Sunday 11 March 2012

കണ്ണാടി കാണുമ്പോള്‍

കൌമാരം യുവത്വത്തെ
 കൈമാടി വിളിക്കുന്ന
കാലം നീ കളിക്കൂട്ടു
കാരിയായിണങ്ങിയോള്‍
കാലപ്പഴക്കം കൊണ്ടു
മൂല പൊട്ടിയ നിന്ടെ 
കോലത്തെക്കണ്ടെന്നുള്ളം
 കാതരമായീടുന്നു   
കൊച്ചു കണ്ണാടീ നമ്മള്‍
 പണ്ടെത്ര കാലം തമ്മില്‍ 
കൊച്ചുവര്‍ത്തമാനങ്ങ-
ളന്യോന്യം പറഞ്ഞില്ല !
കൊച്ചുമോഹങ്ങള്‍ കൊച്ചു
സ്വപ്നങ്ങള്‍ രഹസ്യങ്ങള്‍ 
കൊച്ചുനോവുകള്‍ നമ്മള്‍
 നമ്മളില്‍ പകര്‍ന്നില്ല ! 
കാലം കടന്നേപോയി
 മാറിവന്നീടും ഋതു-
കാലങ്ങള്‍ വീണ്ടും വീണ്ടും
 വൃത്തത്തില്‍ ചരിക്കവേ 
മാറിപ്പോയ്‌ ഞാനും വിധി-
 വൈപരീത്യങ്ങള്‍ വന്നെന്‍ 
മേലെത്ര പ്രഹരങ്ങള്‍
 ഒന്നൊന്നായ് ഏല്പിക്കവേ  
കേഴുകയില്ലെന്നാലും
 ഞാനെന്നെ വെറുത്തൊരു
വ്യാഴ വട്ടമായ് നിന്നെ
 കണ്ണാടീ നോക്കാറില്ല 
തോഴി നീ പിണങ്ങിയി-
ട്ടുണ്ടാകാം,മൂലയ്ക്കലായ് 
മൂകയായിരുന്നെന്നെ-
യോര്‍ത്തുതേങ്ങിയിട്ടുണ്ടാം 
പിന്നെന്നോ ഹൃദയത്തിന്‍
 വാതുക്കലൊരു ശീത-
മന്ദമാരുതന്‍ സ്നേഹ-
സന്ദേശമായെത്തവേ 
ഉള്ളം കുളിര്‍ത്തൂ നവ-
കാമനയുണര്‍ന്നുഞാന്‍ 
നിന്നെയോര്‍ത്തുപോയടു-
ത്തെത്തുവാന്‍ കൊതിച്ചുപോയ് 
മാറാല തട്ടീവസ്ത്ര-
ത്തുമ്പിനാല്‍ പൊടി മാറ്റി-
യോമനേ,നിൻ ആനന -
മെന്‍ നേര്‍ക്കുതിരിക്കവേ 
ഞാനൊന്നുനടുങ്ങിപ്പോയ്!
കാണ്മതെന്നെത്തന്നെയോ!
നേരംപോക്കിനായെന്നോ-
ടസത്യം കാണിക്കയോ?
അല്ല,നേരിനെ മാത്രം
 ചൊല്ലുന്ന ചങ്ങാതിയെ-
ന്നെല്ലാരും ഘോഷിപ്പതു
 പാഴ്വാക്കാണെന്നോര്‍ക്കാമോ 
അല്ലല്‍ നിറഞ്ഞുള്ളൊരാ 
പോയകാലമെന്‍ മുഖം-
തെല്ലൊന്നുരൂപംമാറ്റി-
യില്ലെന്നുവന്നീടാമോ?
ശോകത്തീപ്പേമാരികള്‍
 പെയ്തെന്ടെ ശിരസ്സിന്ടെ 
ശ്യാമ വര്‍ണ്ണങ്ങള്‍ കുത്തി-
യൊ ലിച്ചു,നിറംമങ്ങി 
ഹേമവര്‍ണ്ണത്തെ ചേര്‍ത്തു,
കറുപ്പോ മിഴിച്ചോട്ടില്‍ 
കൂരിരുട്ടുപോലടി-
ഞ്ഞെന്നുഞാന്‍ കാണുന്നേരം 
നെഞ്ചിടിപ്പേറീടുന്നു
ചുണ്ടുകള്‍ വിതുമ്പുന്നൂ
ചഞ്ചലമാം ചിത്തത്തില്‍
 ദൈന്യതചേക്കേറുന്നു 
തഞ്ചത്തില്‍ യുവത്വത്തെ-
ബ്ബന്ധിക്കാനൊരുസൂത്ര-
മന്ത്രത്തിനായ് ഞാന്‍ പത്ര-
ത്താളുകള്‍ തപ്പീടുന്നു 
എന്തിന്നും പ്രതിവിധി-
യുണ്ടെന്നുവാഴ്ത്തും പല-
തന്ത്രങ്ങള്‍ തിരയുമ്പോ-
ളുള്‍വിളിയൊന്നെത്തുന്നു
എന്തിനായ് നവൌഷധം
 തേടി,ഞാനലയുന്നി-
തെന്‍ നര,യ്ക്കടുക്കള-
ച്ചെമ്പിലെകരിപോരും 
പിന്നെയും കിട്ടീടുന്നു
വെളിപാടുകള്‍,നര-
വന്നണഞ്ഞെന്നാല്‍തന്നെ
യെന്തിനായ്പേടിക്കുന്നു 
അറിയുന്നു,നീ,യല്ലാ-
താരുകാണുവാനാണീ-
യിരുളില്‍ പെട്ടേപോയോ-
രെന്‍ പാവം നരത്തല
-------------
(കണ്ണാടി കാണുമ്പോള്‍ എന്ന
 കവിതാ സമാഹാരത്തിൽ  നിന്ന്.)                           

No comments:

Post a Comment