Monday 13 October 2014

പൊക്കം

 മിച്ചഭൂമിതൻ കേസു-
കെട്ടുമായൊരുനാളി -
ലച്ഛൻ തമ്പുരാൻ ജില്ലാ-
ക്കോടതിയണഞ്ഞപ്പോൾ
അഗ്രാസനത്തിൽ മേവും 
ജഡ്ജിയെക്കാണ്‍കെ ചെറ്റു 
വിസ്മയത്താലേ നിന്ന-
നിൽല്പേറെ നേരം നിന്നു!

ഇല്ലത്തെ പാരമ്പര്യ-
ത്തെങ്ങു കേറ്റക്കാരന്നു 
നന്മകൻ പിറന്നതും 
കേമനായ് വളർന്നതും 
ചൊല്ലിക്കേട്ടതെല്ലാമേ 
വിസ്മൃതമായി ,ഭൂമി-
വല്ലോർക്കും വീതിച്ചതിൻ 
നോവുകൾ നീറ്റീടവേ 

ശുഭ്ര വസ്ത്രവും തോളിൽ 
ചേർന്നൊരീരെഴത്തോർത്തും 
നിത്യക്ഷൌരത്താൽ ശോഭ 
വാച്ചിടും തദാസ്യവും 
കഷ്ടകാലത്താൽ മാറി -
മറിഞ്ഞു ,മുഷിമുണ്ടും 
കുറ്റിത്താടിയും,കോലം-
കെട്ടുപോയുർവീസുരൻ 

എത്രയും പരിക്ഷീണ-
നായ് വന്നുനിൽക്കും വയോ-
വൃദ്ധനാം വിപ്രൻതന്നെ 
കണ്ടതായ് ഭാവിക്കാതെ 
ഉത്തുംഗസ്ഥാനേ നീണ്ടു-
നിവർന്നു ഗംഭീരമാം
മട്ടുമായിരിപ്പായി 
തെല്ലും കൂസലില്ലാതെ 

"നമ്പൂരി കണ്ടോ ഞാനി-
ന്നെത്ര പൊക്കത്തിൽ" പെരും-
ഗർവ്വോടെ,യേമാനുള്ളിൽ 
പുച്ഛിക്കെ, ഭൂദേവനോ
തന്നത്താനോതീ  "തെല്ലും
വേണ്ട വൻപുകൾ,പണ്ടു-
നിന്നേക്കാൾ പൊക്കത്തു ഞാൻ 
കേറ്റി നിൻ പിതാവിനെ " 

(ആരോ പറഞ്ഞുകേട്ട കഥ )

***************  

4 comments:

  1. താഴ്മ താന്‍ അഭ്യുന്നതി! അല്ലേ

    കഥയില്‍ നിന്നുരുവായ കവിത കൊള്ളാം കേട്ടോ

    ReplyDelete
    Replies
    1. താഴ്മതാനഭ്യുന്നതി എന്ന് ആരും ഓര്‍ക്കാറില്ല,എന്നിട്ടും !

      Delete
  2. കവിതയിലൂടെ കൈമാറിയ സന്ദേശം നന്ന്...

    ReplyDelete