Thursday 10 August 2023

 പേടിത്തൊണ്ടി


പണ്ടുഞാൻ ചെറുപ്പത്തിൽ 

പകലൂണിനുശേഷം

ചെന്നങ്ങുവീഴും പായി-

ലന്തംവിട്ടുറങ്ങീടും

പിന്നെപ്പാതിരാവായാൽ

കാലൻകോഴികൾ "പൂവാ"-

നെന്നെ,വന്നുണർത്തുമ്പോ-

ളയ്യയ്യോ വിരണ്ടീടും

രാവൊന്നുതീരാനായി

മോഹിച്ചു കിടക്കുമ്പോ-

ഴീനാംപേച്ചിതൻ കേഴ-

ലുച്ചത്തിൽ കേൾക്കാനാകും

നാരിയൊന്നല്ലോപൂർണ്ണ-

ഗർഭത്താലപമൃത്യു

പൂകിയാലീനാംപേച്ചി-

യാവുമെന്നാണേകേട്ടു

ആരിൽനിന്നറിഞ്ഞതാ-

ണെന്നുഞാനോർക്കുന്നില്ല

തോഴിമാരാകാം നേര-

മ്പോക്കാകാം പൊളിയാകാം

നോവോടെ,ക്കരഞ്ഞീടു-

മേഴയാമൊരുമർത്ത്യ-

മാനിനിപോൽ ആരിലും

ദീനതചേരുംവിധം

ഭീതയായ്,ജപിച്ചീടു-

മർജ്ജുനനാമം പത്തു-

മേകയായ് സ്വരംതാഴ്ത്തി

രാവല്ലേ മിണ്ടീടാമോ

ആരേയുംനോവിക്കാതെ

തീറ്റതേടീടുന്നൊരു

പാവംജീവിയാണെന്നു

ഞാനന്നറിഞ്ഞിട്ടില്ല

പൊട്ടിച്ചക്കികളല്ലോ

കിക്കിക്കീ ചിരിക്കുമ്പോൾ

ഒട്ടുംകേൾക്കാൻവയ്യെന്നായ്

പൊത്തീടും ചെവിരണ്ടും

മുറ്റത്തെമരക്കൊമ്പിൽ

മക്കളെ മാടും മര-

പ്പട്ടിയാണവളെന്നു

ഞാനൊട്ടും ചിന്തിച്ചില്ല

പാടത്തിന്നരികത്തു

മാടവും കെട്ടിപ്പാർക്കും

മാതേവനുണ്ടേ,ഒടി-

വിദ്യയിൽ സമർത്ഥനായ്

പൂതങ്ങളിമ്പാച്ചിക-

ളെല്ലാരും വന്നിട്ടെന്റെ

ചോരയൂറ്റീടും കഷ്ടം!

ഞാനുമക്കൂട്ടം ചേരും

ഉറക്കംവരാതിങ്ങു

കൺചീമ്പിക്കിടക്കവേ

മുഴക്കംകേൾക്കാനാകും

ദൂരെയമ്പലത്തീന്നും

ഉറങ്ങിക്കിടക്കുന്ന

തേവരെയുണർത്തീടാൻ

പുലർച്ചേ നിത്യം വെടി-

പൊട്ടിക്കും വാല്യക്കാരൻ

ശ്രീരാമചന്ദ്രൻ പള്ളി-

യുണർന്നാൽ പേടിച്ചോടും

പ്രേതങ്ങൾ പിശാചുക്ക-

ളെല്ലാരും ബാണംപോലെ

ജാലകം കടന്നെത്തും

കുളിർതെന്നലിൻ സുഖ-

മാവോളംകൊള്ളും ഭയം-

മാറിയൊരാശ്വാസത്തിൽ

രാവിലെക്കുളിച്ചെത്തി-

ച്ചകിരിത്തൊണ്ടാലമ്മ-

യേറുനൽകീടുംവരെ

പോത്തുപോലുറങ്ങീടും

ചാടിയങ്ങെഴുന്നേറ്റു

പാതിയുറക്കപ്പിച്ചി-

ലോടീടും മുക്കേരിയു-

മീർക്കിലുംകൊണ്ടല്ലോഞാൻ

             ****************

ഗിരിജ ചെമ്മങ്ങാട്ട്

No comments:

Post a Comment