Wednesday, 23 April 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 174
23.04.2025
പങ്ങിവന്നൊരുരലിൽക്കരേറിയുറിതന്നിലുള്ളദധിജക്കുടം
മെല്ലെനീക്കിചെറുകൈകളാലെനവനീതമുണ്ണുവതുപോലെയായ്
പൊന്നുഭൂഷകളണിഞ്ഞു,ഗന്ധമുതിരുന്നമാലകളുമായിഹാ!
കണ്ണനുണ്ണിഗുരുവായുമന്ദിരമണഞ്ഞുനില്പു!തൊഴുതീടുവിൻ...ഹരേ...കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട് 

Wednesday, 16 April 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 173

16.04.2025
തൃപ്പദംപിണച്ചുവച്ചു,പൊന്നുവേണുചുണ്ടിനോ-
ടൊട്ടുചേർത്തു,രാഗഗീതമൂതിടുന്നുവെന്നപോൽ
ഉച്ചനേദ്യമുണ്ടു,നവ്യഭൂഷചാർത്തിനില്ക്കുമാ
കൃഷ്ണനുണ്ണിതന്റെപാദപങ്കജങ്ങൾകൂപ്പിടാം..ഹരേ...കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട് 

Monday, 7 April 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 172
07.04.2025
മെയ്യിൽപൊൻഭൂഷയോടും,പുതുമവഴിയുമാ വന്യമാല്യങ്ങളോടും
ചന്തത്തിൽകാഞ്ചിമേലക്കുഴലുതറയിലേയ്ക്കൂർന്നിടാതങ്ങുചേർത്തും
ചങ്ങാതിക്കൂട്ടമൊത്തക്കുസുമവിരചിതം
പന്തിനാൽകേളിയാടാൻ
നിന്നീടുംകണ്ണനുണ്ണീ,തവപദയുഗളംകൂപ്പുവാൻമോഹമായി....
ഹരേ...കൃഷ്ണാ...
ഗിരിജ ചെമ്മങ്ങാട്ട് 

Friday, 4 April 2025

 ശ്രീഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 171

04.04.2025

തൃക്കയ്യൊന്നതിൽവേണുവും മറുകരേപാമ്പിന്റെവാലുംപിടി-
ച്ചൊട്ടുംഭീരുതചേർന്നിടാതഴകിലായ്
നൃത്തംചവിട്ടുന്നപോൽ
സർപ്പത്തിന്റെഫണത്തിലങ്ങുചിരിതൂകിക്കൊണ്ടുവാണീടുമ-
ക്കൃഷ്ണൻവന്നുമനസ്സിലുള്ളഴലുകൾമാറ്റാൻകനിഞ്ഞീടണേ...
ഹരേ..കൃഷ്ണാ...
     ഗിരിജ ചെമ്മങ്ങാട്ട്

Thursday, 3 April 2025

 


ശ്രീ ഗുരുവായൂരപ്പന്റെ
ഉച്ചപ്പൂജാലങ്കാരവർണ്ണന 170
03.04.2025
പൊന്നൂഞ്ഞാൽപ്പടിമേലിരുന്നുതളിരുംതോൽക്കുന്നൊരക്കൈകളാൽ
വള്ളിക്കങ്ങുമുറുക്കമോടഥപിടിച്ചാടാൻതുടങ്ങുന്നപോൽ
തങ്കക്കാപ്പുകൾ,വന്യമാല,ചരടിൽപട്ടിന്റെനല്ക്കോണകം
ചന്തത്തോടെയണിഞ്ഞിരിക്കുമവനെ
കണ്ടീടുവേൻകൂപ്പുവേൻ...ഹരേ...കൃഷ്ണാ...
       ഗിരിജ ചെമ്മങ്ങാട്ട്







Thursday, 27 March 2025

 


ഹരേ..കൃഷ്ണാ...3

തൃക്കയ്യിലുള്ളനവനീതംഭുജിച്ചുമൃദുഹാസംപൊഴിക്കുമധരേ
പുത്തൻമുളങ്കുഴലെടുത്തങ്ങുമാനസമുണർത്തുംസ്വരങ്ങൾപകരാൻ
തൃക്കാൽപിണച്ചു,വനമാല്യങ്ങൾചാർത്തി,പലപൊൻകോപ്പണിഞ്ഞുമഴകായ്
നില്ക്കുന്നകോമളകുമാരന്റെവിഗ്രഹമതെന്നുംമനസ്സിൽവരണേ.....

ഗിരിജ ചെമ്മങ്ങാട്ട്





Tuesday, 25 March 2025

 ഹരേ...കൃഷ്ണാ...2


പട്ടുചേല ഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
പൊന്നുവേണുമറുകൈയിലും,ധരി-
ച്ചുള്ളകണ്ണനെ വണങ്ങിടുന്നുഞാൻ
 
     ഗിരിജ ചെമ്മങ്ങാട്ട്

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 169
25.03.2025

പട്ടുചേലഞൊറിയിട്ടുചുറ്റിയും
കൊച്ചുകയ്യരയിലൊന്നുകുത്തിയും
കൂട്ടരൊത്തുകളിയാടുവാൻ,കുഴൽ-
ചേർത്തുനില്ക്കുമവനെത്തൊഴുന്നുഞാൻ....
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട്

Monday, 24 March 2025

 



ഹരേ...കൃഷ്ണാ...1

വികൃതികൊണ്ടുമടുത്തുസഹിച്ചിടാ-
തുരലിലമ്മവരിഞ്ഞുമുറുക്കിലും
പതിവുകാര്യമിതെന്നുനടിക്കുമാ-
ഹരിമുഖാംബുജമിന്നുതൊഴുന്നുഞാൻ...
 
ഗിരിജ ചെമ്മങ്ങാട്ട്. 

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 168
24.03.2025

അരയിൽവേണുവുടക്കിയപോലെയും
കരതലേനവനീതവുമായിഹാ!
ഉരലിൽബന്ധിതനായൊരുകണ്ണ!നിൻ
ചിരിയെഴുംമുഖമിന്നുതൊഴുന്നുഞാൻ...
ഹരേ....കൃഷ്ണാ...

ഗിരിജ ചെമ്മങ്ങാട്ട് 

Sunday, 23 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 167
23.03.2025
ഒറ്റക്കൈവിരലാലെയങ്ങൊരു*നഗംപൊക്കിപ്പിടിച്ചും,തളിർ-
തോറ്റീടുംമറുകയ്യിനാൽമുരളിയച്ചുണ്ടത്തുചേർത്തും,മുദാ
ഒറ്റക്കാലുപിണച്ചുവെച്ചുകനകക്കോപ്പുംധരിച്ചിന്നിതാ
കുട്ടിക്കൃഷ്ണനൊരോമനച്ചിരിയുമായ്നില്ക്കുന്നതായ് കാണ്മുഞാൻ
ഹരേ..കൃഷ്ണാ..

ഗിരിജ ചെമ്മങ്ങാട്ട്.
*നഗം=പർവ്വതം

Friday, 21 March 2025

 ശൂലായ്മ


തണ്ടെല്ലിനുംമുട്ടിനുമുള്ളനോവു-
കൊണ്ടിന്നണഞ്ഞില്ലെഴുതാൻതിടുക്കം
*അമ്പത്തിനാലിന്റെപഴക്കമുണ്ടീ-വണ്ടിക്കിതോർത്തങ്ങുപൊറുത്തിടേണം...
                ഗിരിജ ചെമ്മങ്ങാട്ട്.
*1954 മോഡൽ.
ശൂലായ്മ=സുഖമില്ലായ്മ

Thursday, 20 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 166

20.03.2025

തെല്ലൊന്നിടത്തോട്ടുചെരിഞ്ഞുനില്ക്കും
കൊമ്പന്റെമേലിന്നു,തിടമ്പുമായി
നല്ലോരിണപ്പട്ടുഞൊറിഞ്ഞുടുത്തു
കണ്ണൻവിളങ്ങുന്നൊരുശാന്തിയെപ്പോൽ
ഹരേ..കൃഷ്ണാ....
 
