Thursday 15 March 2012

അമ്മ കരയുന്നു

എത്ര നേരമായീയഴിക്കൂട്ടില്‍
കാത്തിരിപ്പൂ നിമിഷങ്ങളെണ്ണി
എത്തിയില്ലെനിക്കന്പോടെയേകാന്‍    ,
അപ്പവും പാലുമായെന്ടെയമ്മ
സ്നേഹമോടെന്‍ ശിരസ്സില്‍ തലോടാന്‍ 
ശ്യാമരോമങ്ങള്‍ ചീകിയൊതുക്കാന്‍
പേരുചൊല്ലി വിളിച്ചുലാളിക്കാന്‍ 
ചാരെയെത്തിയില്ലിന്നെന്ടെയമ്മ.
അങ്ങകത്തുനിന്നേങ്ങലടികള്‍ 
നെഞ്ഞുകീറുമാറിങ്ങു കേള്‍ക്കുന്നു 
അമ്മതേങ്ങിക്കരയുന്നുവെന്നോ 
വിങ്ങുമെന്‍ മനമാകുലമാര്‍ന്നു
ഇന്നലെരാവിലാരോ കനിവാല്‍
തെല്ലുചോറെന്ടെ മുന്നിലായ് തന്നു 
അമ്മയുണ്ണാതുറങ്ങാതെ മാഴ്കെ 
ഉണ്ണുവാനെനിക്കാവതുണ്ടാമോ

ചുറ്റുവട്ടത്തെയാളുകള്‍ വന്നീ-
മുറ്റമേറീ വിഷണ്ണരായ് നില്‍ക്കെ 
ഊറ്റമോടെ കുരച്ചുചാടാതെ 
മാറ്റുമങ്ങി ഞാന്‍ മൂകനായ്‌ നില്പൂ

കഷ്ട,മമ്മക്കുചിത്തം ഭ്രമിച്ചോ 
ഉറ്റവര്‍ക്കുവിപത്തുഭവിച്ചോ 
ഒട്ടുതോരാത്ത കണ്ണുനീരെന്തേ 
ദു:ഖഭാവത്തിനാധാരമെന്തേ

കൂടിനില്‍ക്കും മനുഷ്യരെ നിങ്ങള്‍ 
കൂടിന്‍ വാതിലൊന്നുതുറന്നെങ്കില്‍ 
ഓടിച്ചെന്നാ തണുത്ത പാദത്തില്‍ 
താടി ചേര്‍ത്തു കിതച്ചു നിന്നേനെ

എന്ടെ സാമീപ്യമമ്മക്കുനല്കും 
തെല്ലുസാന്ത്വനമെന്നറിയുന്നേന്‍ 
ഇല്ല,ബാലിശമെന്ടെ മോഹങ്ങള്‍ 
പുല്ലുപോലെ വലിച്ചെറിയുന്നേന്‍ 

എന്തുവൈചിത്ര്യ,മീമര്‍ത്യലോകം 
തല്ലിയേല്പിച്ചു,പണ്ടേ നിയമം 
'നന്ദിയുള്ളവര്‍ നിങ്ങളെന്നാലും 
ഉമ്മറത്തോളമേ വന്നിടാവൂ'

********************
(കണ്ണാടി കാണുമ്പോള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)











































                    

No comments:

Post a Comment