കണ്മണിക്ക്...
കണ്മണീനിന്നുടെപെൺകൊടയെങ്കിലും
നിന്നെ കൊടുക്കുകയല്ലഞങ്ങൾ
സുന്ദരമായൊരുദാമ്പത്യജീവിതം
നൽകുന്നൊരാളുമായ്ചേർക്കയാണേ
ചാരിക്കിടക്കുന്നൊരുമ്മറവാതിലാ
പാദത്താൽതള്ളിത്തുറന്നിടേണം
കേറണംമെല്ലെ,ഗൃഹാംഗങ്ങൾതന്നുടെ
ചേതസ്സിലും,രാഗഭാവമോടെ
നെല്ലു,മരിമാവും
ചേർത്തണിഞ്ഞുള്ളൊരാ
*പല്ലക്കിലേറിയിരിക്കുന്നേരം
പൊന്മണീയോർക്കണമെല്ലാരുമേ,നിന്നെ
മന്നവിപോലെ കരുതുമെന്നായ്
എന്തിനുമേതിനുംകുറ്റംപറയുന്നൊ-
രമ്മായിയമ്മയവിടെയില്ല
ഉള്ളുംപുറവുമൊരുപോൽപുതുമക-
ളുള്ളവളാണേ,അവന്റെയമ്മ
ചാരുകസേരമേൽ ഗർവ്വിച്ചിരിക്കുന്ന
രാജാവേയല്ല,അവന്റെയച്ഛൻ
ചേരണമൊട്ടുംമടിയാതെ നല്ലൊരു
തോഴനായിത്തന്നെകണ്ടിടേണം
പാദംവണങ്ങുകയില്ലനിൻദേവരൻ
ത്രേതായുഗത്തിലെലക്ഷ്മണനായ്
കാണണമെന്നുമനിയനായ്ത്തന്നെനീ
പോരടിച്ചീടൊല്ലവനുമായി
നിന്റെ വലത്തുകാലില്ലത്തുവയ്ക്കുന്ന
സുന്ദരയാമമെത്തീടുമ്പൊഴേ
നിന്നെയല്ലോ,നല്ലതോഴിയാക്കീടുവാ-
നെന്നെന്നുംമോഹിപ്പൂ,കൊച്ചുപെങ്ങൾ
രണ്ടുകയ്യുംനീട്ടി സ്വീകരിച്ചീടണം
നല്ലൊരേട്ടത്തിയായ് മാറിടേണം
എന്നുമവൾക്കൊരുകൂട്ടായിരിയ്ക്കേണ-
മെന്നുമവൾക്കൊരുതാങ്ങാകേണം...
കൂടുമ്പോളിമ്പംനിറയ്ക്കുന്നതാണല്ലോ
ന്യൂജനറേഷൻകുടുംബമിപ്പോൾ
നീയുമവനൊത്തുജീവിച്ചുകാട്ടണം
മാതൃകയാകേണമേവർക്കുമേ
പെൺകൊടയെന്നുകേൾക്കുമ്പോൾഭയന്നിടും
പണ്ടത്തെപ്പാവങ്ങൾപെൺകിടാങ്ങൾ
ഇന്നത്തെ കന്യമാരെല്ലാംസ്വതന്ത്രമാം
ചിന്തകളുള്ളവരത്രെപാരിൽ!
ഗിരിജ ചെമ്മങ്ങാട്ട്
******
*ആന്തോളം(പല്ലക്ക്) അണിയുക
സമന്വയം...2025
കന്നിമാസമാദ്യവാരമങ്ങുഭൂവിലെത്തവേ
നന്നുനന്നൊരുത്സവക്കൊടിക്കുകൂറനീർന്നിടും
അന്നുപെരുമ്പാവുപുരേവന്നിടുന്നുഭാർഗ്ഗവീ-
മണ്ണിലുള്ളഭൂസുരർ,കുടുംബമൊത്തുസർവ്വരും
രണ്ടുനാളൊരല്ലലുംപെടാതെചേർന്നുവാഴുവാ-
നുള്ളിൽമോഹമോടെ,സൗഹൃദങ്ങൾവീണ്ടുമാർന്നിടാൻ
പൂണുനൂലുമാത്രമല്ല,ശക്തിതന്റെവാളുമായ്
പോരുതീർക്കുവാൻനമുക്കു,സാദ്ധ്യമെന്നുകാട്ടുവാൻ
ആരുമേ,കുറച്ചുകണ്ടിടേണ്ട,ഞങ്ങളെന്തിനും-
പോരുവോരുമല്ലി,നൃത്ത,ഗാന,കാവ്യശാലികൾ
വേദിതോറുമാടി,കാണികൾക്കുമോദമേകുവോർ
മോടിയോടെവന്നവർക്കു,വിസ്മയങ്ങൾനല്കുവോർ
നാളെനാളെയെന്നുകാത്തിരുന്നിടാം"സമന്വയം"
മേളകണ്ടിടാനൊരുങ്ങിടാം,മുദാപുറപ്പെടാം
പോരുവിൻ,വരാതിരിക്കവേണ്ടതെല്ലുതാമസം
കൂടിടാം രസിച്ചിടാം നമുക്കുരണ്ടുവാസരം
**************
ഗിരിജ ചെമ്മങ്ങാട്ട്.