ഗിരിജ ചെമ്മങ്ങാട്ട്. 

Wednesday, 19 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ പന്തീരടിപ്പൂജാലങ്കാരവർണ്ണന 165

19.03.2025

കാലൊന്നുമെല്ലവെമടക്കിയിരുന്നു,മറ്റേ-
ക്കാലൊന്നുപൊക്കിയൊരുതിണ്ണയിലങ്ങുമോദാൽ
ആറാടുവാൻകൊതിയുമായൊരുവേണു,കയ്യിൽ-
ച്ചേലോടെചേർത്തുമരുവുന്നവനെത്തൊഴുന്നേൻ...ഹരേ കൃഷ്ണാ....

        ഗിരിജ ചെമ്മങ്ങാട്ട്.
       

Tuesday, 18 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 164
18.03.2025

പള്ളിവേട്ടയ്ക്കൊരുങ്ങുന്നൊ-
രുണ്ണിയായിന്നുകണ്ണനെ
കണ്ടീടാംകോവിലിൽചെന്നാൽ
കളഭത്തിൽമെനഞ്ഞതായ്

കുട്ടിയാനപ്പുറത്തേറീ-
ട്ടിരിപ്പൂ,കുഞ്ഞുകേശവൻ
കാലിൽതളകൾ,പട്ടിന്റെ-
കോണകം,ഞാത്തുകിങ്ങിണി

പൊന്നുഭൂഷകളൊത്തല്ലോ
വന്യമാല്യങ്ങൾകാണ്മതാ
കാതിലെപ്പൂക്കളും,നെറ്റി-
മേലേ,നല്ലൊരുഗോപിയും

മകുടേ ചേർന്നുകാണുന്നു
പീലികൾ,മുടിമാലകൾ
നെയ് വിളക്കിന്റെനാളത്തിൽ
കാണ്മൂ,സുന്ദരരൂപനെ!

കാലുരണ്ടുമമർത്തീട്ടു-
കാണാമാനച്ചെവിക്കുമേൽ
*"കാലനക്കുന്നൊരാവിദ്യ
ലോകപാലനസാദ്ധ്യമോ?"

ഇടംകയ്യിലെവില്ലൊന്നും
വലംകയ്യിലെയസ്ത്രവും
ഉയർത്തിക്കാട്ടിടുന്നുണ്ടാ-
വീരനായുള്ളമാധവൻ

"എവിടെപ്പോയ്മറഞ്ഞാലു-
മെയ്യുന്നുണ്ടിന്നുപന്നിയെ"
ഏവംനിനച്ചുവാഴുന്നു-
ണ്ടോടുമാനപ്പുറത്തവൻ...

കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
കൃഷ്ണ!ഗോകുലബാലകാ!
കൃഷ്ണ!കൃഷ്ണ!ഹരേ!കൃഷ്ണാ!
രക്ഷയേകമുരാന്തകാ!!

ഗിരിജ ചെമ്മങ്ങാട്ട്.

*ആനപ്പുറത്തിരിക്കുന്നയാൾ ചെവിയുടെതാഴെ,കാലുകൾ അനക്കിയിട്ടാണ് ആനയെ നിയന്ത്രിക്കുന്നത്.

Monday, 17 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന163
17.03.2025
ആരാണിന്നുമരുത്പുരത്തിലൊരുകൈത്താരിൽനറുംവെണ്ണയും
കോലപ്പൂങ്കുഴലിമ്പമോടെമറുകൈത്താരിങ്കലുംചേർത്തുമായ്
പീലിപ്പൂ,പലഹേമഭൂഷ,വനമാല്യം,ചുണ്ടിലായങ്ങതാ
കാണുന്നൂ മൃദുഹാസവും,കുസൃതിയും ആരെന്റെഗോപാലനോ...

ഗിരിജ ചെമ്മങ്ങാട്ട്.








Sunday, 16 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന162

16.03 2025
വെണ്ണപ്പാത്രത്തിൽനിന്നാ,ചെറുകരമതിനാൽവാരിയുണ്ണുമ്പോൾ വായിൽ-
നിന്നുംതാഴേയ്ക്കുവീഴേ,രുചിയൊടുവികൃതിപ്പൈതൽവീണ്ടുംതുടങ്ങും
ഇമ്മട്ടിൽമുട്ടുകുത്തി,ച്ചെറിയൊരു മുരളിത്തണ്ടുചാരത്തുവെച്ച-
ക്കണ്ണൻനില്പതുകാൺകെ,ഹൃത്തടത്തിലുരുകുംദു:ഖങ്ങൾമാഞ്ഞീടുമേ...

ഗിരിജ ചെമ്മങ്ങാട്ട്. 

Saturday, 15 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 161

15.03.2025

തൃക്കയ്യിടത്തിലൊരുവേണു വലത്തുകയ്യിൽ
പുത്തൻസുഗന്ധമിയലുംനവനീതഭോജ്യം
ഉത്സാഹമോടഥധരിച്ചു,മരുത്പുരത്തിൽ
നില്ക്കുംകുമാരനുടെകാലിൽനമസ്ക്കരിക്കാം...
        ഗിരിജ ചെമ്മങ്ങാട്ട് 

Friday, 14 March 2025

 



ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 160
14.03.2025

തൃക്കരങ്ങളിലൊന്നിലുണ്ടു
മുളംകുഴൽ, മറുകയ്യിലോ
സർപ്പവാലതുമായ്,ഭുജംഗമദത്തെമാറ്റിടുവാനിതാ
മെച്ചമേറിയഭൂഷയാൽ,കളഭത്തിലിന്നുമുരാന്തകൻ
നൃത്തമാടുകയാണുനാഗഫണത്തിൽ,കണ്ടുവണങ്ങിടാം...
 
ഗിരിജ ചെമ്മങ്ങാട്ട്

Thursday, 6 March 2025

 മേഥിറൊട്ടി


ഉലുവയിലചെറുതായരിഞ്ഞെണ്ണചൂടാക്കി-
ചെറുതീയിൽതാളിച്ചശേഷം
കടലമാവൊരുതവിയെടുത്തുഗോതമ്പിന്റെ
പൊടിയിലയ്മോദകംചേർത്ത്

ലവണം,മസാലകളുമൊന്നായ്കുഴച്ചൊരേ-
യുരളയാക്കിപ്പരത്തേണം
നറുനെയ്യിൽചുട്ടെടുത്തിട്ടൂണുമേശമേൽചിതമോടെകൊണ്ടുവെയ്ക്കേണം

ഉറതൈരിലുപ്പിട്ടുചുടുചുടേതിന്നവേ-
യറിയാമതിന്നൊത്തരുചികൾ
അറിവോർവിളിക്കുന്നൊ*രുലുവറൊട്ടിക്കില്ല-
യെതിരൊന്നുമെന്നാണുകേൾവി!

