാം തുടങ്ങീ പതിറ്റടി-
പ്പൂ വിരിഞ്ഞപോലെങ്കിലും ,പിന്നിലായ്-
രോഗപീഡതൻ രൂപവും പൂണ്ടിങ്ങു
ക്രൂരമാം വിധി വന്നു ! നിർഭാഗ്യമോ ?
മദ്യമോ ധൂമപാനമോ താമ്പൂല-
ഭുക്തിയോ ജീവചര്യയിൽ ചേർക്കാതെ
ശുദ്ധിയോടെ ഞാൻ വാഴ്കിലുമെന്തെന്നി-
ലെത്തി ,നിഷ്ഠുരം തീവ്രരക്താർബുദം !
നോവുമെന്നരികത്തു നിധികാത്തു
മേവുകയാണു നീയൊരു ദേവിപോൽ
ഓടിയെത്തും മൃതിയെത്തടുക്കുവാ-
നാവുമോ,നമ്മളാഗ്രഹിച്ചീടിലും?
****************
( ' അറുപത്തിനാലാം വയസ്സിൽ വിവാഹം, ഇരുപത്തി ഒമ്പതാം ദിവസം മരണം ' എന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്.)
വാസ്തവത്തില്‍ ദുഃഖകരമെങ്കിലും ഒന്നോര്‍ത്താല്‍ ഹ്രസ്വകാലം മാത്രമായ പ്രേമസാഫല്യമല്ലേ സകലദുഃഖങ്ങളെയും ജയിച്ച് വെന്നിക്കൊടി പാറിക്കുന്നത്!
ReplyDeleteനല്ല ഭംഗിയായി എഴുതി