മത്തങ്ങ
പടുമുളച്ചൊരുവള്ളിയിലാഹാ!
പുതിയപൂക്കൾവിടർന്നുചിരിച്ചു
അരിയൊരഞ്ചാൺപൂക്കളുണർന്നു
ചെറിയകായ്കൾവളർന്നുനിറന്നു
അരുമയോടെയടുത്തഥചെന്നു
കനിപഴുക്കണമെന്നുനിനച്ചു
പയറുചേർത്തുനലത്തിലൊരോലൻ
ശമയൽചെയ്യണമെന്നുകൊതിച്ചു
ഇരവിലന്നൊരുനാളിലതയ്യോ
വിരവിൽവന്നുരുചിച്ചൊരുമുള്ളൻ
അളിയുവാനൊരുവാസനകാട്ടി
അധികവൃഷ്ടിയിൽരണ്ടുഫലങ്ങൾ
ക്ഷമകുറഞ്ഞുമടുക്കെ,പറിച്ചു
ഇളവനോലനുവേണ്ടി പതുക്കെ
അരുമയോടെ കുറുക്കിയകാളൻ
അതിനൊടൊത്തുകഴിയ്ക്കണമിന്ന്...
ഗിരിജ ചെമ്മങ്ങാട്ട്.
ജ്വരബാക്കികൾ
അമ്മാത്തെവേളിമേളത്തിൻ
ഹാങ്ങോവർ വിട്ടിടായ്കയോ
വൈറൽജ്വരനാമൻദൈത്യൻ
തള്ളിമൂലയ്ക്കെറിഞ്ഞതോ...?
ജീരകംമുളകിത്യാതി
ചേർത്തുവെട്ടിത്തിളച്ചൊരാ
ജലമല്ലോ,ദാഹമേറുമ്പോൾ
പലവട്ടം കുടിപ്പുഞാൻ
കണ്ണുചീമ്പിക്കിടക്കട്ടെ
നിദ്രാദേവിവരുംവരെ
അർജ്ജുന:ഫൽഗുനാചൊല്ലി
പേക്കിനാവുകൾ പോക്കുവാൻ
*
ഉറക്കംകിട്ടിനല്ലോണം
രാത്രിനേർത്തെപ്പടുക്കവേ
ഒട്ടൊരാശ്വാസമുണ്ടിപ്പോ-
ളമ്മാത്തോരേക്ഷമിക്കണേ..
അമ്മാത്തെവേളിമൂലംഞാ-
നിപ്പോൾകാവ്യകുതൂഹല
എന്നാണടുത്തമാംഗല്യ-
മാനന്ദൻതന്നെയാശ്രയം...
സാരിനന്നായുടുത്തപ്പോ-
ളംഗനച്ചേലിലമ്മിണി
ഞാനിങ്ങിരുന്നുകാണുന്നു
പൂങ്കിനാവുകൾ കൂട്ടരേ...
ഗിരിജ ചെമ്മങ്ങാട്ട്.
അമ്മിയും കുട്ടിയും
പൂക്കളഭംഗികൾകാണാനലയവേ-
യോർക്കാതെസംഗമഗ്രാമമെത്തി
പൂക്കളമുറ്റത്തുമാറിയിരിക്കുന്നി-
തേറ്റംവെടുപ്പോടെ "അമ്മിയൊന്ന്"
കുട്ടിയുംതേച്ചുകുളിച്ചിരിക്കുന്നുണ്ടു-
മട്ടുകണ്ടിട്ടെനിക്കിഷ്ടംതോന്നി
ഒന്നുതലോടിഞാനുള്ളത്തിലെന്താവോ
വന്നുവെന്നോ,കുഞ്ഞുകുറ്റബോധം?
