Wednesday 27 March 2024

 

കുഞ്ഞിപ്പേടി

നാലമ്പലത്തിന്റെയങ്ങേത്തലയ്ക്കൽനി-
ന്നേങ്ങിക്കരച്ചിലിൻ നാദമെന്തേ
കോവിലിൻ വാതിലച്ചൂ തിരുമേനി
നേരെയങ്ങോട്ടേയ്ക്കു ചെന്നുവേഗം

തോളോടുചേർന്നുവളർന്നകാർകൂന്തലും
കാതിലെകുഞ്ഞിക്കടുക്കനുമായ്
കോടിപ്പുതുമ,മാറാത്തോരുടുപ്പുമായ്
കേഴുകയാണൊരു കുഞ്ഞുപൈതൽ
കണ്ണിൽമനോജ്ഞമെഴുതിയ കണ്മഷി
കണ്ണീരോടൊപ്പമൊഴുകീട്ടുണ്ട്
കണ്ണുംതിരുമ്മിക്കരയുകമൂലമായ്
കയ്യിലുമയ്യോപുരണ്ടിട്ടുണ്ട്

"ബാലികയെന്തേകരയുന്നിതൊറ്റയ്ക്കു
വാരിയത്തേയ്ക്കുഞാൻ കൊണ്ടുപോണോ"
ഏവമാനമ്പൂരിചോദിക്കേ,കണ്മണി
തേങ്ങലടക്കി മൊഴിഞ്ഞുമെല്ലെ

" ഏതോ,വലുതായകൊമ്പന്റെ മോളിലെൻ
തേവരാം' താത്താവു' കേറിപ്പോയി
പേടിയാകുന്നെനിയ്ക്കാരുരക്ഷിച്ചിടും
കൂരിരുട്ടിൽ കള്ളനെത്തിടുമ്പോൾ"

കുഞ്ഞിന്റെയാശങ്കകാൺകവേ ഭക്തനാ-
മുർവ്വീസുരനും മിഴിനിറഞ്ഞു
മോളിലായുത്തരത്തിൽകുറുകീടുന്ന
പ്രാവുകൾമാത്രംചിറകടിച്ചു.

ഗിരിജ ചെമ്മങ്ങാട്ട്





No comments:

Post a Comment