Monday 1 January 2024

 

സ്ത്രീധനം

വേളിയ്ക്കാലോചനവന്നൂ
ശ്രീദേവിക്കൊന്നു കേമമായ്
ജാതകച്ചേർച്ചനന്നത്രേ
കാണാനോ കാമരൂപനും
വിദ്യാസമ്പന്നനാണല്ലോ
ഉദ്യോഗം നല്ല ലാവണം
അമ്മാത്തുവെച്ചുപണ്ടെന്നോ
കണ്ടിട്ടുണ്ടവൾ നിശ്ചയം!
കാർന്നോമ്മാരുടെ സംസാരം
സ്ത്രീധനക്കാര്യമെത്തവേ
"പത്ത്"കിട്ടീടണം തീർച്ച!
*മുത്തപ്ഫൻ കിറുകൃത്യവാൻ"
" അഞ്ചേനൽകിടുവാനാവൂ"
കന്യതൻ താതനോതവേ
അന്ത:പ്പുരത്തിലുള്ളോർക്കു
മന്ദീഭവിച്ചിതുത്സവം
വൈകീട്ടു " മാറുടുത്തീടാൻ"*
പെൺകിടാവെത്തിനിൽക്കവേ
ഓടിയെത്തീ തുണക്കാരി-
ക്കുട്ടികൾ കൂട്ടുകാരികൾ
"ഓമനേ,ഞങ്ങൾ കേട്ടല്ലോ
വേളി,യാണുവരുന്നുപോൽ
ഏതിടംവരെയായെന്നി-
ന്നോതണം നാണമെന്നിയേ"
തോഴിതൻ വാക്കുകേട്ടപ്പോ-
ളോതീ പെൺകൊടി,ദീനയായ്
" ചോദിച്ചു 'ഞങ്ങൾ' പത്തെന്നാ-
ലാവില്ലെ'ന്നിവർ' കർക്കശം
ഏതാവും,കഥയെന്നാണോ
യോഗംപോലെ നടന്നിടും"
മായാലോകത്തിരിക്കുംപോ-
ലോമൽ,കല്പടവിങ്കലായ്
കല്ലുകെട്ടിത്തിരിച്ചുള്ളൊ-
രങ്ങേക്കടവിൽനിൽക്കവേ
അച്ഛൻ നമ്പൂരി കേട്ടല്ലോ
കഷ്ട!മാത്മജഭാഷിതം
"ഞങ്ങ" ളെന്നിവളോതുന്നൂ
നമ്പൂരീപക്ഷ,മെന്നപോൽ
"ഇവരെ" ന്നെന്നെയും കാണ്മൂ!
ഇനിവേണ്ടൊരു താമസം..
വേഗം *പെൺകൊട തീർപ്പാക്കാ -
*മോതിക്കനെ വരുത്തിടാം
സ്വന്തക്കാരെ വിളിച്ചീടാ-
* മമ്പിക്കാ,യാളെ വിട്ടിടാം.
                    *******
ഗിരിജ ചെമ്മങ്ങാട്ട്
ഒരു സ്നേഹിത പറഞ്ഞുതന്ന നർമ്മകഥ
മുത്തപ്ഫൻ = മുത്തശ്ശന്റെ അനുജൻ
* മാറുടുക്കുക =മേലുകഴുകി വസ്ത്രംമാറുക
*പെൺകൊട = പെൺകുട്ടിയുടെ വിവാഹം
ഓതിക്കൻ =പുരോഹിതൻ
*അമ്പി= പാചകക്കാരൻ







No comments:

Post a Comment