എത്രയും സൗഖ്യത്തോടെ വാഴുന്നു ഞാനിന്നിഷ്ട-
ഭക്ഷണം നിത്യം കൃത്യമായ്ത്തന്നെയെത്തീടുന്നു
വിശ്രമം തണൽമരച്ചോട്ടിൽ രാത്രികൾ സുഖ -
നിദ്രയിലാരും തട്ടിയുണർത്താൻ വന്നീടില്ല
ഉത്സവങ്ങളോ പൂരം വേലകളൊന്നും പാടി-
ല്ലൊട്ടുമാൾക്കൂട്ടങ്ങളുമാഘോഷങ്ങളുമില്ല
തിക്കുംതിരക്കിൽ നിന്നിടേണ്ട ചെണ്ടകൾ ചെവി-
പൊട്ടിക്കില്ല,മിട്ടിൻടെവെട്ടം കൺചിമ്മിക്കില്ല
മസ്തകംതോട്ടിത്തുമ്പാൽകുത്തിപ്പൊക്കില്ലാ,രാവിൽ
കത്തുന്ന തീവെട്ടികളുറക്കം കെടുത്തില്ല
പിറ്റേന്നു നെറ്റിപ്പട്ടമഴിച്ചു വീണ്ടുംപുത്ത-
നുത്സവപ്പറമ്പിലേയ്ക്കാട്ടിത്തെളിച്ചീടില്ല
ഒട്ടുമേ തണ്ണീർ ദാഹംമാറ്റുവാൻ നൽകീടാതെ
വാട്ടില്ല മദംവറ്റാൻ പട്ടിണിയിട്ടീടില്ല
ലോക്ക് ഡൗൺ നേടിത്തന്നു സൗഭാഗ്യം ഗജങ്ങൾക്കു-
മൂക്കുവായ് മൂടിക്കെട്ടി മാനുഷർ നിൽക്കുമ്പോഴും
എത്രയുമാശ്വാമാണിക്കാലമെന്നാലുമെൻ
ചിത്തത്തിൽവീണ്ടുംമിഥ്യയാമൊരു മോഹം ബാക്കി
കിട്ടാമുന്തിരിയാണീയാഗ്രഹ,മമരത്തിൻ
കെട്ടൊന്നാരാനും വന്നു പൊട്ടിച്ചു കളഞ്ഞെങ്കിൽ*
**************
* ബ്രെയ്ക്ക് ദ ചെയ്ൻ
No comments:
Post a Comment