ഗിരിജ ചെമ്മങ്ങാട്ട്.
ഉലുവറൊട്ടി=*മേഥിറൊട്ടി




Monday, 3 March 2025

          ചാമ്പയ്ക്ക


മുറ്റത്തെ ചാമ്പയിൽനിന്നുനന്നായ്-
മൂത്തപഴങ്ങൾ കുലുക്കിവീഴ്ത്തി
ബക്കറ്റിലിട്ടുകഴുകിടേണം
വിത്തുംകരടുംകളഞ്ഞിടേണം

വൃത്തിചേർന്നുള്ളതുണിയിലിട്ട്
കത്തുംവെയിലത്തുണക്കിടേണം
ഉച്ചതിരിഞ്ഞാലടുപ്പൊരുക്കി-
വെയ്ക്കണംപാത്രത്തിലെണ്ണവീഴ്ത്തി
ഇട്ടീടണംപിന്നുണക്കിവെച്ചു-
മെച്ചമാക്കിത്തീർത്തചാമ്പക്കകൾ
ചട്ടുകംകയ്യിലെടുത്തിളക്കി-
നില്ക്കണമൊട്ടുംമടുത്തിടാതെ
'ശൂശു'കൾകേട്ടിടാതായിടുമ്പോൾ
ഗ്യാസുതാഴ്ത്തേണം കെടുത്തിടേണം
ചേർക്കണമുപ്പും,മുളകുമെല്ലാം
നേർത്തെപൊടിയാക്കിവെച്ചതല്ലോ
കൂട്ടത്തിലിട്ടിടാംകായമപ്പോൾ
കൂട്ടാമൊരുരുചിവന്നിടാനായ്
അയ്യോ!മറക്കാതുലുവപ്പൊടി
മെല്ലവേചേർത്തങ്ങിളക്കിടേണം
ചൂടാറുവാനായിവെച്ചിടേണം
ആറിയാൽകുപ്പിയിലാക്കിടേണം
ചാമ്പയ്ക്കയെണ്ണേൽവറുത്തുവെങ്കിൽ
വേണ്ട്വോളംകാലമെടുത്തുവെയ്ക്കാം
ഉണ്ണാനിരിക്കിലിടങ്ങഴിച്ചോ-
റുണ്ണുന്നകാര്യമുറപ്പുനൽകാം...

ഗിരിജ ചെമ്മങ്ങാട്ട്.







Sunday, 2 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 159

02.03.2025

ഇടത്തുകയ്യിൽ മേനിയോടുചേർത്തുവെച്ചതാംകുടം
നിറച്ചുവെണ്ണയാണു വാരിവാരിയുണ്ണുവാൻമുദാ
ഒരുങ്ങിനിന്നിടുന്നകണ്ണനുണ്ണിയെത്തൊഴാം,മനം-
നിറഞ്ഞഭക്തിയോടെനാമമായിരം ജപിച്ചിടാം...
        
ഗിരിജ ചെമ്മങ്ങാട്ട്. 

Saturday, 1 March 2025

 ശ്രീ ഗുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 158

01.03.2025

 ഉണ്ണിക്കയ്യിലൊരുർളവെണ്ണ,മറുകൈത്താരിൽമുളമ്പൂങ്കുഴൽ

മെയ്യിൽഗന്ധമുതിർത്തിടുന്നപുതുതാംമാല്യങ്ങൾ,പൊൻപീലികൾ

പൊന്നിൻഭൂഷകളിട്ടു,ഗോപിതിലകംതൊട്ടിട്ടു,മന്ദസ്മിതം-

ചുണ്ടിൽകാട്ടി,വിളങ്ങിടും മുരഹരാ

കൂപ്പുന്നുഞാനിന്നിതാ...


 ഗിരിജ ചെമ്മങ്ങാട്ട്

Friday, 28 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 157
28.02.2025

തൃക്കാലൊന്നുമദംനിറഞ്ഞഫണിതന്നുത്തുംഗമാംപത്തിമേൽ
വെച്ചും,പൊൻതളചേർന്നിടുംമറുപദംതെല്ലൊന്നുയർത്തീട്ടുമായ്
നൃത്തംചെയ്വതിനങ്ങൊരുങ്ങി,കുഴലും,വാലുംപിടിച്ചാടിടും
കറ്റക്കാർമുകിൽവർണ്ണനെത്തൊഴുതിടാം,നാമംപ്രകീർത്തിച്ചിടാം...
      
ഗിരിജ ചെമ്മങ്ങാട്ട്.

Thursday, 27 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 156

27.02.2025
കാൽപിണച്ചുനിന്നിടുന്നൊരുണ്ണിയായിശ്രീലകേ
മോദമോടെനില്ക്കയാണുനന്ദഗോപനന്ദനൻ
കാൽച്ചിലമ്പണിപ്പദങ്ങളൊന്നുപിണച്ചെങ്കിലും
ചേർത്തതില്ലവേണു,കയ്യിലെന്തുമൂലമായിടാം?

പൊന്നലുക്കുഞാന്നിടുന്നകിങ്ങിണിയാൽകോണകം
ഒന്നുമറഞ്ഞാണു,പാതിമാത്രമായികാണ്മുഞാൻ
കുഞ്ഞുമാറിലുണ്ടു,മുല്ലമൊട്ടുമാല,പൂക്കളാ-
ലുണ്ടമാലയൊന്നുവേറെ,കണ്മണിക്കുചന്തമായ്

കങ്കണംകിലുങ്ങിടുന്നകൈകളും,ഭുജങ്ങളിൽ
വർണ്ണഗോപി,തോൾവളകൾ,കാതിൽനല്ലപൂക്കളും
മൗലിയിൽകിരീടമുണ്ട്,പീലിയുണ്ട്,താമര-
പ്പൂവുകൊണ്ടുകോർത്തകേശമാലയുണ്ടു
മോടിയിൽ

നെറ്റിയിൽ,തുടുത്തഗോപിയുണ്ടുചൊടിപ്പൂക്കളിൽ
തത്തിനിന്നിടുന്നമന്ദഹാസമുണ്ടുചേലൊടെ
കുഞ്ഞുരുളവെണ്ണയൊന്നുകാണ്മുവലംകയ്യിലും
നല്ലതാമുരുളകാണ്മു,കുഞ്ഞിടംകരത്തിലും

വെണ്ണകണ്ടുകൺകുളിർത്തമൂലമോ,മുളങ്കുഴൽ
കണ്ണനിന്നെടുക്കുവാൻമറന്നു,കഷ്ടമായിഹാ!വെണ്ണയുണ്ടുനിന്നിടുന്നകണ്ണനെവണങ്ങിടാം
കുഞ്ഞുപാദപങ്കജങ്ങൾകണ്ടുകൂപ്പിനിന്നിടാം...

കൃഷ്ണ!കൃഷ്ണ!ഗോപബാല!വാസുദേവ!മാധവാ!
കൃഷ്ണ!കൃഷ്ണ!കേശവാ!മുകുന്ദ!നന്ദനന്ദനാ
കൃഷ്ണ!കൃഷ്ണ!കൃഷ്ണവർണ്ണ!കൃഷ്ണ!ഗോപനായകാ!
കൃഷ്ണ!കൃഷ്ണ!നിൻപദങ്ങൾ കുമ്പിടുന്നുഞാൻ സദാ...

