Wednesday, 30 July 2025

മാണ്ഡവി...2

 ( സീതാദു:ഖം ആശാനും,ഊർമ്മിളാദു:ഖം പള്ളത്തുരാമനുംഅവതരിപ്പിച്ചിട്ടുണ്ട്.അടുത്തുകാണുന്നുണ്ടെങ്കിലും ഒരുമിച്ച് ജീവിക്കാൻ യോഗമില്ലാത്ത ഭരതപത്നി മാണ്ഡവിയുടെ മനസ്സ് ആരുമറിഞ്ഞതായി കണ്ടില്ല.ഒരു മഹാകാവ്യം എഴുതാനൊന്നും എനിക്ക് കഴിവില്ല.ഒരു ചെറിയ ശ്രമം മാത്രം)


മാണ്ഡവി

നഗരിക്കുപുറത്തുയർന്നൊരാ
പുതുതായുള്ളൊരുപർണ്ണശാലയിൽ
വ്യഥയാർന്നുവസിച്ചിടുന്നൊരെൻ
പതിയെക്കാൺവതിനായൊരുങ്ങിഞാൻ

രഥമഞ്ചമതിൽവലത്തുചേർ-
ന്നമരുന്നൂ,രഘുരാമനംബയാൾ
ചെറിയമ്മയുമുണ്ടിടത്തിതാ
കരുണാർദ്രം തുണയായിവന്നുടൻ

മുളചീന്തിമെടഞ്ഞവാതിലി-
ന്നിരുഭാഗത്തുനിവർന്നുനില്പവർ
ഭടർ,ഭവ്യതയോടെ മാറിയ-
ങ്ങകമേറാൻ ,തൊഴുകയ്യുമായഹോ

കുടിലിൽ,തറമേൽവിരിച്ചൊരാ
ചെറുപുൽപ്പായയിൽചമ്രമിട്ടതാ
ഭരതൻ,മമജീവനാഥനാ-
ണുപവിഷ്ടൻ,മരവസ്ത്രധാരിയായ്

വിനയത്തൊടെണീറ്റിതമ്മമാ,-
രുടജേ,തേരിലണഞ്ഞുകാൺകയാൽ
തനുനീർത്തിനമസ്ക്കരിച്ചുനൽ-
ച്ചെറുപീഠത്തിലിരുത്തി ഭക്തിയിൽ

മൃദുഭാഷയിൽ ചോദ്യമായ് ക്ഷണം
സുഖവുംക്ഷേമവുമമ്മമാരുമായ്
അരികത്തമരുന്നപത്നിയിൽ
മിഴിയൊന്നങ്ങുതിരിച്ചതില്ലപോൽ

കഠിനവ്രതഭംഗമാവുമെ-
ന്നറിവാർന്നോ,ബഹുദീക്ഷചര്യയിൽ
നിറനേത്രദലങ്ങൾകാണുവാ-
നരുതാഞ്ഞോ,ഹൃദയം നുറുങ്ങയോ

വനവാസിചമഞ്ഞൊരഗ്രജൻ
കനിവാൽനൽകിയപാദുകങ്ങളെ
വിധിപൂജകൾചെയ്തയോദ്ധ്യയെ-
പ്പരിപാലിക്കുകയാണു,മൽപ്രിയൻ!

വ്രതഭംഗിയെഴുന്ന ദേഹവും
ജടചേർന്നിമ്പമിയന്നകേശവും
കൊതിപൂണ്ടവിലോചനങ്ങളാ-
ലകമേ,ചേർത്തു മുകർന്നുഞാൻവൃഥാ

പിരിയുംപൊഴുതോർത്തുനിന്നുഞാൻ
ഹതഭാഗ്യംപെടുമെന്നനീത്തിയെ
അറിയാതൊരുമാത്രയെന്മനം
ചലനംനിന്നതുപോലുറഞ്ഞുവോ

പ്രതിവാരമെനിക്കുകണ്ണിലെൻ
പ്രിയനെക്കിട്ടുവതെത്രഭാഗ്യമായ്
വിരഹാർത്ത,മദീയസോദരി!
പ്രിയയാമൂർമ്മിള ,യെത്ര ദു:ഖിത!
                ***********
ഇതുപോലൊരുനീതിയല്ലയോ
ശ്രുതകീർത്തിക്കുമഹോവിധിച്ചതും
യുവവീരനവൻനരോത്തമൻ
നിയമംനോക്കിടുമെന്റെദേവരൻ

സഹജാജ്ഞകളൊക്കെയുംദ്രുതം
സചിവർക്കേകിടുവാനണഞ്ഞിടേ
അരികത്തണയില്ലൊരിക്കലും
ജനനീപൂജനിവർത്തിടുമ്പൊഴും

മിഥിലയ്ക്കുപിറന്നമക്കളീ-
പുരിയിൽദു:ഖിതരായിരിപ്പതായ്
ശിവപാർവ്വതിമാരൊടോതുവാ-
നൊരുവൻപോലുമൊരുങ്ങുകില്ലയോ?

                         *************
ഗിരിജ ചെമ്മങ്ങാട്ട്.

No comments:

Post a Comment