അമ്മിയും കുട്ടിയും
പൂക്കളഭംഗികൾകാണാനലയവേ-
യോർക്കാതെസംഗമഗ്രാമമെത്തി
പൂക്കളമുറ്റത്തുമാറിയിരിക്കുന്നി-
തേറ്റംവെടുപ്പോടെ "അമ്മിയൊന്ന്"
കുട്ടിയുംതേച്ചുകുളിച്ചിരിക്കുന്നുണ്ടു-
മട്ടുകണ്ടിട്ടെനിക്കിഷ്ടംതോന്നി
ഒന്നുതലോടിഞാനുള്ളത്തിലെന്താവോ
വന്നുവെന്നോ,കുഞ്ഞുകുറ്റബോധം?
എന്തിതിൻഹേതുവെന്നാലോചനയിലായ്മണ്ടിയടുത്തുള്ള വീട്ടിലേയ്ക്ക്
അപ്പൊഴാമുറ്റത്തുകണ്ടേനിതുപോലെ
കുട്ടിയുമമ്മിയും വൃത്തിയോടെ
പക്കത്തെവീട്ടിലുംകാണുന്നൊരമ്മിയെ
കുട്ടിയെ മാറോടുചേർത്തമട്ടിൽ
എന്തേകറന്റില്ലെ,മിക്സികളെല്ലാമേ
നല്ലദിവസം പണിമുടക്കി?
പിന്നെയാണാരോപറഞ്ഞെന്റെ കാതിലാ-
യമ്മിക്കുളിതൻ രസരഹസ്യം
ഉണ്ടൊരുമത്സരമെങ്ങോനടന്നിടും
ചമ്മന്തിയുണ്ടാക്കലാണുഹാ...ഹാ...
ഗിരിജ ചെമ്മങ്ങാട്ട്
പനിക്കിനാവുകൾ
പനിച്ചൂടിൽക്കിടക്കുമ്പോ-
ഴെന്തെല്ലാംപേക്കിനാവുകൾ
പോയരാവുമുഴുക്കേഞാൻ
കണ്ടൂഞെട്ടിത്തരിച്ചുപോയ്
അടുത്തതൊടിയിൽനില്ക്കും
കൂറ്റൻതെങ്ങിന്റെകായകൾ
ഇടാനായ്തോട്ടിയുംകൊണ്ടു-
ചെന്നാൾ,ഞാനതിസാഹസം
മൂത്തതേങ്ങയതിന്മേല-
ങ്ങരിവാൾതോട്ടികോർക്കവേ
തോട്ടിയൊത്തഥതാഴത്തു-
വീഴുന്നൂതെങ്ങുതന്നെയും
കോലാഹലമറിഞ്ഞിട്ടു
പാഞ്ഞൂഞാൻധൃതിപൂണ്ടുടൻ
പേടിവന്നില്ല,മണ്ടയ്ക്കു-
തേങ്ങവീണുമരിപ്പതായ്
"തോട്ടിപൊയ്പ്പോയതിൻഞായ-
മെന്തുചൊല്ലിജയിച്ചിടും..?"
അതാണെന്നുള്ളിലന്നേരം
കത്തിനിന്നൊരുഭീതികൾ
മച്ചിങ്ങവന്നുവീണപ്പോൾ
ഞെട്ടീ,നിദ്രയുണർന്നുഹാ!
ആശ്വാസവീർപ്പുമായ്,കണ്ണു-
ചീമ്പിമെല്ലെയുറങ്ങിഞാൻ
***
കഴിഞ്ഞില്ല,മയക്കത്തിൽ
വന്നൂസ്വപ്നതുടർച്ചകൾ
ഉറങ്ങാൻസമ്മതിയ്ക്കാത്ത
പനിക്കാലപ്പിരാന്തുകൾ
"പിറ്റേന്നുചാനലാഘോഷം
ചിത്ര!മെന്നെ വിചിത്രമായ്
സീസീടീവികളാൽവാഴ്ത്തീ
തെങ്ങുവീഴ്ത്തിയകള്ളിയായ് !! "
ഗിരിജ ചെമ്മങ്ങാട്ട്.