ഗിരിജ ചെമ്മങ്ങാട്ട്

Wednesday, 26 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 155
26.02.2025

മത്സ്യാവതാരസ്വരൂപത്തിൽ,കോവിലിൽ
കൃഷ്ണകുമാരനെയിന്നുകാണാം
താഴേയ്ക്കുമീനത്തിൻരൂപവും,മേലേയ്ക്കു
നാരായണപ്രഭൂഭാവംപൂണ്ടും

പൊന്നിൻചെതുമ്പലും,വാലും തിളങ്ങുന്ന
മിന്നൽക്കസവാൽ പതിച്ചിട്ടുണ്ട്
പട്ടുപുടവഞൊറിഞ്ഞതിൽകിങ്ങിണി
വെട്ടിത്തിളങ്ങിലസിക്കുന്നുണ്ട്

മാറത്തുസ്വർണ്ണപ്പതക്കങ്ങൾകാണുന്നു
മാങ്ങാമാലാച്ചന്തംചേർന്നുകാണ്മൂ
ഓടിക്കിതച്ചെന്റെ മഞ്ജുളകോർത്തൊരു
പൂമാലവേറെയുമിന്നുകാണ്മൂ!

കൈവള,കേയൂരം,കാതിപ്പൂവൊക്കെയു-
മഞ്ജനവർണ്ണനണിഞ്ഞിട്ടുണ്ട്
മാലേയംചാർത്തിയതൂനെറ്റി,ഗോപിയാ-ലേറെപ്രകാശിച്ചുകാണുന്നുണ്ട്

പൊന്നിൻകിരീടവും,ചേണാർന്നമാലയും
പങ്കജനേത്രനണിഞ്ഞിട്ടുണ്ട്
കണ്ണിൽകരുണയും,ചുണ്ടിൽചിരിപ്പൂവു-മിന്നു,ശ്രീകാന്തൻനിറച്ചിട്ടുണ്ട്

തൃക്കൈകൾനാലിലും,ശംഖുചക്രം,ഗദ,
പദ്മവും ദേവൻ ധരിച്ചിട്ടുണ്ട്
ഭക്തരെയെല്ലാമനുഗ്രഹിച്ചീടുവാൻ
പദ്മനാഭസ്വാമി നില്ക്കുന്നുണ്ട്!

നാരായണാ!ഹരേ!നാരായണാ!ഹരേ!
നാരായണാ!ഹരേ!നാരായണാ!
നാരായണാ!ഹരേ!നാരായണാ!ഹരേ!
നാരായണാ!ഹരേ!നാരായണാ!

ഗിരിജ ചെമ്മങ്ങാട്ട്.

Tuesday, 25 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 154
25.2.2025
പൊന്നോടക്കുഴലൊന്നു,തൃക്കരമതിൽചേർത്തും,ചുവന്നുള്ളൊര-
ക്കുഞ്ഞിച്ചേല,ഞൊറിഞ്ഞുടുത്തു,വനമാല്യങ്ങൾധരിച്ചും മുദാ
പൊന്നിൻഭൂഷയണിഞ്ഞു,തുള്ളി,*കുതുകാൽ,കാൽപൊക്കിയാടുന്നൊര-
ക്കണ്ണൻതന്നെയടുത്തുചെന്നുവിരവിൽകാണാം,വണങ്ങാമിനി...

ഗിരിജ ചെമ്മങ്ങാട്ട്
*കുതുകാൽ=കൗതുകത്തോടെ.



Monday, 24 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 153
24.02.2025

ശ്രീവില്വമാമലയിലിന്നുപുകഴ്പെടുന്നോ-
രേകാദശീവ്രതവിശേഷമതാകയാലോ
ശ്രീരാമരൂപമൊടുകോവിലിൽനില്പു,കണ്ണൻ
മാലേയമിട്ടു,പലഭൂഷകളൊത്തുഭംഗ്യാ

കാണാംപദങ്ങൾതളയാലഴകിൽ,നിറന്നു-
കാണാം സുവർണ്ണവളകൾ തളിർപാണിതന്നിൽ
ശോണാഭയാർന്നുവിലസുന്നൊരുപട്ടുചേല,
ചേലായരയ്ക്കുമുകളിൽഞൊറിവെച്ചുടുത്തും

പൊന്നിൽപ്പണിഞ്ഞുനിറവാർന്നൊരു കിങ്ങിണിക്കും
നെഞ്ചോടിണങ്ങി വിലസും പലമാലകൾക്കും
ചന്തംനിറഞ്ഞുകവിയുന്നൊരുതോൾവളയ്ക്കും
കണ്ടിന്നു ഞാൻ, നയനമോഹനമാംതിളക്കം

കാതിൽപ്രസൂനമതുകാണ്മു,മുഖത്തുനന്നായ്
ചേണുറ്റഗോപി,നിറുകിൽ കനകക്കിരീടം
പൂമാലയുണ്ടു,മുടിയിൽ പലമാലകാണ്മു
താഴേക്കുതൂങ്ങി,രഘുരാജനുമോടിയായി
തൻവാമഹസ്തമതിലുണ്ടൊരുവില്ല്,ചേരും-
വണ്ണംവലംകരമതിൽമുനയൊത്തൊരമ്പും
കണ്ണിൽത്തെളിഞ്ഞകരുണാർദ്രതരം സ്വരൂപം
നമ്മൾക്കുനൽകിടുകയാണൊരുഭക്തിഭാവം

കാൽക്കൽക്കുനിഞ്ഞു,തൊഴുകയ്യുകളാൽവിനീതം
കീഴ്പ്പോട്ടുനോക്കിമരുവുന്നിതുവായുപുത്രൻ
ചാരത്തുകാണ്മുഗദ,മാരുതിയോടുചേർന്നു
ഞാനും തൊഴുന്നു രഘുവീരപദങ്ങളിപ്പോൾ !!

ഗിരിജ ചെമ്മങ്ങാട്ട്.






Sunday, 23 February 2025

 ശ്രീ ഗൂരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 152

23.02.2025

കുട്ടിയാനമേലേറണമെന്നൊരു
കൊച്ചുമോഹമുദിച്ചകുമാരകൻ
അച്ഛനോടതുചൊന്നാൻ,പിതാവുടൻ
തച്ചനെയാളയച്ചുവരുത്തിനാൻ

തേക്കുകൊണ്ടുകടഞ്ഞെടുത്തുള്ളൊര-
ക്കാട്ടുകുട്ടിക്കരിപ്പുറത്തങ്ങനെ
ആത്തമോദംജനനിലാളിച്ചങ്ങു
കേറ്റിനിർത്തി,കിശോരനെ മെല്ലവേ

കാൽത്തളയിട്ട കാലുകൾകണ്ടില്ല
നീർത്തിനില്ക്കുംചെവിയാൽമറയ്ക്കയാൽ
കാപ്പുചാർത്തിയകൈകളും,കോണകം
ചേർത്തനൂലും,കിലുങ്ങുന്ന കാഞ്ചിയും

മാറിലേറെമലർമാല,പൊന്നിന്റെ
മാങ്ങമാലയും,നന്മണിമാലയും
കാതിലെപ്പൂ,ഭുജങ്ങളിലംഗദം
കോമളനിന്നുകണ്ണിന്നൊരുത്സവം

മാലേയത്താൽമെനഞ്ഞ നിടിലത്തിൽ
ഗോപികാണുന്നുകാന്തിയോടിന്നതാ
ശോഭയാളുംകിരീടവും,പീലിയും
ശ്രീലകമിന്നുനാകസമാനമോ ?

വെണ്ണയുണ്ടു വലംകയ്യിൽ,വേണുവോ
കുഞ്ഞിടംകയ്യിൽ ചേർത്തുവെച്ചങ്ങനെ
കണ്ണനുണ്ണിയെക്കണ്ടിടാം കോവിലിൽ
ചെന്നുകാൽക്കൽ കുനിഞ്ഞുവന്ദിച്ചിടാം

കൃഷ്ണ!കൃഷ്ണാ!മുരളീധരാ!ഹരേ!
കൃഷ്ണ!ഗോവിന്ദ!നന്ദജാ!മാധവാ!
കൃഷ്ണ!കൃഷ്ണാ!നിരന്തരം,നിന്നോടു
ഭക്തിയേറാനനുഗ്രഹിക്കേണമേ....
       