എന്തിതിൻഹേതുവെന്നാലോചനയിലായ്മണ്ടിയടുത്തുള്ള വീട്ടിലേയ്ക്ക്
അപ്പൊഴാമുറ്റത്തുകണ്ടേനിതുപോലെ
കുട്ടിയുമമ്മിയും വൃത്തിയോടെ
പക്കത്തെവീട്ടിലുംകാണുന്നൊരമ്മിയെ
കുട്ടിയെ മാറോടുചേർത്തമട്ടിൽ
എന്തേകറന്റില്ലെ,മിക്സികളെല്ലാമേ
നല്ലദിവസം പണിമുടക്കി?
പിന്നെയാണാരോപറഞ്ഞെന്റെ കാതിലാ-
യമ്മിക്കുളിതൻ രസരഹസ്യം
ഉണ്ടൊരുമത്സരമെങ്ങോനടന്നിടും
ചമ്മന്തിയുണ്ടാക്കലാണുഹാ...ഹാ...
ഗിരിജ ചെമ്മങ്ങാട്ട്
പനിക്കിനാവുകൾ
പനിച്ചൂടിൽക്കിടക്കുമ്പോ-
ഴെന്തെല്ലാംപേക്കിനാവുകൾ
പോയരാവുമുഴുക്കേഞാൻ
കണ്ടൂഞെട്ടിത്തരിച്ചുപോയ്
അടുത്തതൊടിയിൽനില്ക്കും
കൂറ്റൻതെങ്ങിന്റെകായകൾ
ഇടാനായ്തോട്ടിയുംകൊണ്ടു-
ചെന്നാൾ,ഞാനതിസാഹസം
മൂത്തതേങ്ങയതിന്മേല-
ങ്ങരിവാൾതോട്ടികോർക്കവേ
തോട്ടിയൊത്തഥതാഴത്തു-
വീഴുന്നൂതെങ്ങുതന്നെയും
കോലാഹലമറിഞ്ഞിട്ടു
പാഞ്ഞൂഞാൻധൃതിപൂണ്ടുടൻ
പേടിവന്നില്ല,മണ്ടയ്ക്കു-
തേങ്ങവീണുമരിപ്പതായ്
"തോട്ടിപൊയ്പ്പോയതിൻഞായ-
മെന്തുചൊല്ലിജയിച്ചിടും..?"
അതാണെന്നുള്ളിലന്നേരം
കത്തിനിന്നൊരുഭീതികൾ
മച്ചിങ്ങവന്നുവീണപ്പോൾ
ഞെട്ടീ,നിദ്രയുണർന്നുഹാ!
ആശ്വാസവീർപ്പുമായ്,കണ്ണു-
ചീമ്പിമെല്ലെയുറങ്ങിഞാൻ
***
കഴിഞ്ഞില്ല,മയക്കത്തിൽ
വന്നൂസ്വപ്നതുടർച്ചകൾ
ഉറങ്ങാൻസമ്മതിയ്ക്കാത്ത
പനിക്കാലപ്പിരാന്തുകൾ
"പിറ്റേന്നുചാനലാഘോഷം
ചിത്ര!മെന്നെ വിചിത്രമായ്
സീസീടീവികളാൽവാഴ്ത്തീ
തെങ്ങുവീഴ്ത്തിയകള്ളിയായ് !! "
ഗിരിജ ചെമ്മങ്ങാട്ട്.
സ്തംഭനം.....
തോരാത്തമഴയാണെന്നും
റോഡോകുത്തിപ്പൊളിച്ചതും
വാടകയ്ക്കുവരുന്നില്ലെ-
ന്നോതീടുംടാക്സിയോട്ടുവോർ
സ്ഥിതിയിങ്ങനെയാണെന്നാൽ
സമരംചെയ്യുമെങ്ങളും
സർവ്വീസുബസ്സുകാരെ,ന്നാ-
ലവരിൽ,പഴിചാർത്തിടാ
കടതുറന്നുവച്ചാലും
കച്ചോടംമോശമാകയാൽ
താഴുവീണിടുമല്ലോ,ഹാ!
പീടികയ്ക്കുമതേവിധി!
ഊരിങ്ങനെചമഞ്ഞീടി-
ലേവരും,വീടൊതുങ്ങിടും
കോവിഡിൻകാലമെന്നോണ-മായിടാം ദൈവനാടിനി...
ഗിരിജ ചെമ്മങ്ങാട്ട്.