Saturday, 25 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 146

24.01.2025

കയറുകൊണ്ടുവരിഞ്ഞതുപോലെയാ-
ണുരലുമുണ്ടരികത്തുകിടപ്പതാ
ഗൃഹമുഖത്തൊരുതിണ്ണയിൽപാദമോ
വടിവിൽതൂക്കിയിരിപ്പതുപോലവേ

തളകളുണ്ടുപദങ്ങളിൽ, കോണകം
കനകനൂലൊടുചേർത്തുധരിച്ചതാം
അരയിൽകിങ്ങിണിയുണ്ടു,കരങ്ങളിൽ
അരിയകങ്കണജാലവുമുണ്ടതാ

വിപിനമാലകളോടുപൊരുത്തമാ-
യഴകിൽനല്പുലിമോതിരമാലയും
തിരുഭുജങ്ങളിൽകാപ്പുകൾ,കർണ്ണമോ
പുതിയപുഷ്പദലങ്ങളണിഞ്ഞതും

നിടിലഗോപിയതുണ്ടു,മുഖത്തുപു-
ഞ്ചിരിയതുണ്ടധരത്തിൽനിറഞ്ഞതാ
നെറുകയിൽമകുടംനിറപീലികൾ
പലനിറങ്ങളെഴും മുടിമാലകൾ

വലതുപാണിയിൽവെണ്ണ,മുളംകുഴൽ
മറുകരത്തിലുമുണ്ടുമനോഹരം
ഉരലുബന്ധനമിന്നൊരുപുല്ലുപോ-
ലവഗണിച്ചമൃതേത്തിനൊരുങ്ങയോ!

വരിയിലായ് നടനേരെയണഞ്ഞിടാം
മിഴിനിറഞ്ഞുമുകർന്നുവണങ്ങിടാം
മതിയിൽനാമമുറക്കെജപിച്ചിടാം
മുരഹരസ്മൃതിയാലെമടങ്ങിടാം.
                  
               ഗിരിജ ചെമ്മങ്ങാട്ട്

          







No comments:

Post a Comment