ഗിരിജ ചെമ്മങ്ങാട്ട്










Saturday, 22 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 151

22.02.2025

തടിച്ചുരുണ്ടൊരുണ്ണിയായണിഞ്ഞുനില്പു,മാധവൻ
മരുത്പുരത്തിലുള്ളദീപശോഭയാർന്നകോവിലിൽ
പദത്തിലുണ്ടുപൊൻചിലമ്പു,കങ്കണങ്ങൾ പാണിയിൽ
തുടുത്തകോണമുണ്ടു,കുമ്പമേലുരുമ്മികാഞ്ചിയും

വനത്തിൽനിന്നിറുത്തുഗോപകന്യകോർത്തമാലയാ-
കുരുന്നുമാറിലുണ്ടുസ്വർണ്ണമാലരണ്ടുവേറെയും
അതിന്നുമാറ്റുകൂട്ടുമാറുകാണ്മുതങ്കഗോപിയും
ഭുജത്തിൽകാപ്പുമുണ്ടു,കാതിലുണ്ടുപൊൻസുമങ്ങളും

മുഖത്തണിഞ്ഞുകാണ്മു,സ്വർണ്ണഗോപിയെത്രമോഹനം!
ശിരസ്സിലോമണിക്കിരീടമുണ്ടുമൂന്നുപീലിയും
അതിങ്കലുണ്ടൊരുണ്ടമാല,വൃന്ദയാൽപിരിച്ചതും
വിതാനമായ്കിടന്നിടുന്നുവർണ്ണപുഷ്പമാലയും

ഇടംകരത്തിൽതോളിലമ്മചാരിവെച്ചവേണുവും
വലംകരത്തിൽതോഴനൊരാൾമോദമായ്കൊടുത്തതും
പിടിച്ചുനില്ക്കയാണുബാലലീലയാടിടാനൊരാ-
ളവന്റെതൃപ്പദങ്ങളുള്ളിൽചേർത്തുകുമ്പിടുന്നുഞാൻ....

ഗിരിജ ചെമ്മങ്ങാട്ട്.

Friday, 21 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 150
21.02.2025

കളഭംകൊണ്ടുമെനഞ്ഞതാമര-
യ്ക്കകമേ,മുട്ടുമടക്കി,നീർന്നുമായ്
ഗുരുവായൂരിലെശ്രീലകത്തിതാ
മുരഹന്താവിനെയിന്നുകാണ്മുഞാൻ

ഇരുപാദങ്ങളിലുണ്ടു,പൊൻതള
കനകക്കൈവള പാണിതന്നിലും
അരയിൽകിങ്ങിണിഞാത്തുമായതി-ന്നരികിൽനൂലതിൽപട്ടുകോണകം


തിരുവക്ഷസ്സിലണിഞ്ഞുകാണുമാ
മണിമാല,യ്ക്കഴകേകിടുന്നപോൽ,
വളയംപോലൊരുമാല,രണ്ടുമൊ-
ത്തൊരുഗോപീതിലകംതെളിഞ്ഞതും

ഇരുതോളത്തുമണിഞ്ഞകാപ്പുകൾ-
ക്കതിനോടൊത്തൊരുസ്വർണ്ണഗോപിയും
സുഖസൗഗന്ധമിയന്നചന്ദനാൽ
മുഖരംമോഹനമെത്രകൗതുകം!

അതുലം,ശോഭയൊടല്ലികാണ്മതാ
നിടിലേഗോപി,വരച്ചതമ്മയോ?
ദിനവുംകണ്ണനെയങ്ങൊരുക്കിടാൻ
സുകൃതംചെയ്തവൾ,നന്ദപത്നിയാൾ!

മകുടംമൗലിയിലുണ്ടു,പീലിയും
അതിനോടൊത്തൊരുവൃന്ദമാലയും
തിരുമെയ്യിൽചിലവന്യമാലയും
പലതാംമാലവിതാനമായതും

അരമേലുണ്ടൊരുകയ്യമർന്നതാ-
യഴകായ്കുത്തിയപോലെവെച്ചതും
ഭുജമൂലത്തിലടക്കിവെച്ചതാ-
മൊരുപൊൻവേണുവുമുണ്ടു,കാന്തിയിൽ

മറുകയ്യിൽപ്പുതുവെണ്ണയുർളയും
ചൊടിയിൽപുഞ്ചിരിസൂനശോഭയും
മിഴിയിൽഭക്തരിലുള്ള രാഗവും
നിറയും,കണ്ണനെഞാൻവണങ്ങിടാം

അപരാധങ്ങൾനിറഞ്ഞൊരൂഴിയിൽ
ഗതികാണാതെയലഞ്ഞിടുന്നുഞാൻ
ശരിയാംപാതയിലേക്കുപോയിടാൻ
തരണേ,യോഗമതിന്നുകൂപ്പിടാം

ഗിരിജ ചെമ്മങ്ങാട്ട്.










Thursday, 20 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 149

20.2.2025

തൃപ്പദങ്ങളതി,രമ്യമായ്പിണ-
ച്ചെത്രയും കുതുകമോടെയിന്നിതാ
കൃഷ്ണനുണ്ണി തെളിവാർന്നു,ചന്ദനം
ചാർത്തിനില്പു ഗുരുവായുമന്ദിരേ

കാൽമടമ്പിനൊടുതൊട്ടുമേലെയായ്
കാണ്മതുണ്ടു കനകച്ചിലമ്പുകൾ
പൊന്നുകിങ്ങിണി,യലുക്കിനാൽമറ-
ഞ്ഞങ്ങുപാതിയൊരുപട്ടുകോണകം

മാറിലുണ്ടൊരുപതക്കമാലയായ്-
ച്ചേരുമാറു,ചെറുമാങ്ങമാലയും
കണ്ഠഹാരമതിനൊട്ടുതാഴെയാ-
യുണ്ടു ഗോപിതിലകം വരഞ്ഞതായ്

കങ്കണങ്ങളണിപാണിയും,ഭുജേ-
യംഗദങ്ങളുമതൊത്തുഭംഗിയായ്
തങ്കഗോപികളുമുണ്ടു,കാതിലും
ചന്തമോടെയണിയിച്ചുകാണ്മിതാ

ശോഭയാർന്നനിടിലത്തിലും തിള-
ങ്ങീടുമാറു,തിലകം തൊടീച്ചതായ്
ഓമനയ്ക്കു,പുതുതായി നൽകിയോ
പ്രേമമോടെ*തിലകാഖ്യ,യമ്മതാൻ

മൗലിയിൽ ചെറുകിരീടവുംമയിൽ-
പ്പീലിയൊത്തു,മുടിമാലചാർത്തിയും
പുഞ്ചിരിച്ചൊടിയിൽ വേണുവുംകരാ-
ലങ്ങുചേർത്തു,മരുവുന്നു ശ്രീഹരി

കൃഷ്ണ!കൃഷ്ണ!ജയമാധവാ!ഹരേ!
കൃഷ്ണ!നന്ദജ!മുരാന്തകാ!ഹരേ!
കൃഷ്ണ!ഗോകുലകുമാരകാ!ഹരേ!
രക്ഷഷയേക!മധുസൂദനാ!ഹരേ!

