ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 146
24.01.2025കയറുകൊണ്ടുവരിഞ്ഞതുപോലെയാ-
ണുരലുമുണ്ടരികത്തുകിടപ്പതാ
ഗൃഹമുഖത്തൊരുതിണ്ണയിൽപാദമോ
വടിവിൽതൂക്കിയിരിപ്പതുപോലവേ
തളകളുണ്ടുപദങ്ങളിൽ, കോണകം
കനകനൂലൊടുചേർത്തുധരിച്ചതാം
അരയിൽകിങ്ങിണിയുണ്ടു,കരങ്ങളിൽ
അരിയകങ്കണജാലവുമുണ്ടതാ
വിപിനമാലകളോടുപൊരുത്തമാ-
യഴകിൽനല്പുലിമോതിരമാലയും
തിരുഭുജങ്ങളിൽകാപ്പുകൾ,കർണ്ണമോ
പുതിയപുഷ്പദലങ്ങളണിഞ്ഞതും
നിടിലഗോപിയതുണ്ടു,മുഖത്തുപു-
ഞ്ചിരിയതുണ്ടധരത്തിൽനിറഞ്ഞതാ
നെറുകയിൽമകുടംനിറപീലികൾ
പലനിറങ്ങളെഴും മുടിമാലകൾ
വലതുപാണിയിൽവെണ്ണ,മുളംകുഴൽ
മറുകരത്തിലുമുണ്ടുമനോഹരം
ഉരലുബന്ധനമിന്നൊരുപുല്ലുപോ-
ലവഗണിച്ചമൃതേത്തിനൊരുങ്ങയോ!
വരിയിലായ് നടനേരെയണഞ്ഞിടാം
മിഴിനിറഞ്ഞുമുകർന്നുവണങ്ങിടാം
മതിയിൽനാമമുറക്കെജപിച്ചിടാം
മുരഹരസ്മൃതിയാലെമടങ്ങിടാം.
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment