Thursday, 28 November 2024

 




ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 138
28.11.2024
പൊന്നുവേണുവൊരുകയ്യിനാലധരമോടുചേർത്തുമധുതൂകിയും പന്നഗേന്ദ്രനുടെ,ലാംഗുലാഗ്രമതുവാമഹസ്തമതിലേന്തിയും
ഭള്ളൊഴിഞ്ഞഫണിതന്റെവീണൊരുപടത്തിലായ്നടനമാടിയും
നിന്നിടുന്നമുരവൈരിതന്നെയുരുഭക്തിചേർന്നിഹവണങ്ങിടാം...

ഗിരിജ ചെമ്മങ്ങാട്ട്



Friday, 22 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 136

22.11.2024

മോഹിനീരൂപത്തിലാണിന്നുശ്രീലകേ
മോഹനഗാത്രനെ കാണ്മൂ
കാലിൽതളയുണ്ടു കൈകളിൽ കങ്കണം
മോഹനരൂപനണിഞ്ഞു

വെള്ളിപ്പൂഞ്ചേലയണിഞ്ഞതിന്മേലതാ
കിങ്ങിണി കാണുന്നുവല്ലോ
തോളിലെ കേയൂരഭംഗിക്കുമാറ്റെന്ന-
പോലാണുകാതിലെ പൂക്കൾ

ശ്വേതവർണ്ണപ്പട്ടിനാലെ,കുചവസ്ത്ര-
മാ,മണിമാറിലണിഞ്ഞു
ഹേമമാല്യങ്ങളും കാനനമാല്യവും
ചേലിലണിഞ്ഞുകാണുന്നു

മാലേയത്തൂനെറ്റിമേലൊരുഗോപിയും
ശോണാധരത്തിൽ ചിരിയും
മൗലിയിൽ വാർമുടിക്കെട്ടുമായംഗന-
യെന്നപോൽനില്പൂ!മുരാരി

വാമഹസ്തത്തിലമൃതകുംഭം,മറു-
പാണിയിലുണ്ടുകുഴിയൽ
ആനതന്മാർക്കുവിളമ്പിക്കൊടുക്കുന്ന
ഭാവേനനില്ക്കുന്നു കണ്ണൻ

മോഹിനീരൂപന്റെചാരത്തുകോമള-മാമൊരുവിഗ്രഹം  കാണ്മൂ!
മോഹിനീപുത്രൻശബരീശനാണിന്നു
മാതൃസമീപത്തിരിപ്പൂ!

കൃഷ്ണാ,ഹരേ ജയ!കൃഷ്ണാ,ഹരേജയ!കൃഷ്ണാ,മുകിൽവർണ്ണ!കൃഷ്ണാ
രക്ഷിക്ക!മാമലവാഴുംഹരിഹര-
പുത്ര!ഭവദാസ!ദേവാ...

ഗിരിജ ചെമ്മങ്ങാട്ട്







Wednesday, 20 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന135
18.11.2024

മണ്ഡലത്തിൻകാലമാകയാലെയിന്നുകോവിലിൽ
പഞ്ചഗവ്യമാടിനില്ക്കയാണുനന്ദബാലകൻ
ചന്ദനത്താൽമെയ്ചമച്ചു,പൂജയേറ്റു,കാളിയൻ-
പന്നഗത്തിന്മേലെനൃത്തമാടിനില്പുമാധവൻ

പൊന്നുതളയുണ്ടുകാലിൽ,കങ്കണങ്ങൾപാണിയിൽ
ഉണ്ടുവീർത്തകുമ്പമേലെകിങ്ങിണിയുംഞാത്തുമായ്
കോണകമൊന്നുണ്ടുകാണ്മു,ചേലുചേർന്നുടുത്തതും
കോമളന്റെമാറിലുണ്ടുകാനനപ്പൂമാലയും

തോൾവളയുംകാതിപ്പൂവുംമോഹനമാംനെറ്റിയിൽ,
ഗോപിയുംവരഞ്ഞതുണ്ടു,ചുണ്ടിൽമന്ദഹാസവും
പീലിമൂന്നതിന്റെമേലെയുണ്ടുമുടിമാലയും
മോടികൂടിടുന്നമാലതൂങ്ങിടുന്നുവേറെയും

കോലക്കുഴലുണ്ടുവലംകയ്യിലിടംകയ്യിലോ
നാഗവാലുമുണ്ടു,രാഗഭാവമാണുകണ്ണിലും
മാനസത്തിലുള്ള കാളകൂടമാം മദത്തിനെ
വേരറുത്തുമാറ്റുവാനനുഗ്രഹിക്ക!മാധവാ!