ഗിരിജ ചെമ്മങ്ങാട്ട്

*തിലകാഖ്യ=തിലകൻ എന്ന പേര്.കുറെ ഗോപീതിലകങ്ങൾ തൊടുവിച്ചിട്ടുണ്ടല്ലോ...ഇന്ന്.








Tuesday, 18 February 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 148
18.02.2025

ഇന്നുവായുപുരത്തിലെത്തീടുകിൽ
കണ്ടിടാംമനോരമ്യനാമുണ്ണിയെ
പൊൻപദങ്ങളിലുണ്ടുതളകളും കങ്കണങ്ങൾകരത്തിലുംചന്തമായ്

കോണകമുണ്ടു,കുമ്പമേലൊട്ടുന്ന
കാഞ്ചിയും,വനമാലയാമാറിലും
മാങ്ങമാലാ,പതക്കമാലാ,കഴു-
ത്തോടുചേർന്നുവളയത്തിന്മാലയും

തോളിൽകാപ്പുണ്ടു,പൂക്കൾചെവിയിലും
ഗോപിയുണ്ടു,നിടിലേവരഞ്ഞതായ്
പീലിയുണ്ടു,നിറുകിൽ മുടിമാല
കോമളരൂപമെന്തൊരുകാന്തിയിൽ!

തന്നിടംകയ്യിൽവെണ്ണക്കുടം,വലം-
കയ്യിൽവേണുവോ,തോളത്തുചാരിയും
നന്ദസൂനുവിളങ്ങുന്നു,കോവിലിൽ
മന്ദഹാസമണിഞ്ഞചൊടിയുമായ്

മുന്നിലെത്തുന്നഭക്തർക്കുനൽകുവാൻ
കണ്ണിൽകാരുണ്യവർഷംചൊരിഞ്ഞുമായ്
നിന്നിടുന്നൂ,മുരാരി,ശ്രീകോവിലിൽ
ചെന്നുകണ്ടുനമിക്കാംജപിച്ചിടാം

കൃഷ്ണ!കൃഷ്ണാ!മുകുന്ദാ!ജനാർദ്ദനാ
കൃഷ്ണ!കൃഷ്ണാ!മുരാന്തകാ!മാധവാ!
കൃഷ്ണകൃഷ്ണാമുകിൽവർണ്ണമോഹനാ
നിത്യവുംകാത്തുകൊള്ളണേകേശവാ
                 
ഗിരിജ ചെമ്മങ്ങാട്ട്








Wednesday, 29 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ

ഉച്ചപ്പൂജാലങ്കാരവർണ്ണന 147
29.01.2025

ഫണിതന്റെവിടർന്നപടത്തിനുമേൽ
നടമാടുകയാണിഹനന്ദസുതൻ
തളയുണ്ടു,പദങ്ങളിൽകങ്കണമോ
വിലസുന്നുമിനുങ്ങിയപാണികളിൽ

അരയിൽ കസവാടയതിന്മുകളിൽ
ചിലുചിഞ്ചിലമെന്നൊരുകിങ്ങിണിയും
തിരുമാറിലണിഞ്ഞൊരുമാലകളൊ-
ത്തതിമോഹനമാ,വനമാലയതും

ഭുജഭംഗിവളർത്തിടുമംഗദവും
ശ്രവണേയഴകാർന്നസുമങ്ങളതും
നിടിലത്തിലണിഞ്ഞൊരുഗോപിയതും
നിറുകിൽമകുടത്തിലെപീലികളും

തിരുഹസ്തമതൊന്നതിൽവംശിയുമാ
മറുകയ്യതിൽ പന്നഗലാംഗുലവും
അധരത്തിലുണർന്നൊരുപുഞ്ചിരിയും
മിഴികൾക്കരുളുന്നമൃതിൻമധുരം

ധരയിന്നുനിറഞ്ഞുകവിഞ്ഞിടുമീ
വിഷവായുവിതിൻകെടുതിക്കറുതി
കനിവോടരുളീടുവതിന്നുജവാൽ
വരികിങ്ങു,ജനാർദ്ദന!രക്ഷക!നീ...

ഹരിനാമ,മഹോനിശമുരുവിടുവാൻ
ഹരിപാദമണഞ്ഞുനമിച്ചിടുവാൻ
ഹരിഭക്തിമനസ്സുനിറഞ്ഞിടുവാൻ
ഹരി,യെന്നുമിവൾക്കുവരംതരണേ...

             ഗിരിജ ചെമ്മങ്ങാട്ട്
               *വംശി=ഓടക്കുഴൽ

Saturday, 25 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 146

24.01.2025

കയറുകൊണ്ടുവരിഞ്ഞതുപോലെയാ-
ണുരലുമുണ്ടരികത്തുകിടപ്പതാ
ഗൃഹമുഖത്തൊരുതിണ്ണയിൽപാദമോ
വടിവിൽതൂക്കിയിരിപ്പതുപോലവേ

തളകളുണ്ടുപദങ്ങളിൽ, കോണകം
കനകനൂലൊടുചേർത്തുധരിച്ചതാം
അരയിൽകിങ്ങിണിയുണ്ടു,കരങ്ങളിൽ
അരിയകങ്കണജാലവുമുണ്ടതാ

വിപിനമാലകളോടുപൊരുത്തമാ-
യഴകിൽനല്പുലിമോതിരമാലയും
തിരുഭുജങ്ങളിൽകാപ്പുകൾ,കർണ്ണമോ
പുതിയപുഷ്പദലങ്ങളണിഞ്ഞതും

നിടിലഗോപിയതുണ്ടു,മുഖത്തുപു-
ഞ്ചിരിയതുണ്ടധരത്തിൽനിറഞ്ഞതാ
നെറുകയിൽമകുടംനിറപീലികൾ
പലനിറങ്ങളെഴും മുടിമാലകൾ

വലതുപാണിയിൽവെണ്ണ,മുളംകുഴൽ
മറുകരത്തിലുമുണ്ടുമനോഹരം
ഉരലുബന്ധനമിന്നൊരുപുല്ലുപോ-
ലവഗണിച്ചമൃതേത്തിനൊരുങ്ങയോ!

വരിയിലായ് നടനേരെയണഞ്ഞിടാം
മിഴിനിറഞ്ഞുമുകർന്നുവണങ്ങിടാം
മതിയിൽനാമമുറക്കെജപിച്ചിടാം
മുരഹരസ്മൃതിയാലെമടങ്ങിടാം.
                  
               ഗിരിജ ചെമ്മങ്ങാട്ട്

          







Thursday, 23 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 145

23.01.2025


കുഞ്ഞുവലംകയ്യിൽവെണ്ണയുരുളയും
പൊന്നുമുരളിയിടംകയ്യിലും
ചന്ദനംചാർത്തിയൊരുങ്ങിനിന്നീടുന്നു
കണ്ണൻഗുരുപുരിമന്ദിരത്തിൽ

കാൽത്തളയുണ്ടുപദങ്ങളിൽപാണികൾ
കാപ്പിനാൽമിന്നിത്തിളങ്ങിക്കാണ്മൂ
പട്ടുകോണം,കുഞ്ഞുകുമ്പമേലുണ്ടല്ലോ
പുത്തനരഞ്ഞാണംചന്തമോടെ

മാറത്തണിഞ്ഞൊരുമാങ്ങാമാലപിന്നെ
കാണുന്നുനല്ലൊരുപൂത്താലിയും
മാതാവിൻപണ്ടമാണെങ്കിലുംകെട്ടീടാൻ
ഗോവിന്ദൻവാശിപിടിച്ചതാവാം!

