ഭണ്ഡാരത്തി ലിടാനായി-
ട്ടമ്മ തന്നൊരു നാണയം
കയ്യിൽ വെച്ചപ്പൊഴെന്നുള്ളിൽ
വന്നു പെട്ടൊരു കൌശലം
മുൻപെന്നോ വഴിയിൽ നിന്നും
വീണു കിട്ടിയൊ 'രെട്ടണ'
രാജാവിൻ തലയാം മുദ്ര-
കാരണം മൂല്യ മറ്റതായ്
സ്വീകരിക്കാത്തൊരീ നാണ്യം
ദേവനായിക്കൊടുത്തിടാം
തഞ്ചത്തിൽ, നല്ല തുട്ടാലെ-
യിഞ്ചി മിട്ടായി വാങ്ങിടാം
കുഞ്ഞനീത്തിയൊടോതീ ഞാൻ
മിണ്ടല്ലാരോടുമിക്കഥ
സമ്മതിച്ചു ശിരസ്സാട്ടി
ഇഞ്ചി മിട്ടായി തിന്നുവോൾ
രണ്ടു നാൾ ചെന്നു,പിന്നീടെൻ
പെങ്ങളും ഞാനുമായി ഹാ
രണ്ടും മൂന്നും പറഞ്ഞിട്ടു
തമ്മിൽത്തല്ലു തുടങ്ങവേ
കള്ളിപ്പെണ്ണു കരഞ്ഞും കൊ-
ണ്ടമ്മയോടു പുലമ്പയായ്
"കള്ളനാണയ മിട്ടമ്മേ
ഭണ്ഡാരം തന്നിലാങ്ങള
ഇഞ്ചി മിട്ടായി വാങ്ങിച്ചു
തിന്നല്ലോ നല്ല കാശിനാൽ
ചൊല്ലല്ലാരോടുമെന്നേട്ടൻ
ചൊല്ലിത്തന്നതു, മോർപ്പു ഞാൻ "
അമ്മ കേട്ടു ചൊടിച്ചെന്നെ-
ത്തല്ലാനായോടി വന്നുതേ
"ദൈവ ദോഷം വരുത്താമോ
ചെയ്യാനെന്തേ കുബുദ്ധിയാൽ
അമ്പലത്തിൻ നടയ്ക്കൽ നീ
കുമ്പിടേണം മറക്കൊലാ
നല്ല നാണയമിന്നാ, പോയ്-
ക്കൊണ്ടിടേണം തെരുക്കനെ
കൂട്ടത്തിൽ വേണം പിഴയായ്
കോട്ടമില്ലാത്ത 'നാലണ'
ചേട്ടത്തങ്ങൾ മനസ്സീന്നു
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"
ചേട്ടത്തങ്ങൾ മനസ്സീന്നു
മാറ്റാൻ പ്രാർഥിച്ചു കൊള്ളണം"
കണ്‍ നിറഞ്ഞു മുഖം താഴ്ത്തി -
യമ്പലത്തിലണഞ്ഞു ഞാൻ
നാണവുംകെട്ടു കൊണ്ടിട്ടു
നാണയം രണ്ടു മപ്പൊഴെ
***************
ഹഹഹ...
ReplyDeleteഅങ്ങനെയും സംഭവിച്ചു. അല്ലേ!!
അതെ.പാവം ഏട്ടന്‍ ! മിട്ടായി തിന്നാന്‍ കൂടി,അവസാനം പാരേം വെച്ചു അനീത്തി ....
ReplyDelete