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 17 November 2024

 വായ്ക്കരി....കവിത


എത്രയോപ്രാവശ്യംഞാൻകേറിയപടിക്കെട്ടാ-
ണെത്രവത്സരംകഴിഞ്ഞാണിന്നുചവിട്ടുമ്പോൾ
മുറ്റത്തെജനാവലിക്കിടയിൽക്കൂടേ,മെല്ലെ-
യെത്തിയൊരകത്തളംമൃത്യുശോകത്താൽമൂകം

കാറ്റിനെപ്പേടിക്കാതെയുലയാൻകൂട്ടാക്കാതെ
മേല്പോട്ടുയർന്നീടുന്നദീപനാളത്തിൻചാരെ
കൂപ്പുകയ്യുമായെന്റെമാതുലി,ശയിക്കുന്നു
നേർത്തൊരുമൃദുഹാസംചുണ്ടത്തുമിന്നീടുന്നോ!

കാല്ക്കലഞ്ജലിയുമായ്നില്ക്കവേ,മനതാരൊ-
ന്നാർത്തിപൂണ്ടുവോമിഴി,യശ്രുവാൽ നനഞ്ഞുവോ
കൂർത്തതാ,മപരാധബോധത്തിൻമുനകളെൻ
മാർത്തട്ടിൽ,നോവിച്ചുംകൊണ്ടങ്ങനെയിറങ്ങിയോ?

പണ്ടൊരുകാലം,ഞാനാണെന്തൊരുചപലയാം
പുള്ളിദാവണിക്കാരികൗമാരച്ചാട്ടക്കാരി
ചെന്നുതാമസിച്ചല്ലോമാതുലഗൃഹത്തില-
ന്നഞ്ചാറുമാസംപഠിച്ചീടുവാനായിക്കൊണ്ടേ

*ജ്ഞാതികളൊത്തെന്നാളുംമേളിച്ചുകഴിഞ്ഞുഞാൻ
മൂവരാണല്ലോ സമപ്രായക്കാർ പ്രിയം ചേർന്നോർ
രാഗപൂർണ്ണയാണെന്റെയമ്മായി,യമ്മാമനോ
പേടിയാണെനിക്കല്പംസ്നേഹരൂപനെന്നാലും

പേരുകേട്ടൊരുകവിസാമൂഹ്യപ്രവർത്തകൻ
നാടിനുഗുണംചെയ്വോനെന്റെമാതൃകൻ ദിവ്യൻ!
അതിഥീസൽക്കാരത്താൽനല്ലൊരാതിഥേയനും
സഹധർമ്മിണിതാനോപിന്തുണയേകുന്നോളും

അന്നൊരുനാളിൽ,ആരുമോരാതെയൊരുരാവിൽ
വന്നു,മൂന്നുപേരത്താഴത്തിന്റെനേരത്തല്ലോ
തെല്ലുനീരസംകൂടാതാ,ഗൃഹസ്ഥയാളപ്പോ-
ളുള്ളതുപോലെല്ലാതുമുണ്ടാക്കീതിടുക്കത്തിൽ

സംതൃപ്തർ,വിരുന്നുകാരെല്ലാരുംമടങ്ങവേ
പങ്കിട്ടെടുത്തൂഞങ്ങൾബാക്കിവന്നഭോജ്യങ്ങൾ
ഉണ്ടത്,പോരെന്നാലുമുറങ്ങാൻകിടന്നുഞാ-
നെങ്കിലുമുണർന്നുപോയ്രാത്രിപാതിചെന്നപ്പോൾ

വിശപ്പുമാറാതല്ലേകിടന്നേനുദരത്തിൽ
വിശപ്പിൻവിളിവന്നുവേദനിപ്പിക്കുന്നേരം
ഉറങ്ങാനാവാതങ്ങുതിരിഞ്ഞുംമറിഞ്ഞുമായ്
കുഴങ്ങേ,മനസ്സിന്റെ താളങ്ങൾ തെറ്റിപ്പോയി

ഒരുപുസ്തകത്താളുംപേനയുമായിക്കൊണ്ട-
ന്നിരവിൽ,മെഴുതിരിനാളക്കുഞ്ഞുവെട്ടത്തിൽ
എഴുതിപ്പോയല്ലോഞാൻമൂത്തസോദരിക്കൊരു
ലിഖിതം,പൊട്ടത്തങ്ങൾചേർന്നൊരു നിവേദനം

പലതായ്മടക്കിയക്കൊച്ചുലേഖനം,പിന്നെ
തിരുകിയൊളിപ്പിച്ചൂപാഠപുസ്തകമൊന്നിൽ
അറിയാതുറങ്ങിപ്പോയുണരാൻവൈകിപ്പോയി
പഠനാലയത്തിലേയ്ക്കോടിഞാൻ,തിടുക്കത്തിൽ

