ഏട്ടൻ
അമ്മതന്നങ്കതടത്തിൽകിടന്നതാ
അമ്മിണിപ്പൊൻകിടാവേങ്ങിടുന്നു
"എന്തെന്റെയമ്മയെനിക്കായിനൽകിയി-
ല്ലിന്നേവരേയ്ക്കുമെൻ കുഞ്ഞേട്ടനെ
രാധയ്ക്കുമുണ്ടെന്റെ തോഴിയായുള്ളൊരാ
ഗീതയ്ക്കുമുണ്ടു രണ്ടാങ്ങളമാർ
ഓടിവന്നെന്നെയൊന്നൂഞ്ഞാലിലാട്ടുവാ-
നാരുമില്ലെന്നവൾ മാഴ്കിടുന്നു"
കുഞ്ഞിൻമൃദുമേനി തൊട്ടുതലോടിയാ-
ണമ്മ മൊഴിഞ്ഞൂ ചിരിച്ചുകൊണ്ടേ
"എന്തിനെൻകണ്ണേ വിതുമ്പുന്നു മൂന്നുപേ-
രില്ലേ,നിനക്കത്രെ,യേട്ടത്തിമാർ
ഏട്ടനെപ്പോലെ കരുത്തരല്ലേ ,നിന്നെ-
യേറ്റമരുമയായ് കാൺവൊരല്ലേ
കേട്ടതായ്പ്പോലും നടിക്കാത്ത കണ്മണി
കേട്ടുവോ മുറ്റത്തെ പാദശബ്ദം
"ചിറ്റമ്മേ നന്നായ് വിശക്കുന്നു",നോക്കവേ
കുട്ടേട്ടനാണതാ വന്നുനില്പൂ
കുട്ടിയെ തന്നിൽനിന്നൻപോടെമാറ്റിയാ-
ക്കുട്ടന്നുചോറു വിളമ്പിയമ്മ
ഏട്ടത്തിമാരെല്ലാമേട്ടന്നുചുറ്റുമാ-
യാർത്തുല്ലസിച്ചുരസിച്ചിടുമ്പോൾ
കേട്ടതേയില്ലെന്നു ഭാവിച്ചു കണ്മണി
വീർത്തമുഖവുമായങ്ങിരിപ്പൂ
" എന്താണാപ്പെണ്ണിന്നു മോങ്ങാനിരിക്കുന്നു
തല്ലുകൊടുത്തുവോ നിങ്ങളാരാൻ?"
തെല്ലു,നേരംപോക്കായേട്ടനാരാഞ്ഞിടേ
മന്ദഹസിച്ചു പറഞ്ഞിതമ്മ
" എന്നോടവൾക്കുപരിഭവം,ഞാനെന്തേ-
യണ്ണനൊരാളെക്കൊടുത്തതില്ല"
എല്ലാരുമൊന്നായ് ചിരിക്കവേ പൊന്മണി-
യുല്ലാസമില്ലാതിരിപ്പുതന്നെ "ദാഹമുണ്ടാ,രാണെനിക്കാദ്യമോടിവ-
ന്നേകിടും വെള്ളം മടിച്ചിടാതെ
ആ മിടുക്കിക്കുഞാനേട്ടനായ് വന്നീടു-
മീവരും ജന്മത്തിലെന്നുസത്യം"
സോദരവാക്കതുകേട്ടനേരം കുഞ്ഞി-
ന്നാനനം പൂപോൽ വിടർന്നുവന്നു
ഓമനിക്കാൻതോന്നുമച്ചെറുകൈകളാ-
ലേകിയന്നേട്ടന്നു പാനപാത്രം.
********
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment