പെരുവനം പൂരം
പെരുമയേറുന്ന പൂരംകാണാനായ്
മനമാം പുഷ്പകമേറിഞാൻ
പെരുവനമതിൽക്കെട്ടിൽവന്നെത്തി
ശിവശംഭോ ശംഭോശിവശംഭോ
വിഷഹാരിയാകും കടലായിൽദേവി
നിറപഞ്ചാരിയായ് വന്നെത്തി
പെരുമനത്തപ്പദർശനംചെയ്തു
തൊടുകുളത്തിൽചെന്നാറാടി
രവിപോകുന്നേരമാറാട്ടുപുഴ
മരുവും ശാസ്താവു വന്നെത്തി
ഇരുപുറവുംമൂന്നാനകളോടെ
നടയിറങ്ങയായ് പാണ്ടിയിൽ
അഭിമുഖമായി ചാത്തക്കുടത്ത-
ങ്ങരുളും ശാസ്താവും ,തൊട്ടിപ്പാൾ-
ഭഗവതിയും നിരന്നുനിൽക്കുന്നു
കരിവീരർതന്റെ മേലേറി
ഇരവുനീളുന്നനേരത്താണല്ലോ
വലയാധീശ്വരി വന്നെത്തി
അരികിൽ *ശാസ്താവുമുണ്ടു,മന്ദമായ്
നടകേറിയെഴുന്നള്ളുന്നു
ഒടുവിൽ മേളക്കലാശത്തിൽ കാണാം
ചെറുതാംമാലപ്പടക്കങ്ങൾ
ചെരിയും തീവെട്ടിപ്പന്തങ്ങളാലെ
തിരികൊളുത്തുന്നുദേശക്കാർ
മതിലകത്തപ്പോൾ ദേവീദേവന്മാർ
നിരയൊത്തു നില്ക്കുന്നുണ്ടല്ലോ
അറിയുന്നല്ലോ,വിളക്കാചാരമെ-
ന്നൊരുചടങ്ങാണു ,കാണുന്നു
നടപടിഞ്ഞാറെഴുന്നള്ളീ,ചേർപ്പിൽ
ഭഗവതി പഞ്ചവാദ്യമായ്
പുലരാൻകാലമിറങ്ങാനയ്യുന്നിൽ
ഭഗവതിയുമായ് ചേരുന്നു
തരുണഭാസ്ക്കരകിരണങ്ങളാലെ
മിഴിമയക്കുന്നകോപ്പുമായ്
അഴകിലേഴാനച്ചന്തത്തിൽ ദേവി-
യണയുമ്പോൾ പൂരംപൂർണ്ണമായ്
ഗിരിജ ചെമ്മങ്ങാട്ട്
No comments:
Post a Comment