വൈകീട്ടുവീട്ടിൽചെന്നുകേറവേ, മുഖംവാടി
വേദനയോടെ കാത്തിരിക്കുന്നെൻപൊന്നമ്മായി
കായിതം നീട്ടിക്കാണിച്ചാളയ്യോ!പരിഭവ-
ഭാവത്തിലെന്തെല്ലാമോപുലമ്പിക്കൊണ്ടേനിന്നു

"പെൺകിടാവാണല്ലോനീ,യെന്തോകുരുത്തക്കേടിൽ
ചെന്നുപെട്ടെന്നാൽനിന്റെയമ്മയോടെന്തോതീടും
എന്റെകൈകളിൽനിന്നെയേൽപ്പിച്ചതല്ലേ,യതുകൊണ്ടാണുഭയന്നുംകൊണ്ടെഴുത്തുവായിച്ചൂഞാൻ"

അത്താഴംകഴിക്കാതെക്കിടന്നാൾ,അമ്മാമനും
മക്കളുംസമാശ്വാസവാക്കേറെച്ചൊന്നെന്നാലും
പെട്ടു,ഞാനബദ്ധമായെന്നോർത്തുകരഞ്ഞല്ലോ
വിഡ്ഢിത്തംകാട്ടിക്കൂട്ടീട്ടെന്തിനീവിലാപങ്ങൾ !

കാല്ക്കലായ്കൈകൾകൂപ്പിനിൽക്കവേയെല്ലാവരും
വായ്ക്കരിയിടാനായിട്ടൊരുങ്ങിച്ചെല്ലുന്നേരം
കൂട്ടത്തിൽക്കൂടീഞാനുമത്താഴംമുടക്കിയ-
വീട്ടാക്കടങ്ങൾതീർക്കാനാവില്ലെന്നറിഞ്ഞിട്ടും...

           ********
*ജ്ഞാതി=ബന്ധു

ഗിരിജ ചെമ്മങ്ങാട്ട്










Saturday, 16 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 134

15.11.2024

ചോന്നതാമരയ്ക്കകത്തുനല്ക്കളഭേമോടിയിൽ
കാൽപിണച്ചുനില്പുകണ്ണനിന്നുശ്രീലകത്തതാ
കാൽത്തളകൾമിന്നിടുന്നുതൃപ്പദേ,കരങ്ങളിൽ-
ചാർത്തിയതായ്കാണ്മുപൊന്നുകാപ്പുകളുംചന്തമായ്

കുമ്പമേൽവിളങ്ങിടുന്നുകിങ്ങിണിയും,കോണകം-
പൊന്നുനൂലിലാണുടുത്തുകാണ്മുചേലുചേർന്നതായ്
കുഞ്ഞുമാറിലുണ്ടുവന്യമാലയും,കഴുത്തിലോ
ഭംഗിയോടണിഞ്ഞതുണ്ടുപൊന്നുമാലയൊന്നതും
ഉണ്ടുചെവിപ്പൂക്കൾ,തോളിലംഗദങ്ങളും,മുഖേ-
കണ്ടിടുന്നുഗോപിശോണവർണ്ണമൊത്തുഭംഗിയിൽ
ചന്ദനേമെനഞ്ഞപീലിയോടുചേർന്നു,വൃന്ദയാ-
ലുണ്ടമാല്യമുണ്ടുകേശമാലകേശവന്നുഹാ!

പുഞ്ചിരിത്തിളക്കമാർന്നചെഞ്ചൊടിയിൽവേണുവാ-
ലിമ്പമായൊഴുക്കിടുന്നഗീതകങ്ങൾകേട്ടിടാൻ
വെമ്പലോടണഞ്ഞിടാം,മുരാരിതന്റെയന്തികേ
ചെന്നുകൈവണങ്ങിടാംപിണച്ചപാദമിന്നുനാം...

ഗിരിജ ചെമ്മങ്ങാട്ട്

Sunday, 10 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 133
10.11.2024

ശ്രീലകത്തിന്നുഭൃഗു-
രാമന്റെവേഷത്തിലാ-
യോതിക്കൻകളഭത്തിൽ
ചമച്ചൂമുരാരിയെ
കരുത്തേറിനതൃപ്പാ-
ദങ്ങളിൽ തളകാണാം
നടക്കാനായുന്നൊരാ
മട്ടിൽനില്പതായ്കാണാം

ഇണമുണ്ടിനാൽചേലിൽ
തറ്റുടുത്തതായ്കാണാം
ഇണങ്ങുംമട്ടിൽപൊന്നിൻ
കാഞ്ചിയും മിന്നിക്കാണാം
കഴുത്തിൽവളയത്തിൻ
മാലയോടൊത്തുനല്ല
വനപുഷ്പത്താൽകോർത്ത
മാലയുംനന്നായ്കാണാം
മാറിലെകനകത്തിൻ
മാലയ്ക്കുമേലെക്കാണാം
ഗോമയഭസ്മക്കുറി
നനച്ചുവരച്ചതായ്
തോളത്തുംകാണാംഭസ്മ-
ത്താലുള്ളവിരൽക്കുറി
കാതുരണ്ടിലുംചൂടി-
ക്കാണുന്നുചെവിപ്പൂക്കൾ