കേയൂരമുണ്ടുഭുജങ്ങളിൽകാതിലോ
പൂവുകളുമുണ്ടുചന്തമോടെ
ഫാലേ തിലകവുമുണ്ടുചൊടിതന്നിൽ
തൂമന്ദഹാസംവിരിഞ്ഞിട്ടുണ്ട്

മൗലിയിലുണ്ടുമകുടമതിന്മേലെ
താമരപ്പൂകൊണ്ടുകേശമാല
നെയ്ദീപശോഭയിലാറാടിനില്ക്കുന്നു-
കണ്ണൻ,ശ്രീലാകത്തു,ഭംഗിയോടെ

കൃഷ്ണാ,ഹരേജയ!കൃഷ്ണാ,ഹരേജയ!
കൃഷ്ണാ,മുകിൽവർണ്ണാ,വാസുദേവാ
കൃഷ്ണാ,ഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണാ,ഗോപാലകാ,കൂപ്പിടുന്നേൻ!!

       ഗിരിജ ചെമ്മങ്ങാട്ട്

Tuesday, 14 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 144

14.01.2025

കാളിയന്റെനീർന്നപത്തി
മേലെയേറിനിന്നതാ
വീരനൃത്തമാടിടുന്നു 
ശ്രീലകത്തുമാധവൻ
കാലിലുണ്ടുപൊൻചിലമ്പു,
പാണിതന്നിൽകങ്കണം
ശോണവർണ്ണമാർന്നപട്ടു-
ചേലയാണരയ്ക്കുമേൽ

കാഞ്ചിയൊന്നണിഞ്ഞുകാണ്മു
പൊന്നുഞാത്തുതൂങ്ങിയും
മേലെ,മാറിലുണ്ടുമുല്ല-
മാലയൊന്നുമിന്നിയും
കണ്ഠകാന്തിയോടിണങ്ങി
കാണ്മുവൃത്തമാലയും
രണ്ടിനുംനടുക്കുസ്വർണ്ണ-
ഗോപിയുംവരഞ്ഞതായ്
തോൾവളയും,പൊൻതിലകം
കൊണ്ടുകർണ്ണഭൂഷയും
ഫാലദേശഭംഗിചേർന്നു
നല്ലപൊന്നുഗോപിയും
പീലിമൂന്നുകാണ്മു,മൗലി-
മേലെ,കേശമാലയും
തോരണങ്ങളായിവേറെ
കാനനപ്പൂമാലയും

കുഞ്ഞുവലംകയ്യിലുണ്ടു-
വേണുവിടംകയ്യിലോ
പന്നഗേന്ദ്രവാലുമുണ്ടു
തെല്ലമർത്തിയെന്നപോൽ
കൺകുളിർന്നുകണ്ടുഭക്തി-ചേർത്തുനിന്നുകൂപ്പിടാം
ഉള്ളിലേറിടുംമദങ്ങൾ
മാറിടാനിരന്നിടാം

കൃഷ്ണ!കുഷ്ണ!വാസുദേവ!
കൃഷ്ണ!ഗോപബാലകാ,
കൃഷ്ണ!കൃഷ്ണ!മേഘവർണ്ണ!
കൃഷ്ണ!ലോകരക്ഷകാ,
കൃഷ്ണ!കൃഷ്ണ!ലോകനാഥ!
കൃഷ്ണ!ലോകപാലകാ,
കൃഷ്ണ!കൃഷ്ണ!നിൻപദേ
നമസ്ക്കരിപ്പു!കേശവാ!

ഗിരിജ ചെമ്മങ്ങാട്ട്






Sunday, 12 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 143

12.01.2025

നൂറ്റെട്ടുവെറ്റിലയെണ്ണിവെച്ചീടണം
നൂറിലോനെയ്യുകലർത്തിവെച്ചീടണം
പാതിരാപ്പൂ ചൂടുവാനായൊരുക്കണം
നാളേയ്ക്കുവേണ്ടുന്നതെല്ലാമൊരുക്കണം
നൂറുനൂറോളം തിരക്കിലാണെങ്കിലും
മാതാവുമോദിച്ചൊരുക്കിതൻപുത്രനെ
കാലിൽതളയിട്ടു,പൊന്നിന്റെകിങ്ങിണി
മോടിയിൽകുഞ്ഞിക്കൊളുത്തിട്ടുകെട്ടിയും
പൊന്നുനൂലിൽപട്ടുകോണകം,കൈകളിൽ
മിന്നിത്തിളങ്ങുന്നകാപ്പുകൾ,മാറത്തു-
മുല്ലമൊട്ടിൻകുഞ്ഞുമാലയും,കന്ധരേ,
നല്ലതായുള്ളവളയത്തിന്മാലയും
തോളത്തുതോൾവള,കാതിലോപൂവുകൾ
മാലേയനെറ്റിയിൽ,പൊൻഗോപി,പീലികൾ
അമ്മയശോദയണിയിച്ചുകാണുന്നു
പങ്കജനേത്രനിന്നെന്തൊരുസുന്ദരൻ!

കണ്ണനെനന്നായൊരുക്കി,തളിരിടം-
കയ്യിലൊരുവേണു,നല്കി,വലംകയ്യിൽ
നല്ലൊരുതെച്ചിക്കുലയുമേകിക്കൊണ്ടു-
മമ്മ,മറഞ്ഞുനില്ക്കുന്നുണ്ടുകോവിലിൽ

മന്ദസ്മിതം തൂകിനില്ക്കുന്നകണ്ണനെ
നന്ദിച്ചുചെന്നുവണങ്ങിടാമിക്ഷണം കണ്ണുമടച്ചുജപിച്ചിടാംനാമങ്ങൾ
കണ്ഠംതളർന്നിടുംനേരംവരേയ്ക്കുമേ...
    
         ഗിരിജ ചെമ്മങ്ങാട്ട്






Friday, 10 January 2025

 ശ്രീ ഗുുരുവായൂരപ്പന്റെ 

ഉച്ചപ്പൂജാലങ്കാരവർണ്ണന 142

10.01.2025


പിച്ചവെച്ചുതുടങ്ങുന്നൊ-
രുണ്ണിയായിന്നുമാധവൻ
കളഭംചാർത്തിനില്ക്കുന്നു
ശ്രീലകത്തതിഭംഗിയിൽ

വേച്ചീടും കുഞ്ഞുകാലിന്മേ-
ലണിഞ്ഞിട്ടുണ്ടുകാൽത്തള
പിണച്ചുവെച്ചില്ലെന്താവാം
കാലുറയ്ക്കാത്തമൂലമോ?

അരയിൽപൊന്നരഞ്ഞാണ-
മതിന്മേൽപട്ടുകോണകം
കുഞ്ഞുമാറത്തുമിന്നുന്നു
മുല്ലമൊട്ടിന്റെ മാലയും

കണ്ഠത്തിൽചാർത്തിയിട്ടുണ്ടു
ഭംഗ്യാ,വളയമാലയും
മാലകൾക്കുനടുക്കല്ലോ
ഗോപിക്കുറിവരഞ്ഞതും

പൊന്നുവേണുപിടിച്ചുള്ള
കുഞ്ഞിക്കൈകളിൽകാപ്പുകൾ
തോളത്തണിഞ്ഞതാണിന്നു
കേയൂരം മിന്നിയങ്ങനെ

കാതിപ്പൂവോടുചേർന്നിട്ടു
കാണുന്നൂസ്വർണ്ണഗോപികൾ
മാതാവിന്നണിയിച്ചല്ലോ
ഫാലേ,തിലകമൊന്നതാ

പീലിയുണ്ടുമുടിക്കെട്ടിൽ
ചേരുമ്പോൽ മുടിമാലകൾ
തനുവിൽ കാണ്മുചേലോടെ
ചെറുതാമുണ്ടമാലകൾ

മൃദുഹാസംപൊഴിക്കുന്ന
ചെറുചുണ്ടിലുണർന്നതാം
വേണുനാദത്തിലുണ്ടെന്നു-
തോന്നുന്നു,കൊഞ്ചലല്ലയോ!

