Tuesday 7 November 2023

 പൗർണ്ണമി


നാലുമണിയ്ക്കുള്ള ബെല്ലടിച്ചീടവേ

ഞാനെന്റെ തോഴിയുമൊത്തൊരിക്കൽ

ഓരോരോ നാട്ടുവിശേഷങ്ങളുംചൊല്ലി-

യൂടുവഴിയോരം ചേർന്നുപോകേ


"നാളെയാണമ്പലമുറ്റത്തുനാടകം

പോകണംനമ്മൾ തൊഴുതശേഷം"

സ്നേഹിതയോതവേ,ഞാനും തല-

യാട്ടി,വേണമെന്നേയെനിക്കുള്ളിൽമോഹം


അഞ്ചാറുവാരനടക്കവേ,നില്പവ-

ളെന്തോവിഷമം പിണഞ്ഞപോലെ

" എന്റെപാവാട!", ഭയന്നവൾ പാതിയിൽ

മെല്ലേമൊഴിഞ്ഞൂ വിറച്ചുകൊണ്ടേ


എന്തെന്നു നോക്കവേ മന്ദംപറഞ്ഞേ,നെൻ

"പഞ്ചമീനീയിന്നു "പൗർണ്ണമി"യായ്

തെല്ലുമിടറേണ്ട,പോകാമടുത്താണു

പണ്ടു ഞാൻ പോയൊരെൻ പാഠശാല"


ഏറ്റംവിജനമായുള്ളൊരാസ്കൂളിന്റെ

ഗേറ്റുകടന്നൂ തിടുക്കമോടെ

വൃത്തിയായേറ്റം സുരക്ഷിതമായുള്ള

കൊച്ചുമറപ്പുരകേറ്റിമെല്ലെ


മുറ്റത്തുകണ്ടകിണറ്റിൽനിന്നായത്തി-

ലുത്സാഹമോടെഞാൻ കോരിവെള്ളം

കൂട്ടുകാരിയ്ക്കേകി,മെല്ലെ,ക്കഴുകുവാൻ

കൂട്ടുചേർന്നല്ലോ മടിച്ചിടാതെ


കുട്ടിപ്പാവാട നനഞ്ഞെന്നിരിക്കയാ-

ലൊട്ടുമടിച്ചവൾ വിങ്ങിനിൽക്കേ

വീട്ടിലേയ്ക്കെത്തിച്ചൊരാളുമറിയാതെ-

യോർക്കവേയിന്നുംചിരിപ്പുഞങ്ങൾ


                      ഗിരിജ ചെമ്മങ്ങാട്ട് 

                           ****************

No comments:

Post a Comment