മാലേയത്താലെചന്തം
ചേർന്നൊരുമുഖംകാണാം
ഫാലത്തിൽവിഭൂതിയാൽ
തൊട്ടൊരുകുറികാണാം
ജടചേർന്നൊരുമുടി-
കൊണ്ടൊരുകുടുമയും
കുടുമക്കെട്ടിൽ,മുടി-
മാലയുംചുറ്റിക്കാണാം

വലത്തേക്കരത്തിലായ്
വെണ്മഴുകാണാമിടം-
കരത്തിൽകമണ്ഡലു
തൂക്കിയിട്ടതും കാണാം
കരുത്തനായിത്തന്നെ
നില്പു,രേണുകാജാതൻ
മരുത്പുരത്തിൽ,ഭക്ത-
വൃന്ദത്തെ രക്ഷിച്ചീടാൻ

കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ !
കൃഷ്ണകൃഷ്ണഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേകൃഷ്ണ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!
കൃഷ്ണ!കൃഷ്ണ!ഹേരാമാ!

ഗിരിജ ചെമ്മങ്ങാട്ട്







Friday, 1 November 2024

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 132

31.10.2024

താമരസുമത്തിലായ്
കാൽപിണച്ചല്ലോ,നീല-
ത്താമരവിലോചനൻ
ശ്രീലകേ വിളങ്ങുന്നു!
വേണുവൊന്നല്ലോകാണ്മു
പാണിരണ്ടിലുംമായാ-
ഗീതംമന്ദമായ്കേൾപ്പൂ-
വാനിലെമ്പാടും ഹൃദ്യം !

പൊൻതള തിളങ്ങുന്ന 
തൃപ്പദങ്ങളെക്കാൺകെ
മണ്ടിപ്പോമഹങ്കാര-
മെല്ലാമേയുള്ളിൽനിന്നും
ഉണ്ടുവീർത്തൊരക്കുഞ്ഞു-
കുമ്പകണ്ടീടുന്നേരം
കിങ്ങിണിപോലെത്തുള്ളി-
വന്നീടുമാമോദവും

പൊന്മാലയണിഞ്ഞൊരാ
കുഞ്ഞുമാറിടംകാൺകേ
ചെന്നൊന്നുപുണർന്നീടാ-
നാർക്കുമേ തോന്നിപ്പോകും
ഉണ്ടമാലയാൽശോഭി-
ച്ചീടുമാതിരുവുടൽ
കണ്ണിമയ്ക്കാതേനോക്കി-
നിൽക്കേണമെന്നേതോന്നും

കാപ്പുകളണിഞ്ഞൊരാ
തൃക്കൈയ്യിൽ,മുരളിക
ചേർത്തതുകാണുന്നേരം
പാട്ടിനായ് ചെവിയോർക്കും
ഗോപിപ്പൊട്ടണിഞ്ഞൊരാ
തോൾഭംഗികാണുന്നേരം
ലോകചിന്തകൾമായും
'ഞാനി'ല്ലാതായിപ്പോകും

കാരുണ്യബാഷ്പംതൂകും
നീൾമിഴി കാണുന്നേരം
പോയകാലവു,മിന്നും
നാളെയുംമങ്ങിപ്പോകും !
മാലേയത്തിരുനെറ്റി-
ത്തിലകം കാണുന്നേരം
മാഞ്ഞിടുംമനസ്സിനെ-
നീറ്റുന്ന ദുശ്ചിന്തയും

പീലിയും കിരീടവും-
ചേർന്നമൗലികാണുമ്പോൾ
ആപാദചൂഡംനോക്കി
പുളകംകൊള്ളാൻ തോന്നും
ദീപപ്രകാശേ,വിള-
ങ്ങീടുംകണ്ണനെയെന്നും
കാണുവാൻ മരുത്പുരേ
ചെന്നു,പാർക്കുവാൻ തോന്നും

കൃഷ്ണ!കൃഷ്ണഗോവിന്ദാ
കൃഷ്ണ!മാധവാ,കൃഷ്ണാ
കൃഷ്ണ!ഗോകുലബാലാ
കൃഷ്ണ!ദീനബാന്ധവാ
കൃഷ്ണ!നന്ദജാ,ഗോപീ-
നായകാ,കൃപാനിധേ
കൃഷ്ണ!സങ്കടഹരാ
കൃഷ്ണ!പാഹിമാം ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്