Friday 15 September 2017

ബലിക്കാക്ക

സഖാക്കളോടൊത്തുപറക്കുമ്പോള്‍ കൂട്ടം-
പിഴച്ചുവന്നെത്തി നഗരവാനത്തില്‍ 
പരിഭ്രമിച്ചുപോയ്, മനുഷ്യരുമൊപ്പം
പെരുത്തവാഹനത്തിരക്കും കണ്ടഞാന്‍

പരിചിതമല്ലാതുയരുമൊച്ചകള്‍
നിരന്തരംകേട്ടു പതറിപ്പോയിഞാന്‍ 
പൊരുത്തപ്പെട്ടുപിന്നതുമായ് വേഗത്തില്‍ 
വിശപ്പും ദാഹവും വയറെരിക്കവേ 

പശിമാറ്റാനെന്തുതരപ്പെടുമെന്നായ്
നിനച്ചലയവേ, വഴിവക്കില്‍കണ്ടു
ജനമൊളിഞ്ഞുവന്നെറിഞ്ഞമാലിന്യ-
മലതന്‍ചാരത്തായൊരു നായക്കൂട്ടം

ഇടംകണ്ണിട്ടൊന്നുപറന്നിറങ്ങവേ,  
വിവിധമായ്കണ്ടു വിശിഷ്ടഭോജ്യങ്ങള്‍
വട,ദോശ,പൊറോട്ടതന്‍കഷണങ്ങള്‍,  
ബിരിയാണി,മാംസക്കറിതന്‍ശിഷ്ടങ്ങള്‍ 
രസിച്ചു,മൃഷ്ടാന്നമശിച്ചു,തുഷ്ടനാ-
യൊരുപുരപ്പുറത്തിരുന്നുറങ്ങിഞാന്‍
പലനാളങ്ങനെ പറന്നുചുറ്റി ഞാന്‍ 
പലേടത്തുംചെന്നു,പലതുംതിന്നുഞാന്‍ 

ഇവിടെയിങ്ങനെ സുഖമായ് വാഴുമ്പോള്‍ 
വരേണമോ നാട്ടിന്‍പുറത്തു വീണ്ടും ഞാന്‍ ?
ഒരുതരിയുപ്പോ,മുളകോചേര്‍ക്കാത്ത 
പകുതിവെന്തൊരാ-ബലിച്ചോറുണ്ണുവാന്‍ ?

*********    

No comments:

Post a Comment