മനസ്സിലുള്ളൊരാരൂപം
മടിയിൽ വന്നിരിക്കവേ
മുത്തശ്ശിക്കുളിരാലുള്ളം
മോഹാലസ്യത്തിലാണ്ടുവോ !!

കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണ!
കൃഷ്ണ!ഗോവിന്ദ!മാധവാ,
കൃഷ്ണ!കൃഷ്ണ!ഹരേകൃഷ്ണാ
കൃഷ്ണ!ലോകൈകനായകാ!

ഗിരിജ ചെമ്മങ്ങാട്ട്


Saturday, 4 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 141

04.01.2025

കാളീന്ദിതീരത്തെനീലക്കടമ്പിന്മേൽ
കാൽതൂക്കിയിട്ടങ്ങിരിപ്പുകണ്ണൻ
വേണുവിരുകയ്യാൽചുണ്ടോടുചേർത്തിട്ടു
പ്രേമരാഗങ്ങൾ പൊഴിച്ചുകൊണ്ട്

മഞ്ഞക്കസവുനൂലാടമേൽപൊന്നിന്റെ
കിങ്ങിണിചന്തത്തിൽകെട്ടിക്കൊണ്ടും
സ്വർണ്ണപ്പതക്കത്തിന്മാലയുംചേലുള്ള
മന്ദാരപ്പൂമാലചാർത്തിക്കൊണ്ടും

കൈവള,തോൾവള,കാതിലെപ്പൂക്കളും
ചന്ദനനെറ്റിയിൽപൊട്ടുതൊട്ടും
പീലിക്കിരീടവും,കേശപ്പൂമാലയും
ശ്രീലകംവൈകുണ്ഠമെന്നേതോന്നും

മാമരക്കൊമ്പിന്മേലങ്ങോളമിങ്ങോളം
തൂങ്ങിക്കിടക്കുന്നുപൂഞ്ചേലകൾ
ഗോപികമാരല്ലോനീരാടുംനേരത്ത്
മോദിച്ചുതീരത്തുവെച്ചതാകാം

പല്ലവപാണിയാലങ്ങോട്ടുമിങ്ങോട്ടും
വെള്ളംതെറിപ്പിച്ചുമാർത്തുകൊണ്ടും
ഉല്ലസിച്ചീടുകയാണല്ലോകന്യമാർ
സംഗതിയൊന്നുമറിഞ്ഞിടാതെ

നീരാട്ടുതീർന്നു,കരയിലേയ്ക്കെല്ലാരു-
മോടിക്കയറുന്നനേരമപ്പോൾ
ആടകളെങ്ങുമേകാണാഞ്ഞുഗോപിമാ-
രേവരുംകേഴുന്നകാഴ്ചകാൺകേ
ഊറിച്ചിരിതൂകുംകണ്ണനോർത്തില്ലെന്നോ
നാളത്തെക്കാര്യങ്ങളൊന്നുംതന്നെ
പോയകാലങ്ങളു,മിന്നു,മിനിവരും
കാലവുമെല്ലാമറിവെന്നാലും!

"മാനഭയംകൊണ്ടുപാണ്ഡവപത്നി,നിൻ
നാമംവിളിച്ചന്നുമാഴ്കീടുമ്പോൾ
ആയിരംപട്ടിനാൽവീട്ടേണ്ടിവന്നീടു-
*മായാർനാരീകടമെന്നു,തെല്ലും?"

മാനംകവരുമെന്നോർത്തുഭയക്കുന്നു
മാനിനീവർഗ്ഗങ്ങളങ്ങുമിങ്ങും
ചേലയുംകൊണ്ടുനീയോടിവന്നീടണം
മായാകുമാരകാ രക്ഷയേകാൻ

കൃഷ്ണാഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണാഹരേകൃഷ്ണാ കൃഷ്ണകൃഷ്ണ!
കൃഷ്ണാഹരേജയ!കൃഷ്ണാഹരേജയ!
കൃഷ്ണാമുകിൽവർണ്ണ!നന്ദബാലാ

ഗിരിജ ചെമ്മങ്ങാട്ട്

*ആയാർനാരി=ഗോപസ്ത്രീ
(ദ്രൗപദിക്ക് പട്ടുചേലകൾ നൽകി,ഗോപസ്ത്രീകളുടെ കടം വീട്ടി എന്നൊരു കഥ കേട്ടിട്ടുണ്ട്.)




Thursday, 2 January 2025

 ശ്രീ ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാലങ്കാരവർണ്ണന 140

02.01.2025

പൊൻകളഭപ്പടിയിട്ടൊരൂയലിൽ
കണ്ണനുണ്ണി വിളങ്ങുന്നു ശ്രീലകേ
പൊൻപദങ്ങളിൽ കാണ്മൂതളകളും
കുഞ്ഞുകുമ്പക്കുമേലൊരുകാഞ്ചിയും

പട്ടുകോണകമുണ്ടേ,ചെറുകൈകൾ
ചേർത്തിരിക്കയാണൂഞ്ഞാലുവള്ളിയിൽ
മാറിലുണ്ടൊരുമാങ്ങമാല,ചേർന്നു
കാണ്മു,കണ്ഠേ,വളയത്തിന്മാലയും

ഹാരങ്ങൾക്കുനടുവിൽ,തിലകവും
കാണുന്നുണ്ടു കനകത്തിലാണതും
പൊൻകയറിൽ പിടിച്ചതാംപാണികൾ
തങ്കക്കാപ്പുമണിഞ്ഞുകാണുന്നിതാ

തോൾവളകളും കാതിലെ പൂക്കളും
ശ്യാമവർണ്ണനുചേരുന്നപോലെയാം
വേണുവല്ലോതെളിഞ്ഞുകാണാകുന്നു
*ശ്രോണിനൂലിൽതിരുകിയമട്ടിലായ്

ചന്ദനംകൊണ്ടു ചാർത്തിയനെറ്റിയിൽ
സ്വർണ്ണഗോപി തിളങ്ങുന്നു ഭംഗിയിൽ
പീലിക്കെട്ടും,മകുടവും,മാല്യവും,
ദീപശോഭയിൽകാണ്മൂതിളക്കമായ്

ചെഞ്ചൊടിയിൽചിരിയും,മിഴികളി-
ലുല്ലസിക്കുംകുസൃതിയുമായിഹാ!
കണ്ണനുണ്ണിവാഴുന്നുണ്ടുമന്ദിരേ
ദെണ്ണമെല്ലാമൊടുക്കുന്നപോലവേ!

കൃഷ്ണ!കൃഷ്ണാ,മുകുന്ദാ,ജനാർദ്ദനാ
കൃഷ്ണ!മാധവാ,വാസുദേവാ,ഹരേ
കൃഷ്ണ!വൈകുണ്ഠനാഥാ,ജഗത്പതേ
രക്ഷയേക!നീയാശ്രിതവത്സല!
                                    
*ശ്രോണി=അരക്കെട്ട്

ഗിരിജ ചെമ്മങ്ങാട്ട്