Thursday 13 February 2014

വിശ്വരൂപം

ഉണ്ണിയായ് ജന്മം കൊണ്ടോ-
നെങ്കിലു മോപ്പോളുടെ 
കുഞ്ഞുടുപ്പാണത്രേ ഞാ-
നെന്നും ധരിക്കാറുള്ളൂ 
പെണ്ണിനെക്കാളും മേലെ-
യാണു പൂരുഷനെന്ന 
വന്മദം മനസ്സിനെ-
യേശാത്ത കൈശോരത്തിൽ 

അന്നൊരു ദിനം ഞാനാ-
പ്പൂമുഖപ്പടിതന്നിൽ 
പൊന്നുതോഴിയാം പെങ്ങ-
ളോടൊത്തു കളിക്കുമ്പോൾ 
വന്നൊരാൾ പിതാവിനെ-
ക്കാണുവാൻ സുഹൃത്താവാം 
ഒന്നു പുഞ്ചിരിക്കൊണ്ടെൻ 
"പെണ്‍വേഷം"കണ്ടീടവേ 

കണ്ണിറുക്കിക്കൊണ്ട,ങ്ങാ-
രാഞ്ഞൂ താതൻ തന്നോ-
"ടുണ്ടു രണ്ടുപേർ മക്ക-
ളെന്നു ഞാനോർത്തീടുന്നു
മുന്നമീ മകൾ പിന്നെ 
വന്നവനല്ലോ പുത്ര-
നെന്തിപ്പോൾ കാണാകുന്നു 
രണ്ടു പെണ്‍കിടാങ്ങളെ ?"

അന്നദ്ദേഹത്തിൻ  ചോദ്യം 
കേട്ടപ്പോൾ ചുറ്റും കൂടി-
നിന്നവരെല്ലാം ചേർന്നു 
ചിരിക്കേ,നിസ്സങ്കോചം 
മണ്ണുതിന്നോന,ന്ന,മ്മ-
ക്കെന്നപോൽ, പെണ്‍കുപ്പായം 
പൊന്തിച്ചു കാണിച്ചു ഞാ-
നെൻ "വിശ്വരൂപം"മെല്ലെ !

********************  
  

2 comments: