Thursday 27 November 2014

ഒരു വിമുക്തഭടൻ പറഞ്ഞത്....

ഉത്തര ദിക്കിലേയ്ക്കെത്താൻ കിതപ്പുമായ് 
കൂക്കുമീത്തീവണ്ടി പാഞ്ഞിടുന്നു 
യാത്രികൻ ഞാനൊരു മൂലയ്ക്കലായ് സഹ-
യാത്രിക,രഞ്ചുപേരീ മുറിയിൽ 

അച്ഛനു,മമ്മയും മക്കൾ രണ്ടാളുമാ-
യൊച്ച വെച്ചീടും കുടുംബമൊന്നും 
പുസ്തകം നീർത്തിപ്പിടിച്ചും മനോരാജ്യ-
മട്ടിലിരിക്കുന്ന മറ്റൊരാളും 

സഞ്ചിയിൽ നിന്നും കരിമ്പിന്ടെ തണ്ടുകൾ 
തഞ്ചത്തിൽ ചെത്തീ കുടുംബനാഥൻ 
വല്ലഭയ്ക്കും തന്ടെ മക്കൾക്കുമായ് നൽകി-
യിമ്പമായ് ഭക്ഷിപ്പു മോദമോടെ 

ഒട്ടും പരുങ്ങൽ കൂടാതെ ചവയ്ക്കുന്നു 
തുപ്പുന്നു താഴേയ്ക്ക് ശങ്കയെന്യേ 
വൃത്തികേടാവുന്നു ചുറ്റുമെന്നോർക്കാതെ
തുഷ്ട കുടുംബം വസിച്ചിടുന്നു 

പിന്നെയേതാനും സമയം കഴിഞ്ഞിട്ടു 
വണ്ടിയേതോ ദിക്കിൽ നിന്നനേരം 
സഞ്ചിയും മക്കളും പത്നിയുമൊത്തയാൾ 
തെല്ലും തിടുക്കമില്ലാതിറങ്ങി 

ചുറ്റും ചിതറിക്കിടക്കുന്ന ചണ്ടികൾ
  മുറ്റും വെറുപ്പോടെ ഞാൻ നോക്കവേ
പുസ്തകക്കാരൻ ചിരിച്ചിട്ടു തോർത്തൊന്നു 
നീർത്തിയിട്ടല്ലോ തറയിൽ മെല്ലെ 

അങ്ങിങ്ങു വീണുള്ള ചണ്ടികളൊക്കെയു-
മൊന്നൊഴിയാതെപ്പെറുക്കിയിട്ടു
വെള്ളത്തില്‍ മുക്കിക്കഴുകീട്ടു കൂസാതെ  
മെല്ലെ നിവര്‍ത്തിപ്പരത്തിയിട്ടു

സീറ്റിന്നടിയിലെ തോല്‍സഞ്ചിയില്‍ നിന്നു
പ്ലാസ്റ്റിക്കു ഡപ്പകള്‍ ചെന്നെടുത്തു 
സൂത്രത്തില്‍ മൂന്നാലു വര്‍ണ്ണപ്പൊടികളാല്‍
വേസ്റ്റിന്നു ചാരുതയങ്ങു ചേര്‍ത്തു 

നൂലൊന്നെടുത്തു വിരുതോടെ വൈകാതെ 
ചേലുള്ള മാല കൊരുത്തു വെച്ചു 
നാടുകാണാന്‍ വന്നൊരിംഗ്ലീഷുകാരിക്കു
നൂറു രൂപായ്ക്കതു വിറ്റു വീരന്‍ !

***************    
      

2 comments:

  1. റീസൈക്ലിംഗ്

    ReplyDelete
  2. ഒരു വിമുക്തഭടന്ടെ വണ്ടന്‍ .....

    ReplyDelete