പൊത്തുള്ള ചെരിപ്പ്
അന്നൊരു വൈകുന്നേരം സ്കൂളുവിട്ടുഞാൻമെല്ലെ-
യില്ലത്തേയ്ക്കാമോദിച്ചു
വന്നെത്തിച്ചേർന്നീടവേ
കുഞ്ഞനീത്തിവന്നെന്നെ
പുണർന്നാൾ,കിതച്ചുകൊ-
ണ്ടൊ, "ന്നുനിന്നാലും ചൊല്ലാ-
മേടത്തീ,യകം പൂകാ..
തെല്ലുനേരംമുമ്പാണു
ഞാനുമിക്കുഞ്ഞാഞ്ഞിയു-
മുമ്മറത്തിരുന്നിട്ടി-
ങ്ങോരോന്നു ചൊല്ലീടുമ്പോൾ
വന്നിടുന്നൊരാൾ വേഷം
കാലുറയിട്ടുംകൊണ്ടാ-
ണെന്നെനോക്കിയിട്ടായാ-
ളുറക്കെച്ചിരിക്കുന്നു
പെട്ടിയുണ്ടൊരുകയ്യിൽ
നിശ്ചയം ! കണ്ടിട്ടൊരു
കുട്ടി പിടുത്തക്കാരൻ!
ഞാനങ്ങു,ഭയന്നേപോയ്
കെട്ടിപ്പിടിച്ചൂ,ചെന്ന-
ക്കുഞ്ഞാഞ്ഞിതന്നെ,ക്കര-
ഞ്ഞൊത്തിരിനേരംകണ്ണും-
പൂട്ടിനില്പായീകഷ്ടം
കാലിലെ പൊത്തുള്ളൊര-
ച്ചെരിപ്പുമഴിച്ചിട്ടു
പോയല്ലോ പുറത്താള-
വാതിൽപ്പാളികൾനീക്കി
തെക്കിണിപ്പടിയിന്മേൽ
കേറിയിരിപ്പാണിപ്പോ-
ളച്ഛനമ്മമാർനില്ക്കേ
തെല്ലുകൂസലെന്നിയേ
മീശയുംപിരിച്ചിട്ടു-
തൂണുംചാരിയാണല്ലോ
ഓട്ടക്കണ്ണിനാൽനോക്കേ
കാണുമ്പോൾ ഭയംതോന്നും
ഭീതിയാണെനിക്കങ്ങു
കേറിച്ചെല്ലുവാനയ്യോ
പോകേണ്ടെന്നി"യ്യേത്തി"യും
സോദരി കൈകൾ കൂപ്പി
ഈവിധം കനീയസി
ചൊല്ലവേ,കുഞ്ഞാഞ്ഞിയൊ-
ന്നൂറിച്ചിരിച്ചുംകൊണ്ടു
മെല്ലെപ്പറഞ്ഞൂ കാര്യം
പേടിക്കവേണ്ടോമനേ
ചെന്നാലുമകത്തേയ്ക്ക-
ങ്ങാരെന്നറിഞ്ഞോ,നിങ്ങൾ
വാസ്വട്ടനല്ലേ ,വന്നൂ...!
********
ഗിരിജ ചെമ്മങ്ങാട്ട്
കനീയസി =അനുജത്തി
No comments:
Post a Comment