Thursday 10 August 2023

 നരച്ചനമ്പൂരി.


മുറ്റത്തുള്ളൊരു മാഞ്ചോട്ടി-

ലേട്ടനൊത്തടികൂടവേ

പരാതിപ്പെടുവാനായി-

ട്ടടുക്കളയണഞ്ഞുഞാൻ


ഓട്ടുകിണ്ണത്തിലായത്തിൽ

മുട്ടിച്ചിരവയിട്ടതാ

വല്യേടത്തി ചുരണ്ടുന്നൂ

പച്ചത്തേങ്ങയുടച്ചുടൻ


മണ്ണുമാന്തിയകയ്യാണെ-

ന്നോർക്കാതെച്ചെന്നെടുത്തുപോയ്

മുല്ലപ്പൂനിറമൊത്തുള്ള

നാളികേരം ഭുജിച്ചിടാൻ


മോഹംതീരാഞ്ഞു പിന്നേയും

വാരിത്തിന്നാനൊരുങ്ങവേ

കൈപിടിച്ചരുതെന്നോതീ

അമ്മ കണ്ണനൊടെന്നപോൽ


" ചിരകിക്കൊണ്ടിരിക്കുമ്പോൾ

വായിലാക്കുന്ന പെണ്ണിനെ

നരച്ചുമൂത്തനമ്പൂരി

വന്നുവേളികഴിച്ചിടും "


ഉള്ളിലല്പരസത്തോടെ-

യുമ്മറത്തേയ്ക്കു നീങ്ങവേ

പടിപ്പുര കടന്നെത്തീ

പൂണൂൽധാരിയൊരാളഹോ!


വല്യേട്ടന്റെ സമപ്രായ-

മകാലനരബാധിതൻ

കൈകൾനീട്ടിച്ചിരിക്കേഞാ-

നകത്തേയ്ക്കോടിയുത്സുകം


" എല്ലാരും വന്നുകാണേണ-

മെത്തീമുറ്റത്തുകണ്ടുഞാൻ

വല്യേടത്തീ,വരൂവേഗ-

മെന്നെ വേട്ടിടുവാനൊരാൾ "


          **********

ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment