Thursday 8 March 2012

മണലിപ്പുഴയോട്

മണലുവാരിപ്പോയ് നിന്‍ തീരങ്ങളെങ്കിലും
മണലിപ്പുഴേ നിന്നെ,യെന്നു,മോര്‍ക്കുന്നു ഞാന്‍ 
കടലിലേ,ക്കൊഴുകുവാ,നായുന്ന നിന്‍ ഹൃദയ-
മധുര,മോഹങ്ങളെ തൊട്ടറിയുന്നുഞാന്‍ 
പുഴയെന്നാല്‍ പേരാറും,പെരിയാറുമാണെന്ന 
നിനവുള്ളില്‍ നിറയുന്ന നൂറുനൂറാളുകള്‍ 
ചെറുതോടെന്നായ് നിന്നെ കളിയാക്കുമ്പോള്‍ പൊട്ടി-
ച്ചിതറുമോളങ്ങളാല്‍ കരയുന്നതെന്തിനായ്
ആരെന്തുമേതും പറഞ്ഞോട്ടെയെന്‍ ബാല-
കാല,കൌതൂഹല,വേളയില്‍ തോഴി നീ 
പൂപോല്‍ വിടര്‍ന്ന കൌമാര,വര്‍ണ്ണങ്ങള്‍ക്കു-
കാളീന്ദി,സങ്കല്പ ചാരുത ചാര്‍ത്തി നീ
എത്ര ഗ്രീഷ്മങ്ങളില്‍ ശീതളിമയാലെത്ര-
തപ്ത,കണ്ഠങ്ങള്‍ക്കു ദാഹനീരായി നീ 
എത്ര പാഴ് തരിശുകളെ നിന്‍ സ്നേഹധാരയാല്‍ 
പച്ചത്തുരുത്തുകളാക്കും പ്രവാഹിനി
കുറുമാലിപ്പുഴയെന്ന സഖി,യൊത്തു ചേരുവാന്‍ 
ധൃതിപൂണ്ടു,പാലക്കടവില്‍ ചെന്നണയവേ
പുതുപുഴയായ് നിങ്ങള്‍ ഒഴുകവേ കാണാത്ത-
കരകള്‍ക്കു,കരളുകളില്‍ കുളിരുകോരീടവേ
മീനമാസത്തിലെ പൂരനാളില്‍ ഞങ്ങള്‍ 
മേളപ്പറമ്പില്‍ രസിച്ചാ,ര്‍ത്തു,നില്‍ക്കവേ 
നീലവര്‍ണന്‍ തന്ടെ പ്രേയസികളോടൊത്തു-
നീരാടുവാന്‍ നിന്ടെ തീരത്തു,നില്കവേ 
ആയിരം പാപങ്ങള്‍ തന്‍ ചെളി മാറാപ്പു-
തൂങ്ങുന്ന തോളിന്ടെ ഭാരമകറ്റുവാന്‍ 
ദൂരെനിന്നോടിയെത്താറുണ്ടു,ഞങ്ങള്‍ ഒ-
ത്താറാടുവാന്‍ ദേവഗംഗയും യമുനയും
ചെറുപുഴയെങ്കിലും പഴമക്കാര്‍ പറയാറു-
ണ്ടൊരു ദിവ്യ സുദിനത്തില്‍ ദുരിത സംഹാരിണീ 
ഉയരുന്നു,നീ കാശിയേക്കാളു,മെന്തിനീ-
യപകര്‍ഷ,ബോധത്തി,നടിമയാകുന്നിനി?
മണലുവാരിപ്പോയ് നിന്ടെ തീരങ്ങളെങ്കിലും 
മണലിപ്പുഴേ നിന്നെ,യെന്നു,മോര്‍ക്കുന്നു,ഞാന്‍ 

**********
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.)
(മണലിപ്പുഴയിലാണ് പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.മീനമാസത്തിലെ പൂരം നാളില്‍ തൃപ്രയാര്‍ തേവരോടുകൂടി ആറാടുവാന്‍ ഗംഗയും യമുനയും വരുന്നു എന്നാണ് ഭക്തജന സങ്കല്പം.)   





















































































































































































                    









   

No comments:

Post a Comment