Saturday 18 October 2014

ഓണക്കാഴ്ച

ചിങ്ങമാസമായ് തിരു-
വോണത്തിന്നൊരുക്കങ്ങ-
  ളില്ലത്തെ പൈതങ്ങൾക്കു-
മെല്ലാർക്കു മുത്സാഹമായ് 
തുമ്പപ്പൂവിറുക്കുവാ-
നോട്ടമായടിയാത്തി-
പ്പെണ്‍കിടാങ്ങളുമത്ത-
പ്പൂക്കള മിട്ടീടുവാൻ 

ഓണക്കാഴ്ചയും കൊണ്ടു 
നാലുദിക്കിലും നിന്നാ-
യേറെപ്പേർ കുടിയാന്മാർ 
വന്നെത്തുന്നതിൻ മുൻപേ 
"ആരാണിന്നേറ്റം നല്ല 
കാഴ്ചയെത്തിക്കുന്നവ-
ന്നോണസ്സമ്മാനം," ജന്മി 
കൽപ്പിച്ചൂ സകൌശലം 

ആലിൻ ചോട്ടിലും നാലു 
പേരെത്തും 'പാണ്ട്യാലേലും'
വാലിയക്കാരെത്തിച്ചാർ 
അരുളപ്പാടിൻ കൂട്ടം 
ഓരോരുത്തരായ് "ഞാനാ,-
ണെന്ടെ,യാണതികേമ"- 
മീവിധമോർത്തും കൊണ്ടെ-
ത്തീടുന്നു തിടുക്കത്തിൽ 

വന്നൊരാൾ പൊന്നൊത്തുള്ള 
നേന്ത്രപ്പഴത്തിൻ കുല  
രണ്ടെണ്ണം 'കാവിൽ' ചുമ-
ന്നിറക്കീ ചുറുക്കനെ 
പിന്നൊരാൾ മത്തങ്ങകൾ 
മറ്റൊരാൾ പെരുംചേന 
കുമ്പളങ്ങയും ചേമ്പും 
കൊണ്ടുവന്നൊരാൾ നിൽപ്പൂ 

 ചക്കരക്കിഴങ്ങുമായ് 
വന്നെത്തിയൊരുത്തനോ 
ചക്കര തോൽക്കും പൂവൻ-
പഴമായണഞ്ഞൊരാൾ 
തുഷ്ടനായ് തൃക്കണ്‍ പാർത്തു 
കാഴ്ച്ചകളെല്ലാം,കുട്ടി-
ക്കൃഷ്ണൻ വന്നെടുത്തിട്ട-
ത്തെക്കേക്കെട്ടിലെത്തിച്ചാൻ 

ആർക്കു നൽകീടും തമ്പ്രാൻ 
സമ്മാനമെന്നായ് കാത്തി-
ട്ടാൾക്കാരു നിൽപായ് മന-
പ്പറമ്പിന്നരുക്കലായ് 
ചാക്കുവും നീലാണ്ടനും 
കൊച്ചുവും മുഹമ്മദും 
ചാക്കോരു,മാണിക്കനും
കുഞ്ഞനും കുട്ടപ്പനും 

ഒട്ടിടയെല്ലാവരും 
നിൽക്കവേ,പടികട-
ന്നെത്തുന്നു രാമൻ നാട്ടു-
കാർക്കെല്ലാ,മപഹാസ്യൻ 
മുറ്റത്തു പരുങ്ങീട്ടു 
പൂമുഖപ്പടിതന്നിൽ 
  വെച്ചെന്തോ പൊതിക്കെട്ട്,
പിൻവാങ്ങി നിന്നൂ ഭവ്യം 

തമ്പുരാൻ നോക്കേ കാണ്മു 
സ്വർണത്തിൻ കാവൊന്നതിൻ 
രണ്ടുതട്ടിലായ്‌ സ്വർണ്ണ -
വർണ്ണ നാരങ്ങാ ദ്വയം!
ഉള്ളത്തിൽ തോഷം പൂണ്ടു 
കൽപ്പിച്ചൂ "രാമൻ തന്നെ 
സമ്മാന്യൻ "തൃക്കൈ കൊണ്ടു 
നൽകിനാ,നോണപ്പുട 

"ഉണ്ടിട്ടേ പോയീടാവൂ" 
പൊൻകാഴ്ച ,യെടുത്തും കൊ-
ണ്ടുണ്ണുവാനകത്തളം 
തന്നിലേയ്ക്കെഴുന്നള്ളി 
അങ്ങിങ്ങു നിൽപ്പോ ,രിച്ഛാ-
ഭംഗരായ് മടങ്ങവേ 
ഉള്ളം നിറഞ്ഞൂ രാമ - 
   നുമ്മറത്തുന്നും പോന്നു   

ഉച്ചവിശ്രമം ചെയ്തു 
തമ്പുരാൻ മുറുക്കുവാൻ 
വെറ്റിലച്ചെല്ലത്തിനായ് 
പൂമുഖത്തെത്തീടവേ 
മുറ്റത്തെ മാവിൻ ചോട്ടി-
ലപ്പോഴും നിൽപ്പൂ രാമൻ 
മുറ്റുമത്ഭുതം ചേർന്നി-
ട്ടാരാഞ്ഞു നമ്പൂതിരി 

"ഉണ്ടില്ലേ ,ചുറ്റിപ്പറ്റി 
നിൽക്കുവാനെന്തേ,പഴേ-
മുണ്ടൊന്നിനാണോ വീട്ടു-
കാരിക്കു കൊടുത്തീടാൻ ?
ചൊല്ലുവേ,നകായിൽ ചെ-
ന്ന"ദ്ദേഹം ചൊല്കെ ,തെല്ലു-
വല്ലായ്മ ഭാവിച്ചും കൊ-
ണ്ടോതിനാൻ വിനീതനായ് 

"ഒന്നട്യേനുണർത്തിച്ചാൽ 
തിരുവുള്ളക്കേടാകാ 
തന്നതില്ലല്ലോ കാഴ്ച 
യെത്തിച്ച 'പഴംകാവ്'
നൽകുവാൻ തിരുമന-
സ്സായെന്നാൽ കുപ്പാട്ടിലേ-
യ്ക്കങ്ങിവൻ വിടകൊള്ളാം"
വായ്പൊത്തി നിന്നൂ വീരൻ!

***********
( ഒരു പഴംകഥയോട് കടപ്പാട് )
         
പാണ്ട്യാല (പാണ്ടികശാല ) = പീടിക 
       

  

1 comment:

  1. ഈ കഥ ഇതുവരെ കേട്ടിട്ടില്ല. കാവ്യാവിഷ്കാരം വളരെ നന്നായിട്ടുണ്ട്.

    ReplyDelete